തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും സ്റ്റാലിനും മാവോയും പോലുള്ള സ്വേച്ഛാധിപതികൾ ദശലക്ഷക്കണക്കിന് നിരപരാധികളെ കൊന്നൊടുക്കിയ വിദേശ പ്രത്യയശാസ്ത്രമായ മാർക്സിസത്തിൽ വിശ്വസിക്കുന്നവരാണെന്ന സത്യം ജനങ്ങൾ തിരിച്ചറിയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
ആർഎസ്‌എസും ഇസ്രായേലിലെ സയണിസ്റ്റുകളും പല കാര്യങ്ങളിലും യോജിക്കുന്ന ഇരട്ട സഹോദരന്മാരെ പോലെയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനക്ക് മറുപടി പറയുകയായിരുന്നു രാജീവ് ചന്ദ്രശേഖർ. പിണറായി വിജയൻ, രാഹുൽ ഗാന്ധി തുടങ്ങിയ രാഷ്‌ട്രീയക്കാരെ സംബന്ധിച്ച് ഏറ്റവും ലജ്ജാകരമായ കാര്യം, മുസ്ലീം വോട്ടർമാരെ ആകർഷിക്കാനായി അവർ പറയുന്ന നുണകളാണ്.
പിണറായിയും സിപിഎമ്മും തങ്ങളെ സേവിക്കുന്നതിന് ജനങ്ങൾ പത്ത് വർഷങ്ങളാണ് അനുവദിച്ചത്. എന്നാലവർ ഇക്കാലയളവിൽ കേരളത്തിന്റെ സമ്പദ് വ്യവസ്‌ഥയെത്തന്നെ നശിപ്പിച്ചു. ഇവിടെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്‌മയും പണപ്പെരുപ്പവും സൃഷ്ടിച്ചു. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സഹകരണ മേഖല എന്നിവ എല്ലാം തകർത്തു തരിപ്പണമാക്കി.
സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ചർച്ച ചെയ്യപ്പെടുന്നതിനു പകരം തങ്ങളുടെ അഴിമതിയും ദുർഭരണവും ചർച്ച ആവാതിരിക്കാൻ മറ്റേതെങ്കിലും വിഷയത്തിലേക്ക് ചർച്ച വഴി തിരിച്ചു വിടുന്നു. അഴിമതി, കുടുംബ വാഴ്ച, നുണകളുടെയും ചൂഷണത്തിന്റെയും രാഷ്‌ട്രീയം എന്നിങ്ങനെ സിപിഎമ്മും രാഹുലിന്റെ കോൺഗ്രസും എല്ലാക്കാര്യങ്ങളിലും ഇരട്ടകളെപ്പോലെയാണ് പെരുമാറുന്നതെന്ന് രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു.
















