ന്യൂയോർക്ക് : ഇന്ത്യയ്‌ക്ക് മേൽ ചുമത്തിയ താരിഫിൽ അസംതൃപ്തി പ്രകടിപ്പിച്ച് യുഎസ് സെനറ്റർ ഗ്രിഗറി മീക്‌സ്. ഇന്ത്യയുമായുള്ള ബന്ധത്തെക്കുറിച്ചും മീക്‌സ്, ട്രംപിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ട്രംപിന്റെ ഈ താരിഫ് സ്വേച്ഛാധിപത്യം വർഷങ്ങളായി കെട്ടിപ്പടുത്ത യുഎസ്-ഇന്ത്യ തന്ത്രപരമായ പങ്കാളിത്തത്തെ ദോഷകരമായി ബാധിക്കുമെന്ന് ഗ്രിഗറി മീക്സ് പറഞ്ഞു. യുഎസ് ഹൗസ് വിദേശകാര്യ കമ്മിറ്റിയിലെ ഡെമോക്രാറ്റിക് റാങ്കിംഗ് അംഗമാണ് മീക്‌സ്.
യുഎസും ഇന്ത്യയും തമ്മിൽ ആഴത്തിലുള്ള തന്ത്രപരവും സാമ്പത്തികവും സാമൂഹികവുമായ ബന്ധങ്ങളുണ്ടെന്ന് ഗ്രിഗറി മീക്സ് പറഞ്ഞു. അത്തരമൊരു സാഹചര്യത്തിൽ ഏതൊരു തർക്കമോ ആശങ്കയോ പരസ്പര ബഹുമാനത്തോടെ ജനാധിപത്യ മൂല്യങ്ങൾക്ക് കീഴിൽ പരിഹരിക്കപ്പെടണം. ട്രംപിന്റെ കടുത്ത നയം വർഷങ്ങളുടെ കഠിനാധ്വാനത്തിലൂടെ കെട്ടിപ്പടുത്ത ബന്ധങ്ങളെ നശിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കൂടാതെ ഇന്ത്യയെ ഒരു തന്ത്രപരമായ പങ്കാളിയായി അദ്ദേഹം വിശേഷിപ്പിച്ചു. അമേരിക്ക ഇന്ത്യയുമായി പൂർണ്ണ വ്യക്തതയോടും സത്യസന്ധതയോടും ആശയവിനിമയം നടത്തുന്നുണ്ടെന്ന് ഗ്രിഗറി കൂട്ടിച്ചേർത്തു.
അതേ സമയം ഗ്രിഗറി മീക്സ് ഒറ്റയ്‌ക്കല്ല നേരത്തെ ഇന്ത്യ പോലുള്ള ശക്തമായ പങ്കാളിയുമായുള്ള ബന്ധം അമേരിക്ക നശിപ്പിക്കരുതെന്നും ചൈനയ്‌ക്ക് ഇളവുകൾ നൽകരുതെന്നും ഇന്ത്യൻ വംശജയായ റിപ്പബ്ലിക്കൻ പാർട്ടി നേതാവ് നിക്കി ഹാലി പറഞ്ഞിരുന്നു. തീരുവയും റഷ്യൻ എണ്ണ വാങ്ങലും സംബന്ധിച്ച് ന്യൂദൽഹിക്കെതിരെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ ആക്രമണത്തിനിടയിലാണ് അവർ ഇങ്ങനെ പറഞ്ഞത്.















