കുന്നംകുളത്തെ വി.എസ്. സുജിത്ത് എന്ന യുവാവിനെ പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി അതിക്രൂരമായി മര്‍ദ്ദിച്ച സംഭവം കക്ഷിരാഷ്‌ട്രീയ ഭേദമന്യേ വലിയ ചര്‍ച്ചാവിഷയം ആയിരിക്കുകയാണല്ലോ. രണ്ടുവര്‍ഷം മുന്‍പുനടന്ന ഈ മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ വിവരാവകാശ പോരാട്ടത്തിലൂടെ ലഭ്യമായതോടെയാണ് പോലീസിന്റെ കണ്ണില്ലാത്ത ക്രൂരത പുറംലോകം അറിഞ്ഞത്. യാതൊരു വിധത്തിലുള്ള പരാതിയോ ആരോപണമോ ഇല്ലാതെയാണ് സുജിത്തിനെ പിടിച്ചുകൊണ്ടുപോയി മര്‍ദ്ദിച്ചത്. ഭീകരമായി മര്‍ദ്ദനമേറ്റതിന്റെ പരിക്കില്‍ നിന്ന് ഈ യുവാവ് ഇപ്പോഴും മോചിതനായിട്ടില്ല. ആരോപണവിധേയരായ പോലീസുകാരെ രക്ഷിക്കുന്നതിനായി മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു പോകാതിരിക്കാന്‍ പോലീസ് പരമാവധി ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
കുന്നംകുളത്തേത് ഒറ്റപ്പെട്ട സംഭവമല്ല. പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേല്‍ക്കുകയും, ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രി തന്നെ കയ്യാളുകയും ചെയ്തതോടെ വിവിധ ജില്ലകളില്‍ നിരപരാധികള്‍ പോലീസ് മര്‍ദ്ദനത്തിന് ഇരകളാവാന്‍ തുടങ്ങിയിരുന്നു. പെറ്റി കേസുകളില്‍ പിടിച്ചുകൊണ്ടുപോകുന്നവര്‍ പോലും മൃതദേഹങ്ങളായോ ജീവച്ഛവങ്ങളായോ പുറത്തുവരുന്ന സ്ഥിതിവിശേഷം സംജാതമായി. പിണറായി സര്‍ക്കാരിന്റെ ഇതുവരെയുള്ള ഭരണകാലത്ത് കുറഞ്ഞത് 16 കസ്റ്റഡി മരണങ്ങള്‍ സംഭവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ആത്മഹത്യകളായി ചിത്രീകരിക്കപ്പെട്ടിട്ടുള്ള പലതും കസ്റ്റഡി മരണങ്ങളാണെന്ന് കരുതേണ്ടിയിരിക്കുന്നു. ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥയാണ്. പോലീസ് സ്റ്റേഷനുകളിലെ മര്‍ദ്ദനങ്ങള്‍ക്കും കസ്റ്റഡി മരണങ്ങള്‍ക്കും എതിരെ മേലുദ്യോഗസ്ഥര്‍ക്ക് പരാതിപ്പെട്ടാലും ഇരകള്‍ക്ക് നീതി ലഭിക്കുന്നില്ല.
എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നുവെന്ന് ചോദിച്ചാല്‍ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്നവരുടെ പിഴവാണെന്ന് നിസ്സംശയം പറയാം. ഇടതു ഭരണത്തില്‍ പോ
ലീസ് വന്‍തോതില്‍ രാഷ്‌ട്രീയവത്കരിക്കപ്പെട്ടിരിക്കുന്നു. ഭരണത്തിന് നേതൃത്വം കൊടുക്കുന്ന സിപിഎമ്മും പോലീസുകാരും തമ്മില്‍ അവിഹിത ബന്ധമാണ് നിലനില്‍ക്കുന്നത്. സിപിഎമ്മിനെയും സര്‍ക്കാരിനെയും നിയമവിരുദ്ധമായി പിന്തുണച്ചാല്‍ തങ്ങള്‍ക്ക് എന്ത് അതിക്രമങ്ങള്‍ വേണമെങ്കിലും ചെയ്യാം എന്നൊരു മാനസികാവസ്ഥ പോലീസുകാര്‍ക്ക് വന്നിരിക്കുന്നു. നിയമവിരുദ്ധമായി എന്തൊക്കെ ചെയ്താലും സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നും പോലീസുകാര്‍ കരുതുന്നു. മുഖ്യമന്ത്രിയുടെ നവകേരള യാത്രക്കിടെ പ്രതിഷേധിച്ചവരെ പോലീസ് മര്‍ദ്ദിച്ചപ്പോള്‍ അത് രക്ഷാപ്രവര്‍ത്തനമാണെന്ന് വ്യാഖ്യാനിക്കുകയാണല്ലോ ആഭ്യന്തരമന്ത്രി കൂടിയായ പിണറായി വിജയന്‍ ചെയ്തത്. കാക്കിക്കുള്ളിലെ കുറ്റവാളികള്‍ക്കുള്ള സന്ദേശമായിരുന്നു ഇത്. ആഭ്യന്തരമന്ത്രി തന്നെ ഇങ്ങനെ പറയുമ്പോള്‍ അക്രമകാരികളായ പോലീസുകാര്‍ ആരെ പേടിക്കാനാണ്?
സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമായതുകൊണ്ട് മാത്രമാണ് കുന്നംകുളത്തെ പോലീസ് മര്‍ദ്ദനം പുറത്തായത്. സിസിടിവി ഇല്ലാത്തതും കേടായതും കേടാക്കിയതുമായ സ്റ്റേഷനുകള്‍ നിരവധിയുണ്ട്. ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ സിസിടിവി ദൃശ്യങ്ങള്‍ ഇടിമിന്നലേറ്റ് നശിച്ചുവെന്ന് പറഞ്ഞ മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യത്തിലും പോലീസുകാര്‍ക്ക് മാതൃക. രാജ്യത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും സിസിടിവി സ്ഥാപിക്കണമെന്ന് സുപ്രീംകോടതി വിധിയുണ്ട്. പക്ഷേ അതൊന്നും പാലിക്കേണ്ട ബാധ്യത തങ്ങള്‍ക്കില്ലെന്നാണ് ഇടതുമുന്നണി സര്‍ക്കാരും പോലീസും കരുതുന്നത്. പല കാരണങ്ങളാല്‍ പോലീസ് സ്റ്റേഷനില്‍ പിടിച്ചുകൊണ്ടുവരുന്നവരുടെ മേല്‍ ചെന്നായ്‌ക്കളെപ്പോലെ ചാടിവീഴാന്‍ പോ
ലീസുകാര്‍ക്ക് ധൈര്യം നല്‍കുന്നത് ഈ ദൃശ്യങ്ങള്‍ പുറത്തുപോകില്ലെന്ന ഉറപ്പാണ്.
കൊലപാതകം ഉള്‍പ്പെടെ എന്ത് കുറ്റകൃത്യങ്ങള്‍ ചെയ്താലും തങ്ങള്‍ ശിക്ഷിക്കപ്പെടില്ലെന്ന് പോലീസുകാര്‍ക്ക് അറിയാം. എറണാകുളം ജില്ലയിലെ വരാപ്പുഴയില്‍ ശ്രീജിത്ത് എന്ന യുവാവ് പോലീസ് മര്‍ദ്ദനമേറ്റ് മരിച്ചല്ലോ. ഇതിന് ഉത്തരവാദിയായ പോലീസ് ഉദ്യോഗസ്ഥന് പിന്നീട് സ്ഥാനക്കയറ്റം ലഭിക്കുകയാണുണ്ടായത്. പോലീസുകാര്‍ പ്രതികളാകുന്ന കേസുകള്‍ സര്‍ക്കാരിന്റെ ഒത്താശയോടെ ഒന്നുമല്ലാതായി പോകുന്നു. ആരോപണ വിധേയരാവുന്ന പോലീസുകാര്‍ക്ക് പരമാവധി ലഭിക്കുന്നത് സസ്പെന്‍ഷന്‍ ആണ്. സസ്പെന്‍ഷന്‍ ശിക്ഷയല്ലെന്ന വസ്തുത പലപ്പോഴും വിസ്മരിക്കപ്പെടുന്നു. ആറുമാസത്തിനുശേഷം ജോലിയില്‍ തിരിച്ചു കേറുന്ന പോലീസുകാര്‍ക്ക് മുഴുവന്‍ ശമ്പളവും ലഭിക്കും. ഫലത്തില്‍ കസ്റ്റഡി മരണം ഉള്‍പ്പെടെയുള്ള പോലീസ് അതിക്രമങ്ങള്‍ക്ക് ലഭിക്കുന്ന പാരിതോഷികമാണിത്.
പോലീസ് സംഘടിത കുറ്റവാളികളായി മാറിയാല്‍ പൗരന്മാരുടെ ജീവിതം ദുരിതമയമാവും. പോലീസ് നേരെയായാല്‍ ആ ഒറ്റ കാരണംകൊണ്ടുതന്നെ സമൂഹവും നന്നാവും. ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന സര്‍ക്കാരിന് ഇങ്ങനെയൊരു സാഹചര്യം സൃഷ്ടിക്കേണ്ട ഉത്തരവാദിത്വമുണ്ട്. അതിന് പോലീസിലെ ക്രിമിനലുകളെ നിലയ്‌ക്കു നിര്‍ത്തുകതന്നെ വേണം.
















