പട്ന : പഴയ കേന്ദ്രമന്ത്രിയായിരുന്ന അന്തരിച്ച രാംവിലാസ് പാസ്വാന്റെ മകന്‍ ചിരാഗ് പാസ്വാന്‍ ഇക്കുറിയും ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയുടെ ഭാഗമാകുമെന്നുറപ്പായി. 25-26 സീറ്റുകള്‍ ഇപ്പോള്‍ മോദി സര്‍ക്കാരില്‍ കേന്ദ്രമന്ത്രി കൂടിയായ ചിരാഗ് പാസ്വാന്റെ പാര്‍ട്ടിക്ക് നല്‍കാമെന്ന് ഏകദേശ ധാരണയായതോടെ ചിരാഗ് പസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി (എല്‍ജെപി) എന്‍ഡിഎ മുന്നണിയില്‍ എത്തുമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു പഴുതിലൂടെയും എന്‍ഡിഎ വോട്ടുകള്‍ ചോരരുതെന്ന് ബിജെപിയ്‌ക്ക് നിര്‍ബന്ധമുണ്ട്. ജനസംഖ്യയില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ഇന്ത്യയിലെ രണ്ടാമത്തെ സംസ്ഥാനമായ ബീഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയം നിര്‍ണ്ണായകമാണെന്ന് ബിജെപി കരുതുന്നു.
കഴിഞ്ഞ ദിവസങ്ങള്‍ കോണ്‍ഗ്രസും കോണ്‍ഗ്രസിനെയും ലാലുപ്രസാദ് യാദവിനെയും പിന്തുണയ്‌ക്കുന്ന മാധ്യമങ്ങളും ചിരാഗ് പാസ്വാന്റെ പിന്നാലെയായിരുന്നു. ചിരാഗ് പാസ്വാന്‍ ബിജെപിയുമായും നിതീഷ് കുമാറിന്റെ ജെഡിയുവുമായും കടുത്ത അഭിപ്രായ ഭിന്നതയിലാണെന്നും എന്‍ഡിഎ മുന്നണിയില്‍ നിന്നും വിട്ടുപോകുമെന്നുള്ള രീതിയില്‍ വലിയ പ്രചാരവേല കോണ്‍ഗ്രസും ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയും അവരുമായി ബന്ധപ്പെട്ട മാധ്യമങ്ങളും നടത്തിയിരുന്നു. ബീഹാറില്‍ എന്‍ഡിഎ തകര്‍ന്നു, എന്‍ഡിഎയില്‍ വിള്ളല്‍ എന്നിങ്ങനെ തകര്‍ത്താടുകയായിരുന്ന കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ ഇപ്പോള്‍ ഏറെക്കുറെ നിശ്ശബ്ദമാണ്.
40 സീറ്റാണ് ചിരാഗ് പാസ്വാന്‍ ആവശ്യപ്പെട്ടെതെങ്കിലും 25-26 സീറ്റ് വിട്ടുനല്‍കാമെന്ന് സമ്മതിച്ചതോടെ ലോക് ജനശക്തി പാര്‍ട്ടി എന്‍ഡിഎയില്‍ എത്തുമെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓരോ എംപിമാര്‍ക്കും എട്ട് വീതം നിയമസഭാ സീറ്റുകള്‍ നല്‍കണമെന്നാായിരുന്നു ചിരാഗ് പാസ്വാന്റെ ആവശ്യം. ചിരാഗ് പാസ്വാന്റെ എല്‍ജെപിയ്‌ക്ക് കേന്ദ്രസര്‍ക്കാരില്‍ അഞ്ച് എംപിമാര്‍ ഉണ്ട്. അത് പ്രകാരം തനിക്ക് 40 നിയമസഭാ ടിക്കറ്റുകള്‍ വേണമെന്നായിരുന്നു ചിരാഗിന്റെ ആവശ്യം. കാരണം ബിജെപിയ്‌ക്കും ജെഡിഎസിനും 12 എംപിമാര്‍ വീതം കേന്ദ്രത്തില്‍ ഉണ്ട്. അതുപ്രകാരം ഒരു എംപിയ്‌ക്ക് എട്ട് സീറ്റുകള്‍ വെച്ച് ബിജെപിയ്‌ക്കും ജെഡിഎസിനും 96 നിയമസഭാ ടിക്കറ്റുകള്‍ ലഭിക്കണം. അത് റൗണ്ട് ചെയ്ത് 100 വീതം നിയമസഭാ ടിക്കറ്റുകള്‍ നല്‍കിയിട്ടുണ്ടെന്നും അതിനാല്‍ തനിക്കും 40 സീറ്റുകള്‍ വേണമെന്നും ഉള്ള ചിരാഗിന്റെ പിടിവാദം എന്‍ഡിഎ മുന്നണിയില്‍ ചില്ലറ അസ്വാരസ്യങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഇത് സീറ്റ് വിഭജന സമയത്ത് എല്ലാ മുന്നണികളിലും പതിവുള്ള സംഭവമാണ്. പക്ഷെ ഇതിനെ ബിജെപി വിരുദ്ധ മാധ്യമങ്ങള്‍ കൊട്ടിഘോഷിച്ച് എന്‍ഡിഎയില്‍ വലിയ തര്‍ക്കമാണെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു. 25-26 സീറ്റുകള്‍ എന്ന വാഗ്ദാനത്തിനോട് ചിരാഗ് പാസ്വാന്‍ ഏതാണ്ട് സമ്മതം മൂളിയെന്നും പറയുന്നു.
243 പേരുളള ബീഹാര്‍ നിയമസഭയില്‍ ഇപ്പോള്‍ 131 സീറ്റുകളാണ് എന്‍ഡിഎക്കുള്ളത്. ബിജെപി (80), ജെഡിയു (45), എച്ച് എഎം (എസ് ) 4, സ്വതന്ത്രര്‍ 2 എന്നിങ്ങനെയാണ് ഭരണപക്ഷത്തെ എംഎല്‍എമാര്‍. ഇന്ത്യാ ബ്ലോക്കിന് 111 എംഎല്‍എമാരുണ്ട്. ആര്‍ജെഡി (77), കോണ്‍ഗ്രസ് 19, സിപിഐ (എംഎല്‍) 11, സിപിഎം2, സിപിഐ2 എന്നിങ്ങനെയാണ് പ്രതിപക്ഷ എംഎല്‍എമാര്‍. നവമ്പര്‍ ആറിനും 11നും ആയി രണ്ടു ഘട്ടങ്ങളിലായാണ് ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ്. മാത്രമല്ല ബീഹാറിലെ 58 ശതമാനം പേരും 25 വയസ്സിന് താഴെയുള്ളവരായതിനാല്‍ യുവാക്കളുടെ ഏറ്റവും കൂടുതല്‍ സാന്നിധ്യമുള്ള സംസ്ഥാനം എന്ന നിലയിലും ബീഹാറിന് പ്രാധാന്യമുണ്ട്. 65 ലക്ഷം വ്യാജവോട്ടര്‍മാരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രത്യേക തീവ്ര പുനപരിശോധനയില്‍ (എസ് ഐആര്‍) ബീഹാറിലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിക്കളഞ്ഞത്. 7.89 കോടി വോട്ടര്‍മാരായിരുന്നു പക്ഷെ എസ് ഐആറിന് ശേഷം 7.24 കോടി വോട്ടര്‍മാരായി മാറി. വീണ്ടും തീവ്രപരിശോധനയില്‍ മറ്റൊരു 3.66 ലക്ഷം വോട്ടര്‍മാരെയും നീക്കം ചെയ്തു. ഫോം ആറ് അപേക്ഷ വഴി 25.3 ലക്ഷം വോട്ടര്‍മാരെ ചേര്‍ക്കുകയും ചെയ്തു. സെപ്തംബര്‍ 30ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടികയില്‍ 7.49 കോടി വോട്ടര്‍മാരുണ്ട്. അതിനാല്‍ ബീഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പല നിര്‍ണ്ണായക സൂചനകളും നല്‍കും.
















