മുംബൈ: സിഎസ്ഡിഎസ് (സെന്റർ ഫോർ ദ് സ്റ്റഡി ഓഫ് ഡവലപ്്പിങ് സൊസൈറ്റീസ്) സുപ്രീം കോടതിവിധി വന്നതോടെ തെറ്റിപ്പോയെന്ന് തിരുത്തി. തെറ്റിദ്ധരിപ്പിച്ചതിന് മാപ്പുംചോദിച്ചു. ഇനി തെറ്റുംശരിയും നോക്കാതെ ഏറ്റുപറഞ്ഞ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഊഴമാണ്. സത്യസന്ധതയുണ്ടെങ്കിൽ തുടർന്ന് രാഹുലിനെ പിന്തുണച്ച സകലരും മാപ്പ് പറയേണ്ടിവരും. എന്നാൽ ഏറ്റവും വലിയ ജനാധിപത്യ വിരുദ്ധ പ്രവർത്തനം നടത്തിയതിന് സിഎസ്ഡിഎസ്സിനും രാഹുൽ ഗാന്ധിക്കും മറ്റും എതിരേ നിയമ നടപടികൾ ഉണ്ടാകുമോ എന്നാണ് തുടർചോദ്യം.
മുംബൈ ആസ്ഥാനമായ സിഎസ്ഡിഎസ് എന്ന സ്ഥാപനമാണ് കേൾക്കുമ്പോൾത്തന്നെ ഞെട്ടിക്കുന്ന വിവരം പുറത്തു വിട്ടത്.
മഹാരാഷ്‌ട്രയിൽ കഴിഞ്ഞ വർഷം ലോക്‌സഭാ തെരഞ്ഞെടുപ്പിന് ആറുമാസം കഴിഞ്ഞപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്.
അതിൽ ചില മണ്ഡലങ്ങളിൽ വോട്ടർമാരുടെ എണ്ണം 36 മുതൽ 43 ശതമാനംവരെ കൂടിയെന്നായിരുന്നു സിഎസ്ഡിഎസ്സിന്റെ വെളിപ്പെടുത്താൽ.
ഈ ആരോപണം ഏറ്റെടുത്ത് കോൺഗ്രസ് പാർട്ടിയും രാഹുൽ ഗാന്ധിയും വൻ പ്രചാരണം നടത്തി.
രണ്ട് തെരഞ്ഞെടുപ്പുകൾക്കിടയിൽ ഒരു കോടി വോട്ടർമാരെ പുതുതായി ചേർത്തെന്നും, അത് കഴിഞ്ഞ അഞ്ച് വർഷത്തിൽ ചേർത്തതിനേക്കാൾ കൂടുതൽ ആണെന്നും മറ്റും മറ്റും വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും വന്നു. മാധ്യമങ്ങളും ഭാവന പരത്തി. എന്നാൽ, അന്നുതന്നെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ ആരോപണം നിഷേധിച്ചിരുന്നു.
പുതുതായി ചേർത്ത വോട്ടർമാരുടെ എണ്ണം നാമമാത്രമാണെന്നുമായിരുന്നു കമ്മീഷന്റെ വിശദീകരണം.
എന്നാൽ, ‘മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പ് മോഷ്ടിക്കപ്പെട്ടു’ എന്നതായിരുന്നു കോൺഗ്രസിന്റെയും രാഹുലിന്റെയും ഇൻഡി സഖ്യത്തിന്റെയും ആരോപണം.
മുംബൈ വിഖ്രോളിയിലെ വോട്ടറായ ചേതൻ ആഹീർ ബോംബെ ഹൈക്കോടതിയിൽ, മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ കൃത്രിമ വോട്ടിങ് നടന്നതിനാൽ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി കോടതി തള്ളി. അടിസ്ഥാന രഹിതമായ ആരോപണമാണെന്നായിരുന്നു കോടതിയുടെ വിലയിരുത്തൽ.
ഇതിന് പിന്നാലെയാണ് സിഎസ്ഡിഎസ് മേധാവി സഞ്ജയ് കുമാർ സൊസൈറ്റി പുറത്തുവിട്ട വിവരം തെറ്റാണെന്ന് വിശദീകരിച്ച് ക്ഷമാപണം നടത്തി.
സ്ഥാപനത്തിന്റെ ഡാറ്റാ ടീമിന് പറ്റിയ അബദ്ധം മൂലമാണ് തെറ്റായ കണക്കുകൾ പ്രസിദ്ധീകരിക്കേണ്ടി വന്നതെന്നാണ് വിശദീകരണം. ക്ഷമാപണത്തെ തുടർന്ന് അവർ വെബ് സൈറ്റിൽ നൽകിയിരുന്ന തെറ്റായ വിവരങ്ങളെല്ലാം നീക്കം ചെയ്തു. കൂടിയ വോട്ടർമാരുടെ എണ്ണം ഏതാണ്ട് നാലു മുതൽ ആറുശതമാനം വരെ മാത്രമേയുള്ളൂ എന്നതാണ് വാസ്തവം.
ഇനി വ്യാജ ആരോപണം പ്രചരിപ്പിച്ച രാഹുൽ, പ്രിയങ്ക ഗാന്ധിമാർ മാപ്പുപറയുമോ എന്നാണ് കാത്തിരിക്കേണ്ടത്. അവശര വിശ്വസിച്ച് പ്രചാരണം ഏറ്റുപിടിച്ച അണികളും മറ്റു നേതാക്കൾക്കുമാണ് അമളിപറ്റിയിരിക്കുന്നത്.
















