ലഖ്‌നൗ: ഭാരതത്തെ ഇസ്ലാമിക രാജ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് ജലാലുദ്ദീന്‍ എന്ന ചങ്കൂര്‍ ബാബ പ്രവര്‍ത്തിച്ചതെന്ന് യുപി പോലീസ് കുറ്റപത്രം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഹിന്ദു സ്ത്രീകളെ മതപരിവര്‍ത്തനം നടത്തുന്നതിനായി 1000 ലധികം മുസ്ലിം പുരുഷന്മാര്‍ക്ക് ഇയാള്‍ പണം കൈമാറിയിട്ടുണ്ടെന്നും ഉത്തര്‍പ്രദേശ് ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരേയും ദുര്‍ബലരേയും വിധവകളേയും ലക്ഷ്യമിട്ടാണ് ചങ്കൂര്‍ ബാബ പ്രവര്‍ത്തിച്ചിരുന്നത്. ഇതിനായി വിവിധ മുസ്ലിം രാജ്യങ്ങളില്‍ നിന്ന് 500 കോടി രൂപയുടെ വിദേശ ഫണ്ടും കൈപ്പറ്റി. പ്രലോഭനങ്ങളിലൂടെയും ഭീഷണികളിലൂടെയും സ്ത്രീകളെ വശത്താക്കി, പിന്നീട് മതപരിവര്‍ത്തനം നടത്തുകയാണ് പതിവ്. 2047 ഓടെ ഭാരതത്തെ ഇസ്ലാമിക രാജ്യമാക്കി മാറ്റാനാണ് ഇയാള്‍ ലക്ഷ്യമിട്ടിരുന്നതെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. ഇയാള്‍ക്കെതിരെ 29 സാക്ഷികളുടെ മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ചങ്കൂര്‍ ബാബയുടെ കൂട്ടാളികളായ മെഹബൂബ്, നവീന്‍ റോഹ്റ എന്നിവര്‍ക്കെതിരെ ലൈംഗിക ചൂഷണത്തിനും പീഡനത്തിനും കൂടി കേസെടുത്തിട്ടുണ്ട്. ദുബായ്‌യില്‍ താമസിച്ചിരുന്ന നവീന്‍ മതപരിവര്‍ത്തന റാക്കറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി വിദേശത്തെ ബിസിനസ് ഉപേക്ഷിച്ച് ഭാരതത്തിലെത്തിയതാണ്. മദ്രസകളും പള്ളികളും സ്ഥാപിച്ച് അതിന്റെ മറവിലാണ് ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നത്.
















