ന്യൂദൽഹി: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ 50 ശതമാനം അധികതീരുവയെന്ന് ‘ഉപരോധം’ പ്രതിരോധിക്കാൻ ഭാരതത്തിന്റെ തന്ത്രപരമായ നടപടി. പുതിയ 40 പ്രധാന ആഗോള വിപണി കണ്ടെത്തി വ്യാപാരം ശൃംഖലയും മേഖലയും വിപുലപ്പെടുത്താൻ തീരുമാനമായി. വ്യാപാരം ചെയേണ്ട ഇനങ്ങൾ ഏതൊക്കെയെന്ന തീരുമാനവും എടുത്തു. വസ്ത്രവ്യാപാരമേഖലയിലായിരിക്കും ആദ്യം ശ്രദ്ധവെക്കുക. വരും ദിനങ്ങളിൽ മറ്റു നടപികൾ പ്രഖ്യാപിക്കും. ഭാരതത്തിൽ സ്വദേശി ഉൽപ്പന്ന ഉൽപ്പാദനവും വിതരണവും വിപണനവും നടത്തിയുള്ള ആഭ്യന്തര വ്യാപാര തന്ത്രത്തിന് പുറമേയാണ് ഈ ആഗോള പ്രതിരോധം.
അമേരിക്കയുമായി വ്യാപാര ബന്ധങ്ങളുള്ള, ട്രംപിന്റെ തീരുവപുതുക്കൽ ബാധിക്കുന്ന രാജ്യങ്ങളുമായാണ് ഭാരതം വ്യാപാര ഇടപാടിന് തയാറായിരിക്കുന്നത്.
ഭാരതത്തിന്റെ ആദ്യ പ്രതിരോധ നടപടിയാണിത്. യുകെ, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവയുൾപ്പെടെ 40 പ്രധാന വിപണികളിലേക്ക് വസ്ത്രക്കയറ്റുമതി വർദ്ധിപ്പിക്കുന്നതിനായി ഭാരതം നടപടി കൈക്കൊണ്ടുകഴിഞ്ഞതായി മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ടുചെയ്യുന്നു.
ജർമ്മനി, ഫ്രാൻസ്, ഇറ്റലി, സ്‌പെയിൻ, നെതർലാൻഡ്സ്, പോളണ്ട്, കാനഡ, മെക്‌സിക്കോ, റഷ്യ, ബെൽജിയം, തുർക്കി, യുഎഇ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ ഉൾപ്പെടെ 40 രാജ്യങ്ങളുമായാണ് വ്യാപാര ഇടപാട് ഉണ്ടാക്കുന്നത്.
പദ്ധതിയുടെ ഭാഗമായി ഈ രാജ്യങ്ങളിലെ എക്‌സ്‌പോർട്ട് പ്രൊമോഷൻ കൗൺസിലുകളുമായി ചർച്ചകൾ നടത്തി തീരുമാനമെടുത്തു. ഗുണനിലവാരമുള്ളതും ദീർഘകാല ഉപയോഗിതയുള്ളതും നൂതനവുമായ തുണിത്തരങ്ങളുടെ വിശ്വസനീയ വിതരണക്കാരായി ഭാരതം മാറുകയാണ് ഈ നടപടിയിലൂടെ ഉദ്ദേശിക്കുന്നത്.
ഇന്നലെ മുതൽ നടപ്പിലായ 50% താരിഫിൽ തുണിത്തരങ്ങൾ, രത്‌നങ്ങൾ, ആഭരണങ്ങൾ, ചെമ്മീൻ, തുകൽ, പാദരക്ഷകൾ, രാസവസ്തുക്കൾ, യന്ത്രങ്ങൾ എന്നിവയാണ് പ്രധാനമായും. ഇവയ്‌ക്ക ആഗോളതലത്തിൽ വിപണി കണ്ടെത്തുകയാണ് പ്രതിരോധ നടപടി എന്നാണ് മോദി സർക്കാരിന്റെ വിലയിരുത്തൽ.
ഭാരതം വ്യാപാര ബന്ധം ശക്തിപ്പെടുത്താൻ തീരുമാനിച്ച രാജ്യങ്ങൾ എല്ലാംകൂടി പ്രതിവർഷം 590 ബില്യൺ ഡോളറിലധികം മൂല്യമുള്ള തുണിത്തരങ്ങളും വസ്ത്രങ്ങളും ഇറക്കുമതി ചെയ്യുന്നുണ്ട്. ഈ വിപണിയിലേക്കാണ് ഭാരതം ഇറങ്ങിച്ചെല്ലാൻ പോകുന്നത്.











