തിരുവനന്തപുരം: ഗാന്ധിപാര്‍ക്ക് നവീകരണത്തിന്റെ മറവില്‍ വന്‍ അഴിമതി. ഒരു കോടി അമ്പത് ലക്ഷം രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഗാന്ധി പാര്‍ക്കില്‍ നടത്തിയെന്ന് കോര്‍പ്പറേഷന്‍ ഭരണസമിതി പറയുന്നുണ്ടെങ്കിലും ഇത്രയും തുക മുടക്കി യാതൊരു പ്രവര്‍ത്തനങ്ങളും ഇവിടെ നടത്തിയിട്ടില്ലെന്ന ആരോപണമാണ് ഉയരുന്നത്.
ജനങ്ങള്‍ ആവശ്യാനുസരണം ഇവ ഉപയോഗിച്ച് വരുന്ന സാഹചര്യത്തിലാണ് ഗാന്ധിപാര്‍ക്ക് വെട്ടിപ്പൊളിച്ച് വീണ്ടും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്ന പേരില്‍ വന്‍ തുക ചെലവാക്കിയത്. 2024ല്‍ തുടങ്ങിയ നവീകരണപ്രവര്‍ത്തനങ്ങള്‍ നാലുമാസം മുന്‍പാണ് പൂര്‍ത്തിയാക്കി ഉദ്ഘാടന മഹാമഹം നടത്തിയത്.
മഹാത്മാഗാന്ധിയുടെ ജീവിതയാത്രയെ ആസ്പദമാക്കി പ്രത്യേകം തയ്യാറാക്കിയ 16 തരം ചിത്രപാനലുകള്‍, ഗാന്ധി നടത്തിയ സമരയാത്രകള്‍, ചരിത്രപ്രധാനമായ സംഭവവികാസങ്ങള്‍, സന്ദര്‍ഭങ്ങള്‍ എന്നിവയുടെ ചിത്രങ്ങളം വിവരണങ്ങളുമാണ് നല്‍കിയിട്ടുള്ളത്. ഇതിനുപുറമേ ഗാന്ധിയുടെ മുഖചിത്രവും അദ്ദേഹത്തിന്റെ പ്രസിദ്ധമായ ജീവിതസന്ദേശങ്ങള്‍ അടങ്ങുന്ന ഗ്ലാസ് പാനലുകളും പാര്‍ക്കിനു മധ്യഭാഗത്തായി ഒരുക്കിയിട്ടുണ്ട്.
സാംസ്‌കാരിക പരിപാടികള്‍ നടത്താനായി പൊതുവേദി, വഴിവിളക്കുകള്‍, നിലവിലെ ഇരിപ്പിടങ്ങള്‍ മോടിപിടിപ്പിക്കല്‍, പാര്‍ക്കില്‍ സ്ഥാപിച്ചിട്ടുള്ള ഗാന്ധിപ്രതിമയില്‍ കൊത്തുപണികള്‍, പ്രഭാതസവാരിക്കായി നടപ്പാത, അലങ്കാര ലൈറ്റുകള്‍, ചെടികള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കിയത്. എന്നാല്‍ പദ്ധതിയിലെ തുക പൂര്‍ണ്ണമായും വിനിയോഗിച്ചിട്ടില്ല.
നഗരത്തില്‍ കുടിവെള്ള ക്ഷാമം ഉള്‍പ്പെടെയുള്ള നൂറ് കണക്കിന് പ്രശ്‌നങ്ങള്‍ ഉള്ളപ്പോഴാണ് കോര്‍പ്പറേഷന്‍ ധൃതി പിടിച്ച് കോടികള്‍ ചെലവാക്കി ഗാന്ധിപാര്‍ക്ക് നവീകരിച്ചത്. ഒരു കോടി അമ്പത് ലക്ഷം രൂപ ചെലവഴിച്ചതായി കണക്ക് കാട്ടിയെങ്കിലും അതിന്റെ നാലിലൊന്ന് പോലും ഗാന്ധിപാര്‍ക്കില്‍ ചെലവഴിച്ചിട്ടില്ല. ഇതിലെല്ലാം തന്നെ കോര്‍പ്പറേഷന്‍ ഭരണസമിതിയും ഇടത് കൗണ്‍സിലര്‍മാരും ലക്ഷങ്ങള്‍ കൈപറ്റിയിട്ടുള്ളതായാണ് പ്രധാനമായി ഉയരുന്ന ആരോപണം.
















