ചിറയിന്‍കീഴ്: നാലു പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ചിറയിന്‍കീഴ് മേല്‍പ്പാലം ഈ മാസം 31 ന് തുറന്ന് കൊടുക്കുമെന്ന എംഎല്‍എ വി.ശശിയുടെ പ്രഖ്യാപനത്തില്‍ നാട്ടുകാര്‍ ആശങ്കയില്‍. പ്രഖ്യാപനത്തില്‍ സന്തോഷിച്ചെങ്കിലും തുടര്‍ന്നുള്ള സിപിഎം-സിപിഐ നേതാക്കളുടെ പ്രവര്‍ത്തനങ്ങളാണ് നാട്ടുകാരെ ആശങ്കയിലാക്കുന്നത്.
സിപിഐ എംഎല്‍എ വി.ശശിയുടെ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുന്ന നടപടികളല്ല ഇവിടത്തെ സിപിഎം നേതാക്കള്‍ക്ക്. മേല്‍പ്പാല നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ട്രാക്കിന് മുകളിലുള്ള പാലം റെയില്‍വേയും മറ്റുള്ള 600 മീറ്റര്‍ ഭാഗം സംസ്ഥാന സര്‍ക്കാരുമാണ് പൂര്‍ത്തിയാക്കേണ്ടിയിരുന്നത്. 28 കോടി രൂപ വേണ്ട പദ്ധതിയില്‍ കേന്ദ്ര വിഹിതം 14 കോടി സംസ്ഥാനത്തിന് കൈമാറുകയും ചെയ്തിരുന്നു.

റെയില്‍വേ തങ്ങളുടെ ഭാഗം കഴിഞ്ഞ വര്‍ഷം തന്നെ പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ത്തിയാക്കാനുള്ള ഭാഗത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞുനീങ്ങി. സംസ്ഥാന സര്‍ക്കാരില്‍ നിന്നും ഫണ്ട് വിഹിതം ലഭിക്കാത്തതും സാങ്കേതിക തടസ്സങ്ങളുമാണ് പണി നീണ്ടുപോയതെന്നാണ് നിര്‍മാണ കമ്പനിയുടെ വാദം. ഇതോടെ ചിറയിന്‍കീഴിന്റെ ഗതാഗതം താറുമാക്കിക്കൊണ്ടുള്ള മേല്‍പ്പാല നിര്‍മാണം ഏറെ ജനരോക്ഷത്തിന് കാരണമായി.
പണി ഏകദേശം പൂര്‍ത്തിയായി വന്നപ്പോഴേക്കും സിപിഎം നേതാക്കള്‍ പുതിയ തന്ത്രവുമായി രംഗത്ത് വന്നു. ചിറയിന്‍കീഴ് റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ തങ്ങളുടെ നിയന്ത്രണത്തിലാക്കുകയും അവര്‍ ചില ഉദ്യോഗസ്ഥരുമൊത്ത് സ്ഥലം സന്ദര്‍ശിച്ച് ഫോട്ടോ പത്രങ്ങളില്‍ കൊടുത്ത് ഉടന്‍ പണി പൂര്‍ത്തിയാക്കി ഉദ്ഘാടനം നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
ഇതോടെ അപകടം മനസ്സിലാക്കിയ എംഎല്‍എ വി. ശശി ഈ മാസം 31ന് പാലം പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ അപ്രോച്ച് റോഡിന്റെ പേരു പറഞ്ഞ് 31 ന് പാലം തുറന്ന് കൊടുക്കാതിരിക്കുവാനുള്ള ശ്രമങ്ങള്‍ സിപിഎംന്റെ ഭാഗത്ത് ആസൂത്രണം ചെയ്യുന്നു. എംഎല്‍എ ഇതിന് മുന്‍പ് നാലു തവണ ഉദ്ഘാടന തീയതി പ്രഖ്യാപിച്ച് വാക്കുമാറ്റിയതും നാട്ടുകാരില്‍ ആശങ്ക ഉളവാക്കുന്നു. പാലം 31ന് തുറന്നു തന്നില്ലെങ്കില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ ഉദ്ഘാടനം നടത്താനാണ് തീരുമാനം.
















