കോട്ടയം: ചേര്‍ത്തലയില്‍ സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ, കാണാതായവരില്‍ ഒരാളായ ഏറ്റുമാനൂര്‍ സ്വദേശി ജയ്‌നമ്മയെ പരിചയം ഉണ്ടായിരുന്നെന്ന് സംശയമുനയില്‍ നില്‍ക്കുന്ന റിയല്‍ എസറ്റേറ്റ് ഇടപാടുകാരന്‍ സെബാസ്റ്റ്യന്‍ സമ്മതിച്ചു.തുടര്‍ച്ചയായ ചോദ്യം ചെയ്യലിലാണ് ജയ്‌നമ്മയെ പരിചയമുണ്ടെന്ന് സെബാസ്റ്റ്യന്‍ പറഞ്ഞത്.
ഒരു പ്രാര്‍ത്ഥന സംഘത്തില്‍ കുറേക്കാലം ഒന്നിച്ച് ഉണ്ടായിരുന്നു. ഇവിടെവച്ചാണ് ഇരുവരും പരിചയപ്പെട്ടത്.എന്നാല്‍ തിരോധനം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് സെബാസ്റ്റ്യന്‍ മറുപടി നല്‍കിയിട്ടില്ല.
പരസ്പര വിരുദ്ധ മൊഴികള്‍ സെബാസ്റ്റ്യന്‍ നല്‍കുന്നത് അന്വേഷണത്തെ വഴിതെറ്റിക്കാനെന്നാണ് പൊലീസ് കരുതുന്നത്. സാമ്പത്തിക ഇടപാടുകളെ കുറിച്ചും വിശദ അന്വേഷണം നടക്കുന്നുണ്ട്. 2012 നു ശേഷം സാമ്പത്തിക ഇടപാടുകള്‍ ബാങ്കുകളിലൂടെ നടത്തിയിട്ടില്ല. പണം കയ്യില്‍ കൊണ്ട് നടന്നാണ് കാര്യങ്ങള്‍ നടത്തിയിരുന്നതെന്നും അന്വേഷണസംഘത്തിന് ബോധ്യപ്പെട്ടു.ബിന്ദുവിന്റെ തിരോധാനത്തിനു ശേഷമാണ് സെബാസ്റ്റ്യന്‍ ഈ നീക്കം നടത്തിയത്.
ഇതിനിടെ കോട്ടയത്തെ സെബാസ്റ്റ്യന്റെ ഭാര്യവീട്ടില്‍ പരിശോധന നടത്തി.വീട്ടുമുറ്റത്തെ കാറില്‍ നിന്നും കത്തിയും ഡീസല്‍ വാങ്ങാന്‍ ഉപയോഗിക്കുന്ന ക്യാനും കണ്ടെത്തി. ഇതിന്റെ ഫോറന്‍സിക് പരിശോധന നടക്കുന്നു. മാസങ്ങള്‍ക്ക് മുമ്പ് സെബാസ്റ്റ്യന്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടതാണ് ഈ കാര്‍. ആറു വര്‍ഷത്തെ ഇടവേളകളിലാണ് സ്ത്രീകളെ കാണാതായത്. ഇതിന്റെ പിന്നിലെ കാരണവും അന്വേഷിക്കുന്നുണ്ട്.
















