കൊല്‍ക്കൊത്ത: ബിജെപിയുടെ ഗോത്രവര്‍ഗ്ഗക്കാരനായ എംപിയേയും ഒരു എംഎല്‍എയേയും തൃണമൂല്‍ ഗുണ്ടകള്‍ അതിക്രൂരമായി മര്‍ദ്ദിച്ചവശരാക്കിയതിന് പിന്നില്‍ മമതയുടെ ആസൂത്രണമാണെന്ന് ബിജെപി. വെള്ളപ്പൊക്കവും ഉരുള്‍പ്പൊട്ടലും കനത്ത മഴയും നാശം വിതച്ച ബംഗാളിലെ ജയ്‌പാല്‍ഗുരി പ്രദേശത്ത് ജീവകാരുണ്യപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ പോയതാണ് ബിജെപിയുടെ ഗോത്രവര്‍ഗ്ഗ എംപി ഖാഗെന്‍ മുര്‍മുവും ബിജെപി എംഎല്‍എ ശങ്കര്‍ ഘോഷും.
ബിജെപിയുടെ ഒരു എംപിയേയും എംഎല്‍എയേയും ക്രൂരമായി തല്ലിച്ചതക്കാന്‍ അവര്‍ എന്തെങ്കിലും തെറ്റു ചെയ്തതുകൊണ്ടല്ല. വെള്ളപ്പൊക്കക്കെടുതികളില്‍ വലയുന്ന ജയ്‌പാല്‍ഗുരിയിലെ ജനങ്ങളെ രക്ഷിക്കാന്‍ പോയതിനാണ് ഈ മര്‍ദ്ദനം. ഈ മേഖലയില്‍ ബിജെപി നേതാക്കള്‍ കടന്നുവന്ന് ജീവകാരുണ്യ പ്രവര്‍ത്തനം നടത്തിയാല്‍ ജനങ്ങള്‍ക്കിടയില്‍ തങ്ങളുടെ സ്വാധീനം നഷ്ടപ്പെടുമോ എന്ന ഭീതിയാണ് തൃണമൂലിന്.മമതയുടെ കൂടി നിര്‍ദേശത്തോടെയാണ് ഈ ആക്രമണമെന്ന് കരുതുന്നു.
കാരണം ഈ ക്രൂരമായ ആക്രമണത്തില്‍ പരിക്കേറ്റ് ചോര വാര്‍ന്നൊഴുകുന്ന എംപിയുടെയും എംഎല്‍എയുടെയും വീഡിയോ വൈറലായിട്ടും മമത മണിക്കൂറുകളോളം ഇതേക്കുറിച്ച് പ്രതികരിച്ചില്ല. പകരം അവര്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച കൊല്‍ക്കത്ത കാര്‍ണിവല്‍ പരിപാടിയില്‍ ആടിപ്പാടുകയായിരുന്നു.
വടക്കന്‍ മാള്‍ഡ മണ്ഡലത്തില്‍ നിന്നും രണ്ടു തവണ എംപിയായി തെരഞ്ഞെടുക്കപ്പെട്ട നേതാവാണ് ഏറെ ജനസ്വാധീനമുള്ള ഖാഗെന്‍ മുര്‍മു. കഴിഞ്ഞ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ സിലിഗുരി (നിയോജകമണ്ഡലംത്തില്‍ നിന്നും ജയിച്ച ബിജെപി എംഎല്‍എ ശങ്കര്‍ ഘോഷ് 2024 മുതൽ ബംഗാൾ നിയമസഭയുടെ ചീഫ് വിപ്പാണെന്നോര്‍ക്കണം. ഇങ്ങിനെയുള്ള രണ്ട് ജനപ്രതിനിധികളെയാണ് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും മൂലം തകര്‍ന്ന ജയ്‌പാല്‍ഗുരിപ്രദേശത്തെ ജനങ്ങളെ ആശ്വസിപ്പിക്കാന്‍ ചെന്നു എന്ന കുറ്റത്തിന്റെ പേരില്‍ തൃണമൂല്‍ ഗുണ്ടകള്‍ തല്ലിച്ചതച്ചത്.
“ക്രമസമാധാനം തകരാന്‍ പാടില്ല. ഇനി ഒരു അനിഷ്ടസംഭവവും ഉണ്ടാകാന്‍ പാടില്ല. പ്രകൃതി ദുരന്തമുണ്ടായ ഇടത്തേക്ക് 30-40 വാഹനങ്ങളില്‍ പോയാല്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകും. ജനങ്ങള്‍ക്ക് വേണ്ടത് ഭക്ഷണവും വസ്ത്രങ്ങളുമാണ്. അല്ലാതെ രാഷ്‌ട്രീയം കാണിക്കാന്‍ ആരും അവിടെ പോകേണ്ടതില്ല. ചില സംഭവങ്ങള്‍ നടന്നു. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ല.” – ഒരു എംഎല്‍എയേയും എംപിയേയും സ്വന്തം പാര്‍ട്ടിയിലെ ഗുണ്ടകള്‍ മൃഗീയമായി മര്‍ദ്ദിച്ച ശേഷം മമത നടത്തിയ പ്രസ്താവനയാണിത്. അതു സംഭവം നടന്ന് എത്രയോ മണിക്കൂറുകള്‍ക്ക് ശേഷം.
വാസ്തവത്തില്‍ ജനങ്ങള്‍ക്ക് സഹായമെത്തിക്കുക തന്നെയായിരുന്നു ബിജെപി എംപിയുടെയും എംഎല്‍എയുടെയും ലക്ഷ്യം. അതിനാണ് അവര്‍ ഇത്രയും വാഹനങ്ങളില്‍ എത്തിയതും. നല്ല ജനപ്രിയരായ നേതാക്കളാണ് ബിജെപിയുടെ ഗോത്രവര്‍ഗ്ഗ എംപി ഖാഗെന്‍ മുര്‍മുവും ബിജെപി എംഎല്‍എ ശങ്കര്‍ ഘോഷും.ഇവരുടെ ജനപ്രീതി വര്‍ധിക്കുമോ എന്നതിലെ ആശങ്കയാണ് അവരെ തല്ലിച്ചതക്കാന്‍ തൃണമൂലിനെ പ്രേരിപ്പിച്ചത്.
ബംഗാള്‍ എന്നത് തങ്ങളുടെ ഒരു സ്വകാര്യ ഭൂമിയാണെന്ന രീതിയിലാണ് മമത പ്രതികരിക്കുന്നത്. അവിടെ തങ്ങള്‍ വിചാരിക്കുന്നതേ നടക്കാന്‍ പാടൂ എന്ന് മമത ചിന്തിക്കുന്നു. ബിജെപിയുടെ ഒരു എംപിയേയും എംഎല്‍എയേയും ക്രൂരമായി തല്ലിച്ചതച്ച ശേഷം ഇനി യാതൊരു അനിഷ്ടസംഭവവും ഉണ്ടാകാന്‍ പാടില്ലെന്ന് പറയുന്നതിലെ ധാര്‍ഷ്ട്യത്തെ ബിജെപി ചോദ്യം ചെയ്യുന്നു. മമത അറിഞ്ഞുകൊണ്ട് തന്നെയാണ് ഈ ക്രൂരമായ മര്‍ദ്ദനം നടന്നതെന്നാണ് വിലയിരുത്തുന്നത്.
















