ന്യൂദൽഹി : രാജ്യതലസ്ഥാനത്തെ സ്കൂളുകളിൽ ഇനി ആർ എസ് എസിന്റെ ചരിത്രവും പാഠ്യവിഷയമാകും. ഡൽഹിയിലെ സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് ഇനി “രാഷ്‌ട്ര നീതി” എന്ന പേരിൽ പ്രത്യേക പദ്ധതി തന്നെയുണ്ടാകും . അതിൽ ആർഎസ്‌എസിനെയും സ്വാതന്ത്ര്യ സമര സേനാനികളെയും കുറിച്ചുള്ള അധ്യായങ്ങളാകും ഉണ്ടാകുക . ‘ അൺസങ് ഹീറോസ് ‘ എന്ന പേരിലാണ് ഈ ഭാഗം ഉൾപ്പെടുത്തുകയെന്ന് വിദ്യാഭ്യാസ മന്ത്രി ആഷിദ് സൂദ് പറഞ്ഞു .
ആർഎസ്‌എസ് സ്വാതന്ത്ര്യ സമര സേനാനികൾ, ചരിത്രത്തിൽ അപൂർവ്വമായി പരാമർശിക്കപ്പെടുന്ന വീരന്മാർ എന്നിവരെക്കുറിച്ചും കുട്ടികളെ പഠിപ്പിക്കും. ഇതിനായി വിദ്യാഭ്യാസ വകുപ്പ് “രാഷ്‌ട്ര നീതി” എന്ന പേരിൽ ഒരു പുതിയ പരിപാടി തന്നെ ആരംഭിച്ചു.
ഈ പരിപാടിയുടെ കീഴിൽ വികസിപ്പിച്ച പാഠ്യപദ്ധതിയിൽ വീർ സവർക്കർ, ശ്യാമ പ്രസാദ് മുഖർജി, സർദാർ വല്ലഭായ് പട്ടേൽ തുടങ്ങിയ നിരവധി പ്രമുഖ നേതാക്കളുടെ അധ്യായങ്ങൾ ഉൾപ്പെടുന്നു. അവരുടെ രാഷ്‌ട്രീയ വീക്ഷണങ്ങൾ, സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് അവർ നൽകിയ സംഭാവനകൾ, സ്വതന്ത്ര ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ അവർ വഹിച്ച പങ്ക് എന്നിവയ്‌ക്ക് ഊന്നൽ നൽകും.
പാഠ്യപദ്ധതിയുടെ ഒരു ഭാഗം രാഷ്‌ട്രീയ സ്വയംസേവക സംഘത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും. 1925 ൽ നാഗ്പൂരിൽ ഡോ. കേശവ് ബലിറാം ഹെഡ്‌ഗേവാർ ആർ എസ് എസ് സ്ഥാപിച്ചതും , മറ്റ് ചരിത്രങ്ങളും വിദ്യാർത്ഥികളെ പഠിപ്പിക്കും. ആർഎസ്‌എസിന്റെ രീതിശാസ്ത്രം, അച്ചടക്കം, സേവന മനോഭാവം, പ്രകൃതിദുരന്തങ്ങളിലും സാമൂഹിക പ്രവർത്തനങ്ങളിലും പങ്ക് എന്നിവയെക്കുറിച്ചും പഠിപ്പിക്കും.
ഈ പുതിയ പാഠ്യപദ്ധതി അനുസരിച്ച് പഠിപ്പിക്കുന്നതിന് അധ്യാപകർക്ക് ഹാൻഡ്‌ബുക്കുകൾ നൽകിയിട്ടുണ്ട്, കൂടാതെ സ്റ്റേറ്റ് കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (SCERT) പരിശീലന സെഷനുകൾ നടത്തുന്നുമുണ്ട്.
















