ന്യൂദല്‍ഹി: അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രുപുമായി സംസാരിക്കാൻ താനും ആകാംഷയോടെ കാത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. “പ്രിയ സുഹൃത്ത്” എന്ന് മോദിയെ വിശേഷിപ്പിച്ച ട്രംപിന്റെ അനുരഞ്ജന പോസ്റ്റിന് മറുപടിയായാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. സ്തംഭിച്ച വ്യാപാര ചർച്ചകളിൽ പുതിയൊരു ചലനാത്മകതയുണ്ടാകുമെന്ന് അദ്ദേഹം സൂചന നൽകി. ഇന്ത്യയും അമേരിക്കയും സ്വാഭാവിക പങ്കാളികളും അടുത്ത സുഹൃത്തുക്കളുമാണെന്നും ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ അഭിവൃദ്ധിക്കായി യോജിച്ചു നീങ്ങുമെന്നും മോദി അറിയിച്ചു.
“ഇന്ത്യയും യുഎസും അടുത്ത സുഹൃത്തുക്കളും സ്വാഭാവിക പങ്കാളികളുമാണ്,” പ്രധാനമന്ത്രി മോദി എക്‌സിൽ എഴുതി. “നമ്മുടെ വ്യാപാര ചർച്ചകൾ ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന്റെ പരിധിയില്ലാത്ത സാധ്യതകൾ അഴിച്ചുവിടുന്നതിന് വഴിയൊരുക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ ചർച്ചകൾ എത്രയും വേഗം അവസാനിപ്പിക്കാൻ ഞങ്ങളുടെ ടീമുകൾ പ്രവർത്തിക്കുന്നു.” മോദി എക്സിൽ കുറിച്ചു.
ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകൾ തുടരുകയാണെന്നും ഒടുവിൽ ഒരു വഴിത്തിരിവുണ്ടാകുമെന്ന് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചതായും ട്രംപ് ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ പറഞ്ഞതിന് മണിക്കൂറുകൾക്ക് ശേഷമാണ് ഈ അഭിപ്രായങ്ങൾ വന്നത്. “നമ്മുടെ രണ്ട് മഹത്തായ രാജ്യങ്ങൾക്കും വിജയകരമായ ഒരു നിഗമനത്തിലെത്താൻ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് എനിക്ക് ഉറപ്പുണ്ട്!” എന്നാണ് ട്രംപ് പറഞ്ഞത്.
ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുന്നതിന് മറുപടിയായി ഇന്ത്യൻ കയറ്റുമതിയുടെ തീരുവ 50 ശതമാനമായി ഇരട്ടിയാക്കാനുള്ള യുഎസ് തീരുമാനം ഉൾപ്പെടെ മാസങ്ങൾ നീണ്ട പ്രക്ഷുബ്ധമായ ചർച്ചകൾക്ക് ശേഷമാണ് ഈ അഭിപ്രായപ്രകടനങ്ങൾ.
















