ന്യൂദല്‍ഹി: തുര്‍ക്കിയും ആ രാജ്യത്തിന്റെ പ്രസിഡന്‍റ് എര്‍ദോഗാനും പ്രകൃതി ദുരന്തങ്ങളാല്‍ വലയുകയാണ്. കാട്ടുതീയ്‌ക്ക് പിന്നാലെയാണ് റിക്ടര്‍ സ്കെയിലില്‍ 6.1 ശക്തിയുള്ള ഭൂകമ്പം രേഖപ്പെടുത്തിയത്. തുര്‍ക്കിയുടെ വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ ബാള്‍കെസിറിലായിരുന്നു നാശനഷ്ടങ്ങള്‍ സംഭവിച്ചത്. ഭൂകമ്പത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിരവധി കെട്ടിടങ്ങള്‍ ഭൂകമ്പത്തില്‍ തകര്‍ന്നു.
എന്തായാലും 2023 ഫെബ്രുവരി ആറിന് നടന്ന ഭൂകമ്പത്തില്‍ തുര്‍ക്കിയിലേക്ക് മരുന്നും ഭക്ഷണവും രക്ഷാപ്രവര്‍ത്തനവും കയ്യയച്ച് നല്‍കിയ മോദി സര്‍ക്കാരിന് ഇപ്പോള്‍ അങ്ങിനെ ഒരു മനസ്സ് തുര്‍ക്കിയോടില്ല. കാരണം അതേ മോദി സര്‍ക്കാരിനും ജീവകാരുണ്യത്തിന്റെ കവാടം തുറന്നു കൊടുത്ത ഇന്ത്യയിലെ ജനങ്ങള്‍ക്കും നേരെ ആക്രമണം നടത്താന്‍ പാകിസ്ഥാന് മിസൈലുകളും ഡ്രോണുകളും നല്‍കി സഹായിച്ചവരാണ് തുര്‍ക്കിയും എര്‍ദോഗാനും.
അന്ന് കേരളത്തിലെ പിണറായി സര്‍ക്കാര്‍ തുര്‍ക്കിയിലേക്ക് അയച്ചത് എത്രയെന്നോ? പത്ത് കോടി രൂപ. വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിനിരയായവര്‍ക്ക് പോലും ധനസഹായം വേണ്ടവിധത്തില്‍ അനുവദിക്കാത്ത പിണറായി സര്‍ക്കാര്‍ എന്ത് മാനദണ്ഡത്തിന്റെ പേരിലാണ് തുര്‍ക്കിയ്‌ക്ക് പത്ത് കോടി രൂപ അയച്ചുകൊടുത്തത്? എത്രയോ നാടുകളില്‍ പ്രകൃതി ദുരന്തമുണ്ടായിട്ടും തുര്‍ക്കിക്ക് മാത്രം ഇത്രയും കനത്ത തുക സഹായം നല്‍കിയതിന് പിന്നില്‍ മതം തന്നെയാണോ പിണറായി സര്‍ക്കാര്‍ കണക്കിലെടുത്തത്? സുന്നികളായതുകൊണ്ട് മാത്രം പാകിസ്ഥാനെ സഹായിക്കാന്‍ ഇന്ത്യയ്‌ക്കെതിരെ ആയുധങ്ങള്‍ നല്കിയ നേതാവാണ് എര്‍ദോഗാന്‍.
എര്‍ദോഗാന്റെ വാഗ്ദാനലംഘനം
പ്രകൃതി ദുരന്തത്തിന്റെ കാര്യത്തില്‍ കേരളത്തിലെ ഇടത് സര്‍ക്കാരിന്റെ സ്വഭാവം തന്നെയാണ് എര്‍ദോഗാനും കാണിക്കുന്നത്. 2023ലെ ഭൂകമ്പം ശക്തിയേറിയതായിരുന്നു. റിക്ടര്‍ സ്കെയിലില്‍ 7.8 ആയിരുന്നു ഭൂകമ്പത്തിന്റെ ശക്തി. അന്ന് മരിച്ചത് 55000 പേരാണ്. അന്ന് ഒരു ലക്ഷത്തിലധികം പേര്‍ക്ക് പരിക്കേറ്റു. അന്ന് ആറരലക്ഷം വീടുകള്‍ ഭൂകമ്പദുരിത്തില്‍ അകപ്പെട്ടവര്‍ക്ക് നല്‍കുമെന്ന് എര്‍ദോഗാന്‍ വാഗ്ദാനം ചെയ്തിരുന്നു. ഒരു വര്‍ഷത്തിനകം 3.19 ലക്ഷം വീടുകള്‍ പണിത് നല്‍കുമെന്ന് പറഞ്ഞു. എന്നാല്‍ 2025ലെ കണക്ക് പ്രകാരം ആകെ നല്‍കിയത് 2.14 ലക്ഷം വീടുകള്‍ മാത്രം. അപ്പോഴേക്കും ഇതാ പുതിയ ഭൂകമ്പം എത്തിയിരിക്കുകയാണ്. ഇനി പഴയ വാഗ്ദാനം പാലിക്കാന്‍ കഴിയില്ലെന്ന് മാത്രമല്ല, പുതിയ വാഗ്ദാനം നല്‍കേണ്ടതായും വരും.
















