തിരുവല്ല: അടൂരിലെ ഡിവൈഎഫ്ഐ നേതാവ് ജോയലിന്റെ മരണം കൊലപാതകമെന്ന് കുടുംബം ആവര്‍ത്തിക്കുന്നതിനിടെ തുടക്കം മുതല്‍ പോലീസ് കേസ് അട്ടിമറിച്ചതായുള്ള വിവരങ്ങള്‍ പുറത്ത്.
ജോയലിന്റെ കൊലപാതകത്തിലെ ഇന്‍ക്വസ്റ്റ് നടപടികളും പോലീസ് അട്ടിമറിച്ചതായുള്ള വിവരമാണ് പുറത്തുവരുന്നത്. ജോയലിന്റെ ശരീരത്താകമാനം ഉണ്ടായിരുന്ന ഭീകരമായ മുറിവുകള്‍ മറച്ചുവച്ചായിരുന്നു ഇന്‍ക്വസ്റ്റ് തയാറാക്കിയത്. സാക്ഷി മൊഴികളിലും കൃത്രിമം നടന്നതായി വ്യക്തം. ഇന്‍ക്വസ്റ്റ് നടപടികളിലെ തിരുത്തപ്പെട്ട റിപ്പോര്‍ട്ടാണ് അന്വേഷണസംഘത്തിന് കൈമാറിയത്. സംശയം ചൂണ്ടിക്കാട്ടിയ ബന്ധുവിന്റെ മൊഴി രേഖപ്പെടുത്തിയ ഭാഗങ്ങള്‍ നീക്കിയിട്ടുണ്ട്.
കൊടിയ പോലീസ് മര്‍ദ്ദനമാണ് യുവാവിന് നേരിടേണ്ടി വന്നത്. നടപടികളില്‍ സിപിഎം നേതാക്കള്‍ നേരിട്ട് ഇടപെട്ടു എന്നതും സംശയം ഇരട്ടിയാകുന്നു. സാക്ഷിയും ബന്ധവും ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ബോധ്യപ്പെട്ട രേഖകളിലും സിപിഎം നിര്‍ദ്ദേശിച്ച ആളുകളാണ് ഒപ്പിട്ടിരിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടം നടപടിക്രമങ്ങളിലും അട്ടിമറിയാണ് ഉണ്ടായത്. ശരീരത്തിലെ മുറിവുകള്‍ ചതവുകള്‍ എന്നിവ ഒന്നും തന്നെ ഇവിടെയും രേഖപ്പെടുത്തിയിട്ടില്ല.
2020ല്‍ വാഹനം തട്ടിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തിലാണ് ജോയലിനെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. തുടര്‍ന്നായിരുന്നു മര്‍ദനം. 2020 ജനുവരി ഒന്നിനാണ് ജോയലിന് മര്‍ദനമേറ്റത്. ഇതിനുശേഷം ഗുരുതരമായ ശാരീരിക പ്രശ്നങ്ങള്‍ ജോയല്‍ നേരിട്ടു. അഞ്ചുമാസമാണ് ചികിത്സയില്‍ തുടര്‍ന്നതെന്നും മൂത്രത്തില്‍ പഴുപ്പും ചോരയുമായിരുന്നുവെന്നും ജോയലിന്റെ പിതൃ സഹോദരി കെ.കെ. കുഞ്ഞമ്മ പറഞ്ഞു. ശാരീരിക അവശതകളെ തുടര്‍ന്ന് 2020 മേയ് 22 നാണ് ജോയല്‍ മരിച്ചത്.
















