ഇംഫാല്‍: പ്രധാനമന്ത്രി മോദി മണിപ്പൂര്‍ സന്ദര്‍ശിച്ച് ഉണ്ടാക്കിയ അനുകൂല തരംഗം തേച്ചുമാച്ചുകളയാന്‍ മനപൂര്‍വ്വം കലാപമുണ്ടാക്കാന്‍ അജ്ഞാത ശത്രുക്കള്‍. അവര്‍ കഴിഞ്ഞ ദിവസം മണിപ്പൂരിൽ സൈനിക വാഹനത്തിന് നേരെ ആക്രമണം നടത്തി. അജ്ഞാതരുടെ വെടിവെപ്പില്‍ രണ്ട് സൈനികര്‍ വീരമൃത്യു വഹിച്ചു. ആറ് സൈനികർക്ക് പരിക്കേറ്റു.
മോദി മണിപ്പൂരില്‍ എത്തിയ ദിവസവും ഇക്കൂട്ടര്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷെ നടന്നില്ല. വെള്ളിയാഴ്ചത്തെ ആക്രമണത്തില്‍ പരിക്കേറ്റ സൈനികരെ പ്രദേശവാസികളുടെ സഹായത്തോടെയാണ് പൊലീസ് ചികിത്സയ്‌ക്കായി ആശുപത്രിയിലെത്തിച്ചത്. സുരക്ഷാസേന ആക്രമണം നടന്ന സ്ഥലത്തെത്തി. വിശദമായ അന്വേഷണത്തിനായി പ്രദേശം സൈന്യം വളഞ്ഞിരിക്കുകയാണ്.
അസം റൈഫിൾസിന്റെ വാഹനത്തിന് നേരെയാണ് വെടിയുതിർത്തത്. ബിഷ്ണുപൂർ ജില്ലയിലെ നമ്പോൾ സബൽ ലെയ്‌കയിലാണ് സൈനികർ സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണമുണ്ടായത്. വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. ഇംഫാലിൽ നിന്ന് ബിഷ്ണുപൂർ ജില്ലയിലേക്ക് പോവുകയായിരുന്ന അസം റൈഫിൾസ് ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിന് നേരെ ഒരു കൂട്ടം തോക്കുധാരികൾ പതിയിരുന്ന് ആക്രമണം നടത്തുകയായിരുന്നു.
ആക്രമണത്തെ ശക്തമായി അപലപിച്ച് മണിപ്പൂർ ഗവർണർ അജയ് കുമാർ ഭല്ല രംഗത്തെത്തിയിട്ടുണ്ട്. വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് ഗവർണർ പറഞ്ഞു.
മോദിയുടെ വിജയകരമായ മണിപ്പൂര്‍ സന്ദര്‍ശനം
മോദി മികച്ച പുനരധിവാസ പദ്ധതിയാണ് മണിപ്പൂരില്‍ പ്രഖ്യാപിച്ചത്. കുക്കികളും മെയ്തെയ് വിഭാഗവും തമ്മിലുള്ള വംശീയ കലാപത്തില്‍ അനാഥരായ 7000 പേര്‍ക്ക് വീടുകള്‍ പണിതു നല്‍കാന്‍ തീരുമാനിച്ചതായി മോദി മണിപ്പൂരില്‍ പ്രഖ്യാപിച്ചിരുന്നു. അഭയാര്‍ത്ഥി ക്യാമ്പിലുള്ളവര്‍ നേരെ സ്വന്തം വീടുകളിലേക്കാണ് പോവുകയെന്ന് മോദി ഉറപ്പ് നല്‍കിയിരുന്നു.
കുക്കികള്‍ക്ക് ഭൂരിപക്ഷമുള്ള ചുരാചന്ദ് പൂരില്‍ മോദി നടത്തിയ പ്രസംഗവും ശ്രദ്ധേയമായിരുന്നു. പ്രാദേശിക ഭരണസമിതികള്‍ ശക്തമാക്കുമെന്നും ഇവയ്‌ക്ക് ധനസഹായം എത്തിക്കുമെന്നുമുള്ള മോദിയുടെ വാഗ്ദാനം വലിയ പ്രതീക്ഷ പകരുന്നു. മണിപ്പൂരില്‍ ആറ് സ്വയം ഭരണ ജില്ലാ കൗണ്‍സിലുകളാണ് (എഡിസി) ഉള്ളത്. ഇതില്‍ മൂന്നെണ്ണം കുക്കികളുടേതാണ്. സേനാപതി, ഉക്രുള്‍ എഡിസികള്‍ നാഗാ പക്ഷക്കാരുടേതാണ്. എന്തായാലും കുക്കികള്‍ക്ക് സ്വയംഭരണാവകാശമുള്ള കേന്ദ്രഭരണപ്രദേശം അനുവദിക്കുക എന്ന ആവശ്യം മോദി അംഗീകരിച്ചിട്ടില്ല. അതേ സമയം മെയ് തെയ് വിഭാഗത്തിന്റെ മദേഴ്സ് വിപണി എന്ന ചന്തയെ മോദി പ്രസംഗത്തില്‍ അഭിനന്ദിച്ചതും ശ്രദ്ധേയമായി. മൊത്തം 19300 കോടിയുടെ വികസനപദ്ധതിയാണ് മോദി പ്രഖ്യാപിച്ചത്. ഇതോടെ ശത്രുക്കള്‍ക്ക് ഉറക്കം നഷ്ടമായി. പ്രതീക്ഷിച്ച ആക്രമണം തന്നെയാണ് വെള്ളിയാഴ്ച ഉണ്ടായത്. പതിയിരുന്നുള്ള ആക്രമണമായതിനാല്‍ ആണ് സൈന്യത്തിന് നഷ്ടം സംഭവിച്ചത്.വരും ദിവസങ്ങളില്‍ മണിപ്പൂരിനെ കലാപഭൂമിയാക്കാന്‍ ശത്രുപക്ഷം ശ്രമിക്കും എന്നതിനാല്‍ സൈന്യം ജാഗ്രതയിലാണ്.
















