ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ദല്‍ഹിയിലെ മൂന്ന് ലക്ഷം തെരുവ് നായ്‌ക്കളെ എട്ടാഴ്ചകള്‍ക്കകം കൂടുകളിലേക്ക് മാറ്റുക എന്ന സുപ്രീംകോടതി നിര്‍ദേശം പ്രായോഗികമല്ലെന്ന് പറയുമ്പോള്‍ അത് സാധ്യമാക്കുമെന്ന ദൃഢപ്രതിജ്ഞയോടെ രംഗത്ത് ഇറങ്ങിയിരിക്കുകയാണ് ബിജെപിയുടെ ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത. ഇതോടെ രേഖാ ഗുപ്തയ്‌ക്ക് അനുകൂലമായി കയ്യടികള്‍ ഉയരുകയാണ്. ഏത് വിധേനെയും അടുത്ത എട്ട് ആഴ്ചകള്‍ക്കകം പരമാവധി തെരുവ് നായ്‌ക്കളെ ഷെല്‍റ്ററുകളിലേക്ക് മാറ്റുമെന്നാണ് ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത പ്രഖ്യാപിച്ചിരിക്കുന്നത്.
നായ്‌ക്കള്‍ സുന്ദരമായ ജീവികളാണ് അവരെ കൂട്ടിലടക്കരുതെന്നും പ്രിയങ്ക ഗാന്ധി. പക്ഷെ ദല്‍ഹിയില്‍ തെരുവുനായ്‌ക്കള്‍ പലപ്പോഴും കുട്ടികള്‍ക്കും പ്രായമേറിയവര്‍ക്കും സുന്ദരമായ ജീവികളായി അനുഭവപ്പെടുന്നില്ല. ദല്‍ഹിയില്‍ നിരവധി കുട്ടികളെയും പ്രായമേറിയവരെയും പേപ്പട്ടി കടിച്ചത് വലിയ പ്രശ്നമായിരുന്നു. അവിടുത്തെ തെരുവ് നായ് ശല്ല്യവും ആക്രമണവും വലിയ ഭീതി ഉളവാക്കിയിരിക്കുന്നു. പേപ്പട്ടി കടിച്ചാല്‍ തന്നെ വാക്സിന്‍ ഇല്ലാത്ത സ്ഥിതിവിശേഷവും സംജാതമായതോടെയാണ് സുപ്രീംകോടതി ദേഷ്യപ്പെട്ടത്. അതാണ് ജീവന്‍ നഷ്ടമായ ഒരു കുട്ടിയെ തിരിച്ചുനല്‍കാന്‍ മൃഗസ്നേഹികള്‍ക്ക് കഴിയുമോ എന്ന് ചോദിക്കുന്നതിലേക്ക് ജസ്റ്റിസ് പര്‍ദ്ദിവാലയെ എത്തിച്ചത്.
തെരുവ് നായ്‌ക്കളെ ദല്‍ഹിയിലെ തെരുവില്‍ നിന്നും കൊണ്ടുപോകുന്നതിനെ എതിര്‍ക്കുന്ന രാഹുല്‍ ഗാന്ധിയോട് ഒരു വായനക്കാരന്‍ നല്‍കുന്ന പ്രതികരണം ഇങ്ങിനെയാണ് :”ശ്രീമാൻ രാഹുൽ ഗാന്ധി, താങ്കളോട് ഈ വിഷയത്തിൽ യോജിക്കാൻ വയ്യ. ഇന്ത്യാ രാജ്യം മുഴുവൻ ഉള്ള പ്രശ്നമാണ് തെരുവ് നായ്‌ക്കൾ. ഇത് പ്രധാനമായും ബാധിക്കുന്നത് കാൽനടക്കാരായ സാധാരണക്കാരെയും ഇരുചക്ര വാഹനക്കാരെയുമാണ്. കാറിൽ യാത്ര ചെയ്യുന്നവർക്ക് അത്ര വലിയ പ്രശ്നം ഉണ്ടാകുന്നില്ല.”
തെരുവ് നായ്‌ക്കള്‍ക്ക് ഷെല്‍ട്ടര്‍ നല്‍കുക എന്ന സുപ്രീംകോടതിയുടെ നിര്‍ദേശം എട്ടാഴ്ചയ്‌ക്കുള്ളില്‍ പ്രായോഗികമാക്കാനാകുമോ എന്ന കാര്യത്തില്‍ ചിലര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്. പക്ഷെ ദല്‍ഹിയില്‍ തെരുവ്നായക്കളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ടെന്നും ജനങ്ങള്‍ക്ക് അവയെക്കൊണ്ട് പൊറുതിമുട്ടിയെന്നും ദല്‍ഹിയിലെ മുഖ്യമന്ത്രി രേഖാ ഗുപ്ത പറയുന്നു. “തെരുവു നായ്‌ക്കൾക്ക് മുഴുവൻ ഷെൽട്ടർ നിർമ്മിച്ചു കൊടുക്കുക എന്നത് പ്രായോഗികമല്ല എന്നാണ് മേനകാഗാന്ധി പറഞ്ഞത്. ദല്‍ഹിയില്‍ മൂന്ന് ലക്ഷം തെരുവ് നായ്‌ക്കളുണ്ട്. ഇവയ്‌ക്ക് ഷെൽട്ടർ നിർമ്മിക്കാൻ സ്ഥലവും കോടിക്കണക്കിന് രൂപയും ആവശ്യമുണ്ട്. ഇവയ്‌ക്ക് വെയിലും മഴയും കൊള്ളാതിരിക്കാൻ ഷെഡ്ഡുകൾ , ഓടിക്കളിക്കാൻ കനത്ത മതിൽക്കെട്ട് ഉള്ള പറമ്പ് എന്നിവ വേണം. മതിൽ ഇല്ലെങ്കിൽ അവർ പുറത്ത് കടക്കും. മറ്റൊന്ന് ഇവയ്‌ക്ക് വായുവും വെള്ളവും മാത്രം ഭക്ഷിച്ച് ജീവിക്കാൻ പറ്റില്ല. ഇറച്ചി അടക്കം ഉള്ള ഭക്ഷണം നൽകേണ്ടിവരും. ഇതിന് മാസം അഞ്ച് കോടി ചെലവാകും എന്നാണ് മേനകാഗാന്ധി പറയുന്നത്. പക്ഷെ എന്തുമാകട്ടെ പരമാവധി തെരുവ് നായ്‌ക്കളെ എട്ടാഴ്ചയ്‌ക്കുള്ളില്‍ കൂടുകളിലേക്ക് മാറ്റി ജനങ്ങളുടെ തെരുവ് നായ ഭീതി ഇല്ലാതാക്കുമെന്നാണ് രേഖാ ഗുപ്ത നല്‍കുന്ന വാഗ്ദാനം.
അതുപോലെ തെരുവ് നായ്‌ക്കളെ കൂട്ടിലടക്കണമെന്നത് മനുഷ്യത്വരഹിതമായ കാര്യമാണെന്ന പ്രിയങ്കയുടെ അഭിപ്രായത്തോട് പലര്‍ക്കും യോജിപ്പില്ല. പകരം തെരുവില്‍ അവ അലഞ്ഞുനടക്കണം എന്നാണോ പ്രിയങ്ക ആഗ്രഹിക്കുന്നത്. “തെരുവ് നായ്‌ക്കളോട് സ്നേഹം ഉള്ളവർ കുറച്ചു ദിവസം തെരുവ് നായ്‌ക്കളുടെ ഇടയിൽ കൂടി യാത്ര ചെയ്തു ജനങ്ങൾക്ക് ബോധവൽക്കരണം കൊടുക്കണം.. കാറിനുള്ളിൽ സഞ്ചരിച്ചുകൊണ്ട് മൃഗസ്നേഹം വിളമ്പിയാൽ സാധാരണക്കാരുടെ ജീവൻ ആണ് പോകുന്നത്.. ആദ്യം നായ പ്രേമികൾ അവറ്റകൾക്കൊപ്പം സഞ്ചരിക്കട്ടെ”- ഒരു വായനക്കാരന്‍ പ്രിയങ്കയുടെ ഈ നിര്‍ദേശത്തോട് പ്രതികരിക്കുന്നത് ഇങ്ങിനെയാണ്.
















