ആഗ്ര ; രണ്ട് വയസുകാരനെ നിലത്തെറിഞ്ഞ് കൊലപ്പെടുത്തിയ 24 കാരനെ വെടിവച്ച് വീഴ്‌ത്തി യുപി പൊലീസ് . കുഞ്ഞിന്റെ അമ്മ വിവാഹാഭ്യർത്ഥന നിരസിച്ചതിലുള്ള വിരോധത്തിലാണ് വിരാജ് എന്ന യുവാവ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. ആരോൺ പ്രദേശത്തെ അധ്യാപികയായ അമ്മ രതി ദേവിയോടൊപ്പമാണ് രണ്ട് വയസുകാരൻ ആരവ് താമസിച്ചിരുന്നത്. വിവാഹ തർക്കങ്ങളെ തുടർന്ന് ഭർത്താവിൽ നിന്ന് വേർപിരിഞ്ഞ ശേഷം രതിദേവി മാതാപിതാക്കളുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്.
ശനിയാഴ്ച, രതിയും അമ്മ പിങ്കി ദേവിയും വിവാഹമോചന നടപടികൾ സംബന്ധിച്ച് നിയമോപദേശം തേടാൻ ഷിക്കോഹാബാദിലേക്ക് പോയിരുന്നു. അഭിഭാഷകനുമായുള്ള കൂടിക്കാഴ്ച വൈകുന്നേരം നിശ്ചയിച്ചിരുന്നതിനാൽ, അവർ പിങ്കിയുടെ സുഹൃത്തിന്റെ വീട്ടിലാണ് താമസിച്ചിരുന്നത്.
രതിയുടെ ഭർത്താവിന്റെ ബന്ധുവായ ജിതേന്ദ്ര പഥക് എന്ന വിരാജ്, വിവാഹമോചന നടപടിക്രമങ്ങളിൽ സഹായിക്കുന്നതിന്റെ പേരിൽ കുടുംബവുമായി അടുത്ത ബന്ധം വളർത്തിയെടുത്തിരുന്നു . ഇതിനിടെ രതിയോട് വിവാഹാഭ്യർത്ഥന നടത്തിയെങ്കിലും അവർ ഇത് പലതവണ നിരസിച്ചു.
എന്നിട്ടും രതിയ്‌ക്കും , അമ്മയ്‌ക്കുമൊപ്പം ഷിക്കോഹാബാദിലേക്ക് വിരാജ് പോയിരുന്നു. അഭിഭാഷകനുമായി രതി സംസാരിക്കുന്നതിനിടെ കുഞ്ഞുമായി പുറത്തേയ്‌ക്ക് പോയ വിരാജ് ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് കുട്ടിയെ പലതവണ നിലത്ത് എറിയുകയായിരുന്നു. രക്തത്തിൽ കുളിച്ച കുഞ്ഞിനെ അവിടെ തന്നെ കിടത്തിയ ശേഷം വിരാജ് ഓടി രക്ഷപെട്ടു. അതുവഴി പോയവരാണ് പിന്നീട് കുഞ്ഞിനെ കണ്ട് ആശുപത്രിയിൽ എത്തിച്ചത്.
രതിയെ വിവാഹം കഴിക്കാനുള്ള ആഗ്രഹത്തിന് കുട്ടിയെ തടസ്സമായി വിരാജ് കണ്ടതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഷിക്കോഹാബാദ് പോലീസ് സ്റ്റേഷനിൽ ബിഎൻഎസ് സെക്ഷൻ 103(1) പ്രകാരം കൊലപാതകം എന്ന പേരിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഒളിവിൽ പോയ വിരാജിനെ മെയിൻപുരി റോഡിന് സമീപത്ത് വച്ച് പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇയാൾ പോലീസിന് നേരെ വെടിയുതിർത്തു. പോലീസ് തിരിച്ചു വെടിയുതിർത്തു, പ്രതിയുടെ കാലിനാണ് വെടിയേറ്റത്. ചികിത്സയ്‌ക്കായി ഇയാളെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
തിരുവനന്തപുരത്ത് ഒന്നരവയസുകാരനെ അമ്മയുടെ സുഹൃത്ത് മർദ്ദിച്ച് കൊന്ന വാർത്തകൾക്കിടയിലാണ് യുപിയിലെ ഈ വാർത്തയും ശ്രദ്ധ നേടുന്നത് . അതുകൊണ്ട് തന്നെ കുറ്റവാളികൾക്ക് തക്ക ശിക്ഷ ലഭിക്കണമെന്നാണ് മലയാളികളും കമന്റ് ചെയ്തിരികുന്നത്. ഒന്നരവയസുകാരനെ കൊലപ്പെടുത്തിയ കേസിൽ രണ്ടാനച്ഛൻ അഷ്കറിനെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ പോലും നാട്ടുകാരിൽ നിന്ന് രക്ഷിക്കാൻ ശക്തമായ സുരക്ഷ ഒരുക്കിയിരുന്നു.
















