ന്യൂദല്‍ഹി: ഇന്ത്യ കണ്ടതില്‍വെച്ച് ഏറ്റവും കൂടുതല്‍ തവണ തോല്‍വി ഏറ്റുവാങ്ങിയ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടേതെന്ന് പരിഹസിച്ച് ബിജെപി നേതാവ് അജയ് അലോക്. തെരഞ്ഞെടുപ്പുകളില്‍ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് 90 ലധികം തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടു. ഇത് ലോക റെക്കോഡാക്കി അടയാളപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ജനങ്ങള്‍ക്ക് രാഹുലിനോട് താത്‌പര്യമില്ലെന്നും അതുകൊണ്ട് പാകിസ്ഥാൻ പൗരത്വം സ്വീകരിച്ച് അതിർത്തിക്കപ്പുറത്ത് മത്സരിക്കട്ടെയെന്നും അലോക് കൂട്ടിച്ചേര്‍ത്തു.
“അദ്ദേഹം പാകിസ്ഥാനില്‍ വളരെ ജനപ്രിയനാണ്, ഷാഹിദ് അഫ്രീദി പോലും അദ്ദേഹത്തെ പ്രശംസിക്കുന്നു. ഇന്ത്യയിൽ ഇനി അദ്ദേഹത്തിന്റെ ആവശ്യകത എന്താണ്?”. അലോക് മാധ്യമങ്ങളോട് പറഞ്ഞു. തേജസ്വി യാദവിന്റെ രാഷ്‌ട്രീയ പര്യടനം വെറും രാഷ്‌ട്രീയ നിലനിൽപ്പിന് വേണ്ടിയുള്ള പോരാട്ടമാണെന്നും അലോക് കൂട്ടിച്ചേര്‍ത്തു. പാകിസ്ഥാനില്‍ പോകുമ്പോള്‍ സ്വന്തം നാട്ടില്‍ എത്തുന്ന പ്രതീതിയാണെന്ന് രാഹുലിന്റെ ഉപദേശകനായ സാം പിത്രോദ ഈയിടെ നടത്തിയ പ്രസ്താവന വിവാദമായിരുന്നു.
ആദ്യം കോണ്‍ഗ്രസിന്റെ മുഖം സംരക്ഷിക്കാന്‍ രാഹുല്‍ ഗാന്ധി ഇന്ത്യ മുഴുവന്‍ യാത്ര നടത്തി. പിന്നീട് തേജസ്വിക്ക് വേണ്ടി യാത്ര നടത്തുന്നു. ഇതിന്റെ അവസാനം ജയിലിലാകാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ അമ്മയെ അധിക്ഷേപിച്ച ആർജെഡി അഴിമതിയും കുറ്റകൃത്യങ്ങളും കൊണ്ട് നിറഞ്ഞ ഒരു പാര്‍ട്ടിയാണെന്ന് അലോക് ആരോപിച്ചു.
ലാലു പ്രസാദ് യാദവിന്റെ കുടുംബം അഴിമതി നിറഞ്ഞ കുടുംബമാണ്. രോഹിണി ആചാര്യ ഒഴികെ എല്ലാവരും ജാമ്യത്തിലാണ്. അവരും ഒടുവിൽ കേസുകളിലേക്ക് വലിച്ചിഴക്കപ്പെടുമെന്നും അലോക് പറഞ്ഞു.
















