ജറുസലേം : മധ്യേഷ്യ ഇപ്പോൾ ആഗോള രാഷ്‌ട്രീയത്തിന്റെ കേന്ദ്രമായി മാറിയിരിക്കുന്നു. ഗാസയിൽ ഹമാസിനെതിരെ ഇസ്രായേൽ നടത്തുന്ന സൈനിക നീക്കങ്ങൾക്കിടയിൽ ബ്രിട്ടൻ, കാനഡ, ഓസ്‌ട്രേലിയ എന്നിവ പലസ്തീനെ ഒരു രാഷ്‌ട്രമായി ഔദ്യോഗികമായി അംഗീകരിക്കുന്നതായി പ്രഖ്യാപിച്ചു.
എന്നാൽ ഒരു പലസ്തീൻ രാഷ്‌ട്രം സ്ഥാപിക്കപ്പെടില്ലെന്ന് പ്രസ്താവിച്ചുകൊണ്ട് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇപ്പോൾ തന്റെ നിലപാട് വ്യക്തമാക്കി. ഈ നീക്കത്തോട് പ്രതികരിച്ച നെതന്യാഹു പിന്തുണ നൽകുന്ന രാജ്യങ്ങളുടെ ഈ നടപടി ഹമാസിന് പ്രതിഫലം നൽകുന്നതിന് തുല്യമാണെന്ന് ആരോപിച്ചു. അത് ഒരിക്കലും സംഭവിക്കില്ലെന്നും നെതന്യാഹു പറഞ്ഞു. കൂടാതെ ജോർദാൻ നദിയുടെ പടിഞ്ഞാറ് ഭാഗത്ത് ഒരു പലസ്തീൻ രാഷ്‌ട്രം സ്ഥാപിക്കപ്പെടില്ലെന്നും ഇസ്രായേലിന്റെ പ്രതിരോധ നടപടികൾ ഉടൻ വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അതേ സമയം ബെഞ്ചമിൻ നെതന്യാഹു ഉടൻ തന്നെ അമേരിക്ക സന്ദർശിക്കും. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തും. ഈ സന്ദർശനത്തിന് ശേഷം ഇസ്രായേലിന്റെ പ്രതിരോധ നടപടികൾ പ്രഖ്യാപിക്കുമെന്ന് നെതന്യാഹു വ്യക്തമാക്കിയിട്ടുണ്ട്.
ഇതിന് പുറമെ ഐക്യരാഷ്‌ട്രസഭയിലും മറ്റ് അന്താരാഷ്‌ട്ര വേദികളിലും ഇസ്രായേൽ പ്രചാരണത്തെ ഉയർത്തി പിടിക്കുകയും പലസ്തീൻ രാഷ്‌ട്രം സ്ഥാപിക്കാനുള്ള ശ്രമങ്ങളെ നിരസിക്കുകയും ചെയ്യുമെന്ന് ഇസ്രായേൽ മന്ത്രിസഭാ യോഗത്തിൽ ബെഞ്ചമിൻ നെതന്യാഹു പ്രസ്താവിച്ചു. പലസ്തീൻ രാഷ്‌ട്രമെന്ന ഈ നീക്കം ഇസ്രായേലിന്റെ നിലനിൽപ്പിനെ അപകടത്തിലാക്കുമെന്നും ഭീകരതയ്‌ക്കുള്ള അസംബന്ധ പ്രതിഫലമാകുമെന്നും നെതന്യാഹു പറഞ്ഞു. വരും ദിവസങ്ങളിൽ ലോകം ഈ വിഷയം തന്നോട് ചർച്ച ചെയ്യുമെന്ന് നെതന്യാഹു പറഞ്ഞു.
















