അദ്ധ്യാത്മ രാമായണത്തിലെ ഏറ്റവും ശ്രേഷ്ഠമായ സാരോപദേശമാണ് അയോദ്ധ്യാകാണ്ഡത്തിലെ ലക്ഷ്മണോപദേശം. മഹാഭാരതത്തിലെ ഭഗവത് ഗീതയ്‌ക്ക് സമാനമാണത്. ഇതിലൂടെ ഉപനിഷദ് തത്ത്വങ്ങളെയാണ് ശ്രീരാമന്‍ ലക്ഷ്മണന് ഉപദേശിക്കുന്നത്. ജീവിത കാലമത്രയും ശ്രദ്ധാഭക്തികളോടെ ഒരിക്കലും പിരിയാതെ കൂടെ കഴിഞ്ഞ് തന്നെ സേവിച്ചു കൊണ്ടിരുന്ന ലക്ഷ്മണന് രാമന്‍ അതിഗൂഢമായ തത്ത്വങ്ങള്‍വേറെയും ഉപദേശിക്കുന്നുണ്ട്. സര്‍വ്വ ശാസ്ത്രങ്ങളും, വേദാന്തതത്ത്വങ്ങളുമാണ് ഇവിടെ ഉള്‍പ്പെട്ടിട്ടുള്ളത്. വേദാന്ത പ്രക്രിയയിലെ ഒട്ടനവധി ഭാഗങ്ങള്‍ സ്പര്‍ശിച്ചുകൊണ്ടാണ് രാമന്റെ ഉപദേശം.
ഇവിടെ, ലക്ഷ്മണനെ സഹോദരനെന്നതിലുപരി ഉത്തമ ശിഷ്യനെന്ന നിലയ്‌ക്കാണ് രാമന്‍ ഉപദേശിക്കുന്നത്. സര്‍വ ഗുണസമ്പന്നനാണ് ലക്ഷ്മണന്‍. ഈ പ്രപഞ്ചത്തില്‍ കാണപ്പെടുന്നവയെല്ലാം, നമ്മെ ഭ്രമിപ്പിക്കുന്നവയെല്ലാം നശിച്ച് പോകുന്ന കേവല ഭോഗവസ്തുക്കള്‍ മാത്രമെന്ന മഹത്തായ ഒരു ബോധ്യത്തെ ഇവിടെ പരാമര്‍ശിക്കുന്നത് ഈ വിധമാണ്.
നിശ്ചയിച്ചുറപ്പിച്ച രാമാഭിഷേകം മുടങ്ങിയെന്നും അച്ഛനായ ദശരഥന്‍ വാക്കു മാറിയെന്നും അറിഞ്ഞ് അത്യന്തം ക്രൂദ്ധനായ ലക്ഷ്മണന്‍ പിതാവിനെ വധിക്കാന്‍ പോലും തയാറാകുന്നു. ആ സമയമാണ് ശ്രീരാമന്റെ ഇടപെടല്‍.
‘വത്സ; സൗമിത്രേ, കുമാര നീ കേള്‍ക്കണം’ എന്നു സൗമ്യമായി മൊഴിഞ്ഞുകൊണ്ടു ശ്രീരാമന്‍ ജീവിതത്തിന്റെ നശ്വരതയെക്കുറിച്ചും ക്രോധം ഉപേക്ഷിക്കേണ്ടതിനെക്കുറിച്ചുമൊക്കെ ലക്ഷ്മണനു നല്‍കുന്ന പാഠങ്ങള്‍ അധമവികാരങ്ങളുടെ അന്ധകാരത്തെ നീക്കി വിവേകത്തിന്റെ വെളിച്ചമാണു പ്രദാനം ചെയ്യുന്നത്.
”ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം
വേഗേന നഷ്ടമാ-
മായുസ്സുമോര്‍ക്ക നീ”
എന്ന് രാമന്‍ ഉപദേശിക്കുന്നു. ചുട്ടുപഴുത്ത ലോഹത്തില്‍ വീണ വെള്ളത്തുള്ളിയോടാണ് ഭോഗങ്ങളെ ഉപമിച്ചത്. അത്രത്തോളം ക്ഷണഭംഗുരമാണ് ജീവിതമെന്നും ബോധ്യപ്പെടുത്തുന്നു.
ഐശ്വര്യവും പുത്രകളത്രാദികളും യൗവ്വനം തുടങ്ങിയ അവസ്ഥകളും നിലനില്‍ക്കാത്തതാണ്. ഈ പ്രപഞ്ചവും ആയുസ്സും സുഖഭോഗങ്ങളും ബന്ധങ്ങളും സംസാരത്തിനു കാരണമായ അവിദ്യയും കര്‍മ്മങ്ങളും കര്‍മ്മഫലങ്ങളും സംസാരത്തില്‍നിന്നു മുക്തി നേടിത്തരുന്ന വിദ്യയും കാമക്രോധ മദമാത്സര്യങ്ങളും എന്നുവേണ്ട എത്രയോ പ്രക്രിയകളിലൂടെ വിഷയങ്ങളിലൂടെ ലക്ഷ്മണനെ നയിക്കുകയാണിവിടെ. ഇതിന്റെയൊക്കെ നിസ്സാരത മനസ്സിലാക്കി മനഃശാന്തിക്കു വേണ്ടതായ സാധനകളില്‍ മുഴുകാനും ഉപദേശിക്കുന്നു. അനന്തരം നിര്‍മ്മലമായ പരമാത്മാവിനെത്തന്നെ ഭജിച്ചു കഴിയുവാനും പറയുന്നു. ഇങ്ങനെ രാമോപദേശത്തില്‍ ഒരു മനുഷ്യായുസില്‍ അറിഞ്ഞിരിക്കേണ്ടതായ സകല മേഖലകളെയും സ്പര്‍ശിക്കുന്നുണ്ട്.
പ്രതികൂല സന്ദര്‍ഭങ്ങളെയും സാഹചര്യങ്ങളെയും അഭിമുഖീകരിക്കേണ്ടി വരുന്ന ഘട്ടങ്ങളില്‍, അതിനെ വൈകാരികമായി സമീപിക്കരുത് എന്നും പകരം എങ്ങിനെ വിവേകപൂര്‍വ്വം നേരിടണമെന്നതുമാണ് ഉപദേശത്തിന്റെ ഉള്ളടക്കം. ക്ഷോഭിച്ച കടല്‍പോലെ കലിതുള്ളിയ ലക്ഷ്മണന്റെ മനസ്സിനെ തിരയടങ്ങിയ ആഴക്കടല്‍ പോലെ ശ്രീരാമന്‍ ശാന്തമാക്കുന്നു.
വഴിയമ്പലത്തില്‍ കൂടി പിരിയുന്ന പാന്ഥരെ പോലെ ജീവിതയാത്രയില്‍ അല്‍പനേരം ഒരുമിച്ചു കഴിയുന്നവര്‍ തമ്മില്‍ മല്‍സരിക്കുന്നതിന്റെ വ്യര്‍ഥതയും ഇവിടെ ശ്രീരാമന്‍ നേരിട്ട് ബോധ്യപ്പെടുത്തുന്നുണ്ട്. ക്രോധമെന്ന വികാരത്തെ സര്‍വ്വതും നശിപ്പിക്കുന്ന യമനോടാണു താരതമ്യം ചെയ്യുന്നത്. ‘കാമക്രോധലോഭ മോഹാദികള്‍ ശത്രുക്കളാകുന്നതെന്നുമറിക നീ’ എന്നും ശ്രീരാമചന്ദ്രന്‍ അനുജനെ ഓര്‍മപ്പെടുത്തുന്നുണ്ട്.
ഈ ഉപദേശങ്ങള്‍ ലക്ഷ്മണനു വേണ്ടിമാത്രമുള്ളതല്ല. എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്. രാമായണം ഒരു ഇതിഹാസ കാവ്യം മാത്രമാണെന്നു കരുതരുത്. ഇന്നും നടന്നുകൊണ്ടിരിക്കുന്ന യാഥാര്‍ത്ഥ്യമാണ് രാമായണം. വ്യക്തിയുടെയും കുടുംബങ്ങളുടെയും സമൂഹത്തിന്റെയും രാഷ്‌ട്രത്തിന്റെയും ജീവിതത്തില്‍ അനുദിനം രാമായണം ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ നമ്മുടെ, നമുക്ക് ചുറ്റും ഉള്ളവരുടെ ജീവിത അവസ്ഥകളോട് താരതമ്യം ചെയ്താണ് രാമായണം പഠിക്കേണ്ടത്. ജീവിതം വിജയപൂര്‍ണ്ണമാക്കിത്തീര്‍ക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശവും ഊര്‍ജ്ജവും ഇതില്‍നിന്നു ലഭിക്കും തീര്‍ച്ച.















