പത്തനംതിട്ട:അടൂരിലെ ഡിവൈഎഫ്‌ഐ നേതാവ് ജോയല്‍ കസ്റ്റഡി മര്‍ദനം മൂലമാണ് മരിച്ചതെന്ന ആരോപണവുമായി കുടുംബം. ജോയലിനെ മര്‍ദ്ദിച്ചതിന് സിപിഎം നേതാക്കളുടെ പിന്തുണയും ഉണ്ടായിരുന്നെന്ന് കുടുംബം ആരോപിച്ചു.
വാഹനം തട്ടിയ തര്‍ക്കത്തിലാണ് 2020 ജനുവരി ഒന്നിന് ജോയലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് മര്‍ദിച്ചു.പിന്നാലെ ഗുരുതര ശാരീരിക പ്രശ്‌നങ്ങള്‍ നേരിട്ട ജോയല്‍ അഞ്ചുമാസമാണ് ചികിത്സയില്‍ തുടര്‍ന്നതെന്നും മൂത്രത്തില്‍ പഴുപ്പും ചോരയുമായിരുന്നുവെന്നും ജോയലിന്റെ പിതൃ സഹോദരി കെ കെ കുഞ്ഞമ്മ പറഞ്ഞു. ശാരീരിക അവശതകളാല്‍ 2020 മേയ് 22 നാണ് ജോയല്‍ മരിച്ചത്.
ജോയലിനെ മര്‍ദിക്കുന്നത് തടയാന്‍ ചെന്ന തനിക്കും പൊലീസിന്റെ മര്‍ദനമേറ്റെന്ന് കുഞ്ഞമ്മ പറഞ്ഞു. മരിക്കുമ്പോള്‍ ജോയല്‍ ഡിവൈഎഫ്‌ഐ അടൂര്‍ മേഖലാ സെക്രട്ടറിയായിരുന്നു. ചില നേതാക്കള്‍ക്കെതിരെ ജോയല്‍ പ്രതികരിച്ചതാണ് പകയുണ്ടാക്കിയതെന്നും കെ കെ കുഞ്ഞമ്മ ആരോപിച്ചു. അന്നത്തെ സി ഐ യു ബിജുവും സംഘവുമാണ് ജോയലിനെ മര്‍ദിച്ചത്. ശ്രീകുമാര്‍ എന്ന പൊലീസുകാരന്‍ മുട്ടുകൊണ്ട് ഇടിച്ച് ചതച്ചു.
ജോയല്‍ ഇടിയേറ്റ് തെറിച്ചുവീണപ്പോള്‍ തടയാന്‍ ചെന്ന തന്നെയും പൊലീസ് മര്‍ദ്ദിച്ചു. ഇതെല്ലാം കണ്ട് എസ് ഐ വന്നാണ് വെള്ളം കുടിക്കാന്‍ തന്നത്.ജോയലിന് മറ്റു അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ല.ഇനി കേസിനോ വഴക്കിനോ പോയാല്‍ നൂറു കേസ് ചുമത്തുമെന്ന് അന്നത്തെ അടൂര്‍ സിഐ യു ബിജു ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് കെ കെ കുഞ്ഞമ്മ പറഞ്ഞു. അന്ന് മുഖ്യമന്ത്രിക്കും ഡിജിപിക്കുമടക്കം പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്നും നീതി ലഭിച്ചില്ലെന്നും കുഞ്ഞമ്മ പറഞ്ഞു.
എന്നാല്‍, ജോയലിന്റെ കുടുംബത്തിന്റെ ആരോപണം സിപിഎം നിഷേധിച്ചു. പൊലീസ് മര്‍ദനമല്ല മരണകാരണമെന്നും ഹൃദയാഘാതത്തെതുടര്‍ന്നാണെന്നുമായിരുന്നു അന്ന് പൊലീസ് പറഞ്ഞത്.
















