സ്റ്റോക്ക്‌ഹോം: 2025ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം വെനിസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോയ്‌ക്ക്. വെനിസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സ്വേച്ഛാധിപത്യത്തിൽ നിന്ന് ജനാധിപത്യത്തിലേക്കുള്ള നീതിയുക്തവും സമാധാനപരവുമായ മാറ്റം കൈവരിക്കുന്നതിനുള്ള പോരാട്ടത്തിനുമാണ് പുരസ്കാരമെന്ന് നോർവീജിയൻ നൊബേൽ കമ്മിറ്റി വെള്ളിയാഴ്ച പ്രഖ്യാപിച്ചു.
നൊബേൽ കമ്മിറ്റിയിലേക്ക് ഈ വർഷം 338 നാമനിർദ്ദേശങ്ങൾ ലഭിച്ചു – ഇതിൽ 244 വ്യക്തികളും 94 സംഘടനകളും ഉൾപ്പെടുന്നു. വെനിസ്വേലയുടെ ‘ഇരുമ്പു വനിത’
എന്നറിയപ്പെടുന്ന മച്ചാഡോ, ടൈം മാഗസിന്റെ ‘2025 ലെ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ’ പട്ടികയിലും ഇടം നേടിയിരുന്നു. വളരുന്ന ഇരുട്ടിൽ ജനാധിപത്യത്തിന്റെ ജ്വാല ജ്വലിപ്പിച്ചുകൊണ്ടിരിക്കുന്ന വനിതയാണ് മച്ചാഡോ എന്ന് പുരസ്കാരം പ്രഖ്യാപിച്ചുകൊണ്ട്, നൊബേൽ കമ്മിറ്റി ചെയർമാൻ വിശേഷിപ്പിച്ചു. സർക്കാരിനെതിരായ പോരാട്ടങ്ങളെ തുടർന്ന് സ്വന്തം രാജ്യത്ത് തന്നെ ഒളിവിൽ കഴിയുന്ന നേതാവാണ് മരിയ കൊറിന മച്ചാഡോ.
“ഒരുകാലത്ത് ആഴത്തിൽ വിഭജിക്കപ്പെട്ടിരുന്ന ഒരു രാഷ്‌ട്രീയ പ്രതിപക്ഷത്തിലെ പ്രധാന, ഏകീകൃത വ്യക്തി. സ്വതന്ത്ര തെരഞ്ഞെടുപ്പുകൾക്കും പ്രതിനിധി സർക്കാരിനുമുള്ള ആവശ്യത്തിൽ പൊതുവായ അടിത്തറ കണ്ടെത്തിയ ഒരു പ്രതിപക്ഷം” – മച്ചാഡോയെ പ്രശംസിച്ച് നൊബേൽ കമ്മിറ്റി ചെയർമാനായ ജോർജൻ വാട്നെ ഫ്രൈഡ്നെസ് പറഞ്ഞു.
സമാധാന നൊബേൽ സമ്മാനത്തിന് അർഹനാണെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ആവർത്തിച്ച് പരസ്യമായി പറഞ്ഞെങ്കിലും കമ്മിറ്റി വെനിസ്വേലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.















