കൊൽക്കത്ത ; ‘ദി ബംഗാൾ ഫയൽസ്’ ട്രെയിലർ ലോഞ്ച് തടഞ്ഞ് കൊൽക്കത്ത പൊലീസ് .രാഷ്‌ട്രീയ സമ്മർദ്ദം മൂലമാണ് ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് നിർത്തിവപ്പിച്ചതെന്ന് സംവിധായകൻ വിവേക് അഗ്നിഹോത്രി പറഞ്ഞു . കൊൽക്കത്തയിൽ ട്രെയിലർ റിലീസിനിടെ ബഹളമുണ്ടായതായും റിപ്പോർട്ടുണ്ട്.
1940-കളിലെ അവിഭക്ത ബംഗാളിലെ വർഗീയ കലാപങ്ങളെയും 1946-ലെ ഡയറക്ട് ആക്ഷൻ ഡേ, നോഖാലി കലാപം തുടങ്ങിയ ഭീകരമായ സംഭവങ്ങളെയും അടിസ്ഥാനമാക്കിയാണ് ദി ബംഗാൾ ഫയൽസ് നിർമ്മിച്ചിരിക്കുന്നത് . ഹിന്ദുക്കളുടെ വംശഹത്യയും സിനിമയിൽ വ്യക്തമായി കാണിക്കുന്നുണ്ട്.
“ഇംഗ്ലീഷിൽ ‘ഡിക്റ്റേറ്റർ’ എന്നൊരു വാക്ക് ഉണ്ട്, അവരാണ് ലോകത്തിലെ ഏറ്റവും ഭീരുക്കൾ. ഞാൻ ദി ബംഗാൾ ഫയൽസ് പ്രഖ്യാപിച്ചപ്പോൾ, മുഖ്യമന്ത്രി മമത ബാനർജി തന്നെ പറഞ്ഞത് അത് ഒരു പ്രചാരണമാണെന്നും ഇവിടെ അത് അനുവദിക്കില്ലെന്നും ആയിരുന്നു. ഇന്ത്യയ്‌ക്ക് രണ്ട് ഭരണഘടനകളുണ്ടെന്ന് തോന്നുന്നു – ഒന്ന് മുഴുവൻ രാജ്യത്തിനും ഒന്ന് പശ്ചിമ ബംഗാളിനും. ഇത് നിയമവിരുദ്ധമാണ്, ഞാൻ അതിനെതിരെ പോരാടും.“ വിവേക് അഗ്നിഹോത്രി പറഞ്ഞു .
ചിത്രത്തിന്റെ ട്രെയിലർ ആദ്യം കൊൽക്കത്തയിലെ ക്വസ്റ്റ് മാളിലുള്ള പിവിആർ ഇനോക്സ് മൾട്ടിപ്ലക്സിൽ പുറത്തിറക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ രാഷ്‌ട്രീയ സമ്മർദ്ദം കാരണം മൾട്ടിപ്ലക്സ് മാനേജ്മെന്റ് വിസമ്മതിച്ചു. തുടർന്ന് പരിപാടി ഐടിസി റോയൽ ബംഗാളിലേക്ക് മാറ്റി, അവിടെ കൊൽക്കത്ത പോലീസ് എത്തിയാണ് ലോഞ്ച് നിർത്തിവച്ചത്.
രാഷ്‌ട്രീയ സമ്മർദം മൂലം കൊൽക്കത്തയിലെ നിരവധി മൾട്ടിപ്ലക്സുകൾ ട്രെയിലർ ലോഞ്ചിൽ നിന്ന് പിന്മാറിയതായി അഗ്നിഹോത്രി ആരോപിച്ചു. ചിത്രത്തിന്റെ പ്രഖ്യാപന സമയത്ത്, ചിത്രം സംസ്ഥാനത്ത് പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
കൊൽക്കത്ത പോലീസ് ഫൈവ് സ്റ്റാർ ഹോട്ടലായ ഐടിസി റോയൽ ബംഗാളിൽ നടന്ന പരിപാടി തടസ്സപ്പെടുത്തുകയും കോൺഫറൻസ് ഹാളിലെ വൈദ്യുതി വിച്ഛേദിക്കുകയും ചെയ്തു. ചിത്രത്തിന്റെ ട്രെയിലർ പ്രദർശിപ്പിക്കാൻ ഉപയോഗിച്ചിരുന്ന ലാപ്‌ടോപ്പ് പിടിച്ചെടുത്തു. ഇതിനുശേഷം, മാധ്യമങ്ങളോട് സംസാരിക്കാൻ പോലും കഴിയാത്ത വിധത്തിൽ വിവേക് അഗ്നിഹോത്രിയെ വളഞ്ഞു. കൊൽക്കത്ത പോലീസിലെ മുതിർന്ന ഉദ്യോഗസ്ഥർ പോലും ട്രെയിലർ ലോഞ്ചിന്റെ വേദിയിൽ കയറുന്ന തരത്തിലായിരുന്നു സാഹചര്യം.
ഞങ്ങൾ കള്ളന്മാരോ കൊള്ളക്കാരോ അല്ല, സിനിമകൾ ചെയ്യുന്നവരാണ് വിവേക് അഗ്നിഹോത്രി പറഞ്ഞു. ‘ സത്യജിത് റേയുടെ മണ്ണിൽ നിൽക്കുമ്പോൾ ഇത്തരമൊരു സാഹചര്യം നേരിടേണ്ടിവരുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. പോലീസ് എന്നെ അറസ്റ്റ് ചെയ്താൽ അവർ അങ്ങനെ ചെയ്യട്ടെ, പക്ഷേ ഞാൻ പോരാട്ടം തുടരുമെന്നും ‘ അദ്ദേഹം പറഞ്ഞു.
















