മൂവാറ്റുപുഴ : യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അഞ്ചുപേർ പോലീസ് പിടിയിൽ. കീരംപാറ കൊണ്ടിമറ്റം പാലമറ്റത്ത് താമസിക്കുന്ന കൊമ്പനാട് മേക്കപ്പാല പ്ലാച്ചേരി വീട്ടിൽ അജിത്ത് (32), കീരംപാറ പുന്നേക്കാട് പ്ലാങ്കുടി വീട്ടിൽ അമൽ (32), കീരംപാറ പുന്നേക്കാട് പുത്തൻപുരക്കൽ വീട്ടിൽ സജ്ജയ് (20), കീരംപാറ പുന്നേക്കാട് പാറക്കൽ വീട്ടിൽ അലക്സ് ആൻറണി (28), അശമന്നൂർ പയ്യാൽ കോലക്കാടൻ വീട്ടിൽ ജിഷ്ണു (28) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.
കീരംപാറ പുന്നേക്കാട് സ്വദേശിയായ യുവാവിനെയാണ് ആക്രമിച്ചു പരിക്കേൽപ്പിച്ചത്. ഓണാഘോഷ പരിപാടിക്കിടയിൽ സഘാടകരെ പ്രതികൾ ദേഹോപദ്രവം ഏൽപ്പിച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമായത്. 8 ന് പുലർച്ചെ പന്ത്രണ്ടേകാലോടെ കോതമംഗലം അങ്ങാടിക്കരയിലെ ആശുപത്രിക്ക് മുൻവശത്ത് വച്ചായിരുന്നു മർദ്ദനം.
അജിത്ത് വിവിധ സ്റ്റേഷനുകളിലായി പതിമൂന്ന് കേസുകളിൽ പ്രതിയാണ്. അമൽ സജിയുടെ പേരിൽ 3 കേസുകളും, ജിഷ്ണുവിന്റെ പേരിൽ 4 കേസുകളും ഉണ്ട്. ഇൻസ്പെക്ടർ പി.ടി ബിജോയിയുടെ നേതൃത്വത്തിലാണ് അന്വേഷണം.
















