ന്യൂദൽഹി: ‘വിദേശ രാജ്യങ്ങളിൽ പോയി ഭാരതത്തിനെതിരെ സംസാരിച്ചിട്ടുള്ള ഏതെങ്കിലുമൊരു പ്രതിപക്ഷ നേതാവിനെ കാണിക്കാമോ? ചോദിക്കുന്നത് പാർലമെന്ററി കാര്യ മന്ത്രികൂടിയായ കിരൺ റിജിജു ചോദിക്കുന്നു. ” കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിദേശത്ത് നടത്തുന്ന, ഭാരതത്തെ അപമാനിക്കുന്ന പ്രസ്താവനകളിൽ ഞങ്ങൾക്ക് ആശങ്കയുണ്ട്. കോൺഗ്രസ് നേതാവിന്റെ വ്യക്തിപരമായ സന്ദർശനങ്ങളെക്കുറിച്ച് അഭിപ്രായം പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ ലോക്സഭാ പ്രതിപക്ഷ നേതാവെന്ന നിലയിൽ ഭാരത താൽപ്പര്യത്തിന് വിരുദ്ധമായ പ്രസ്താവനകൾ ആശങ്കാജനകമാണ്, മന്ത്രി പറഞ്ഞു.
ഒരു വിദേശ രാജ്യത്തുപോയി ഭാരത താൽപ്പര്യത്തിനെതിരെ സംസാരിച്ച വേറൊരു പ്രതിപക്ഷ നേതാവിനെ പറയൂ.
കൊളംബിയയിലെ ഇ.ഐ.എ സർവകലാശാലയിൽ വ്യാഴാഴ്ച നടന്ന ഒരു പരിപാടിയിൽ രാഹുൽ ഇങ്ങനെ പറഞ്ഞു: ”എഞ്ചിനീയറിംഗ്, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളിൽ ഭാരതത്തിന് ശക്തമായ കഴിവുകളുണ്ട്, അതിനാൽ എനിക്ക് രാജ്യത്തെക്കുറിച്ച് വളരെ ശുഭാപ്തി വിശ്വാസമുണ്ട്. എന്നാൽ അതേ സമയം, ഭാരതത്തിന്റെ ഘടനയിലും പോരായ്‌മകളുണ്ട്. ജനാധിപത്യത്തിനെതിരെ നടക്കുന്ന ആക്രമണമാണ് ഏറ്റവും വലിയ വെല്ലുവിളി.” സർക്കാരിനെ അട്ടിമറിച്ച, അയൽരാജ്യമായ നേപ്പാളിൽ നടന്ന അക്രമാസക്തമായ പ്രതിഷേധങ്ങളിൽ ഉൾപ്പെട്ട ജെൻ-ഇസഡിനെക്കുറിച്ച് സംസാരിച്ച റിജിജു പറഞ്ഞു: ”ഭാരതത്തെ ഒരു മഹത്തായ രാഷ്‌ട്രമാക്കാനുള്ള ദൗത്യത്തിൽ ഇവിടത്തെ ജെൻ-ഇസഡ് വിവേകമുള്ളവരും, ആത്മാർത്ഥതയുള്ളവരും, ബുദ്ധിമാനും, ദൃഢബോധമുള്ളവരുമാണ്.”
കോൺഗ്രസ് പാർട്ടിക്കെതിരെ രൂക്ഷമായ വിമർശനം നടയത്തി മന്ത്രി റിജിജു ഇങ്ങനെ പറഞ്ഞു, ”ഭാരതത്തെ ആറു പതിറ്റാണ്ടുകളായി ദരിദ്രമായി നിലനിർത്തിയ പാർട്ടിയെയും കുടുംബത്തെയും ജനറൽ ഇസഡുകൾ പക്ഷേ സഹിക്കില്ല. ഒരു കുടുംബത്തെ മാത്രം പരിപാലിക്കുന്ന, അഴിമതിക്കാരും കാര്യക്ഷമതയില്ലാത്തവരുമായ രാഷ്‌ട്രീയക്കാരെ പുതിയ തലമുറ തള്ളിക്കളയും, അദ്ദേഹം പറഞ്ഞു.
















