തിരുവനന്തപുരം: എറണാകുളത്തെ സ്‌കൂളിലെ യൂണിഫോം വിവാദത്തില്‍ വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്നതാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്.
എസ്ഡിപിഐയുടെ ഒത്താശയോടെയാണ് വിദ്യാഭ്യാസ മന്ത്രി പ്രവര്‍ത്തിക്കുന്നത്. എസ്ഡിപിഐയുടെ സ്വരമായി മന്ത്രി മാറി. വിഷയത്തില്‍ എസ്ഡിപിഐ മുന്നോട്ടുവച്ച അതേ നിലപാടാണ് വിദ്യാഭ്യാസ മന്ത്രിയും മുന്നോട്ടു വയ്‌ക്കുന്നത്. വിദ്യാഭ്യസ വകുപ്പ് ചെയ്യേണ്ടതായ പ്രാഥമികമായ കാര്യങ്ങള്‍ ഒന്നും ചെയ്യാതെ മുന്നോട്ടുപോകാനാണ് വിദ്യാഭ്യാസ വകുപ്പ് ശ്രമിക്കുന്നത്. അത് അങ്ങേയറ്റം ഖേദകരമാണ്.
യൂണിഫോം വിഷയവുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉള്‍പ്പെടെയുള്ള കോടതി വിധികള്‍ ഉണ്ടെന്ന് വിദ്യാഭ്യാസമന്ത്രിക്ക് അറിയാവുന്ന കാര്യമാണ്. ആ വിധിയെക്കുറിച്ച് മനസിലാക്കാനെങ്കിലും ശ്രമിക്കാതെ എസ്ഡിപിഐയുടെ വാദമുഖങ്ങള്‍ ഏറ്റെടുക്കാന്‍ വിദ്യാഭ്യാസമന്ത്രി ചെയ്യുന്ന നീക്കങ്ങള്‍ അപലപനീയമാണ്. എന്ത് അടിസ്ഥാനത്തിലാണ് സ്‌കൂളിനോട് വിശദീകരണം ചോദിക്കാന്‍ വിദ്യാഭ്യാസ മന്ത്രി തയാറായത്. സ്‌കൂള്‍ അധികൃതര്‍ക്കുള്ള ന്യായമായ അവകാശങ്ങളും അധികാരങ്ങളും ഏതെങ്കിലും മതസംഘടനകള്‍ക്ക് അടിയറവ് വയ്‌ക്കേണ്ടതല്ല. കേരളത്തിലെ എസ്ഡിപിഐ ഉയര്‍ത്തുന്ന വിഭജന രാഷ്‌ട്രീയത്തിന് മുന്നില്‍ മുട്ടുമടക്കേണ്ടതാണോ കേരളത്തിലെ പൊതുവിദ്യാഭ്യാസ സമ്പ്രദായം.
ഈ വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രി നടത്തിയ പ്രസ്താവന എസ്ഡിപിഐ നേതൃത്വത്തിന്‌വേണ്ടി നടത്തിയിട്ടുള്ളതാണ്. കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ മുസ്ലിം മതമൗലിക വാദികള്‍ക്കും തീവ്രവാദികള്‍ക്കും തങ്ങളുടെ രഹസ്യ അജണ്ട നടപ്പാക്കാനുള്ള വേദിയാക്കി മാറ്റാനുള്ള ആസൂത്രമായ ശ്രമങ്ങളാണ് നടക്കുന്നത്.
ഇതിന് വിദ്യാഭ്യാസ മന്ത്രി കുട പിടിക്കുകയാണ്. സിപിഎമ്മിന്റെ നേതാക്കന്മാര്‍ എല്ലാം ഇതിന് ഒത്താശ ചെയ്യുന്നവരായി മാറി. ജോസഫ് മാഷിന്റെ കൈ വെട്ടിയവരെ സംരക്ഷിച്ച എം.എ. ബേബിയുടെ നിലപാട് ശിവന്‍കുട്ടി ആവര്‍ത്തിക്കുന്നു. നിലപാട് തിരുത്താന്‍ മന്ത്രി തയാറാകണമെന്നും എം.ടി. രമേശ് മാധ്യമങ്ങളോട് പറഞ്ഞു.















