ടോക്കിയോ: വർദ്ധിച്ചുവരുന്ന പ്രാദേശിക സംഘർഷങ്ങൾക്കിടയിൽ ജപ്പാൻ തങ്ങളുടെ സൈനിക ശേഷി ശക്തിപ്പെടുത്തുന്നതിനായി സുപ്രധാന ചുവടുവയ്‌പ്പ് നടത്തി. രാജ്യത്തിന്റെ തെക്കൻ ഭാഗത്തുള്ള ന്യൂതബാരു വ്യോമസേനാ താവളത്തിൽ ജപ്പാൻ ആദ്യമായി എഫ്-35ബി സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ വിന്യസിച്ചു.
മൂന്ന് വിമാനങ്ങളുടെ ആദ്യ ബാച്ച് വ്യാഴാഴ്ച എത്തിയിട്ടുണ്ട്. റഡാറിൽ നിന്ന് രക്ഷപ്പെടാൻ കഴിവുള്ള ഈ വിമാനങ്ങൾ യുഎസ് പ്രതിരോധ കമ്പനിയായ ലോക്ക്ഹീഡ് മാർട്ടിനാണ് നിർമ്മിച്ചിരിക്കുന്നത്. യുഎസിൽ നിന്ന് ആകെ നാല് എഫ്-35ബി വിമാനങ്ങൾ വാങ്ങിയതായി ജാപ്പനീസ് വ്യോമസേന അറിയിച്ചിരുന്നു.
ആദ്യ ഘട്ടത്തിൽ മൂന്ന് വിമാനങ്ങൾ എത്തി, നാലാമത്തെ വിമാനം പിന്നീട് എത്തുമെന്നാണ് ജപ്പാൻ അറിയിച്ചത്. എല്ലാ വിമാനങ്ങളും മിയാസാക്കി പ്രവിശ്യയിലെ ന്യൂതബാരു ബേസിൽ വിന്യസിക്കും. കൂടാതെ 2026 മാർച്ചോടെ നാല് എഫ്-35ബി വിമാനങ്ങൾ കൂടി ഇവിടെ വിന്യസിക്കുമെന്ന് ജപ്പാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
അതേ സമയം ജപ്പാന്റെ ഈ നീക്കം ചൈനയെ തീർച്ചയായും ആശങ്കപ്പെടുത്തും. പ്രത്യേകിച്ച് തെക്കുപടിഞ്ഞാറൻ മേഖലകളിലും വിദൂര ദ്വീപുകളിലും ജപ്പാൻ തങ്ങളുടെ സൈനിക സാന്നിധ്യം തുടർച്ചയായി വർദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ചൈനയുടെ വർദ്ധിച്ചുവരുന്ന സൈനിക പ്രവർത്തനങ്ങൾ ഒരു പ്രാദേശിക ഭീഷണിയായി കണക്കാക്കപ്പെടുന്നു എന്നതാണ് ഇതിന് പ്രധാന കാരണം.
ന്യൂതബാരു ബേസിൽ നിന്ന് ഏകദേശം 160 കിലോമീറ്റർ തെക്കായി സ്ഥിതി ചെയ്യുന്ന മഗേഷിമ ദ്വീപിൽ ജപ്പാൻ ഒരു പുതിയ വ്യോമസേനാ താവളം നിർമ്മിക്കുന്നുണ്ട്. ഈ ദ്വീപിൽ F-35B വിമാനങ്ങളുടെ പറക്കൽ പരിശീലനത്തിനായി ഒരു റൺവേയും ഒരുക്കുന്നുണ്ട്. കൂടാതെ 42 F-35B , 105 F-35A വിമാനങ്ങളും വിന്യസിക്കാനാണ് പദ്ധതിയിടുന്നത്. ഈ പദ്ധതി പൂർത്തിയാകുകയാണെങ്കിൽ യുഎസിന് ശേഷം എഫ്-35 വിമാനങ്ങൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന രാജ്യമായി ജപ്പാൻ മാറും.
















