കൊച്ചി : ശബരിമലയിലെ സ്വര്‍ണം തട്ടിയെടുത്ത സംഭവത്തില്‍ ദേവസ്വം ബോര്‍ഡിനെ പ്രതിക്കൂട്ടിലാക്കിയാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയ്‌ക്ക് കൈമാറിയ ശ്രീകോവിലെ വാതില്‍പ്പാളി ചെമ്പെന്ന് രേഖപ്പെടുത്തിയത് ദേവസ്വം ബോര്‍ഡെന്നാണ് ഉത്തരവില്‍ പറയുന്നത്.സ്പോണ്‍സറായ ഉണ്ണികൃഷ്ണന്‍ പോറ്റി ആകെ നല്‍കിയത് 3 ഗ്രാം സ്വര്‍ണം മാത്രമെന്നും കണ്ടെത്തി.
ദ്വാരപാലക സ്വര്‍ണപ്പാളിയില്‍ മാത്രമല്ല സന്നിധാനത്തെ ശ്രീകോവിലിന്റെ വാതില്‍ പാളിയിലും സ്വര്‍ണ തിരിമറി നടന്നു.ഇവ വിശദമായി അന്വേഷിക്കണമെന്നാണ് കോടതി നിര്‍ദേശം.989 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്ത ശേഷം അതിന്റെ ബാക്കിപത്രവും കൈമാറ്റവും സംബന്ധിച്ച വിവരങ്ങള്‍ ഹൈക്കോടതിയുടെ ഉത്തരവിലുണ്ട്. സ്മാര്‍ട്ട് ക്രിയേഷന്‍സ് അവരുടെ ചെലവിനത്തില്‍ 109 ഗ്രാം സ്വര്‍ണം എടുത്തു. യഥാര്‍ത്ഥത്തില്‍ പൂശിയിരിക്കുന്നത് 394.91 ഗ്രാം സ്വര്‍ണം മാത്രമാണ്.ശേഷിക്കുന്ന 474.91 ഗ്രാം സ്വര്‍ണമാണ് കട്ടിയാക്കി കൈമാറിയത്. ഇത് കല്‍പേഷിലൂടെ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ലഭിച്ചെങ്കിലും ദേവസ്വം ബോര്‍ഡിന് കൈമാറിയിട്ടില്ലന്നാണ് വിജിലന്‍സ് കണ്ടെത്തിയത്.
ഇതോടെ തങ്ങളുടെ കൈവശം കിട്ടിയത് ചെമ്പ് പാളിയാണെന്നും ഒരു തരി സ്വര്‍ണം പോലും ഇല്ലെന്നുമുളള സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ വാദവും പൊളിഞ്ഞു.
















