തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ പ്രൊവൈസ് ചാന്‍സിലറുടെ വാഹനം കുടുംബസ്വത്താക്കി മാറ്റി ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍. യൂണിവേഴ്‌സിറ്റി വാഹനങ്ങള്‍ സിന്‍ഡിക്കേറ്റ് യോഗം ചേരുമ്പോഴോ ഔദ്യോഗിക ആവശ്യങ്ങള്‍ക്കോ മാത്രമാണ് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്ക് യാത്രചെയ്യാനുള്ള അനുമതി. എന്നാല്‍ എല്ലാദിവസവും സര്‍വകലാശാലയില്‍ എത്തുന്ന ഇടത് സിന്‍ഡിക്കേറ്റംഗങ്ങള്‍ പ്രൊ വിസിയുടെ വാഹനം കുടുംബസ്വത്ത് പോലെ ഉപയോഗിക്കുകയാണ്.
ഡോ.പി.പി.അജയകുമാര്‍ പ്രൊവിസിയായിരുന്നപ്പോഴാണ് ഇന്നോവ ക്രിസ്റ്റ വാഹനം വാങ്ങുന്നത്. അദ്ദേഹം 2022 ഒക്‌ടോബര്‍ 24 ന് സേവനം അവസാനിപ്പിച്ചതിന് പിന്നാലെ വാഹനം ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ കൈക്കലാക്കി. മൂന്നുവര്‍ഷമായി വാഹനവും ഡ്രൈവറും ഇടത് സിന്‍ഡിക്കേറ്റംഗങ്ങള്‍ക്ക് മാത്രമായി ഓടുകയാണ്.
സിന്‍ഡിക്കേറ്റ് ചേരുമ്പോള്‍ റയില്‍വേസ്റ്റേഷനില്‍ നിന്നോ ബസ്റ്റാന്റില്‍ നിന്നോ സര്‍വകലാശാലയില്‍ എത്താനോ ഏതെങ്കിലും സബ്കമ്മറ്റികള്‍ ചേരുമ്പോഴോ കേളോജുകളില്‍ പരിശോധനകള്‍ക്ക് പോകുവാനോ ആണ് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്ക് സര്‍വകലാശാല വാഹനം ഉപയോഗിക്കാനാവുക. സര്‍വകലാശാലയോട് ആവശ്യപ്പെട്ടാല്‍ ഒഴിവുള്ള വാഹനം നല്‍കുകയാണ് ചെയ്യുക. എന്നാല്‍ ഇപ്പോഴത്തെ സിന്‍ഡിക്കേറ്റ് അംഗങ്ങളായ ജെ.എസ്. ഷിജുഖാനും മുരളീധരന്‍ പിള്ളയും ഇന്നോവ ക്രിസ്റ്റ സ്വന്തം വാഹനം പോലെ ഉപയോഗിക്കുകയാണ്.
എല്ലാ ദിവസവും യൂണിവേഴ്‌സിറ്റിയിലെത്തുന്ന ഇരുവരെയും വീട്ടില്‍ നിന്നും വിളിച്ചുകൊണ്ടുവരുന്നതും തിരികെ കൊണ്ടുവിടുന്നതും ഈ വാഹനത്തിലാണ്. പാര്‍ട്ടി പരിപാടികള്‍ക്ക്‌പോലും ഈ വാഹനത്തിലാണ് സഞ്ചാരം. പ്രൊവിസിയുടെ ബോര്‍ഡ് മറച്ചുവച്ചാണ് ഇരുവരും വാഹനം ഇഷ്ടംപോലെ ഉപയോഗിക്കുന്നത്.
അതേസമയം സര്‍വകലാശാലയുടെ നിത്യ ആവശ്യങ്ങള്‍ക്ക്‌പോലും വാഹനങ്ങളുടെയും ഡ്രൈവറുടെയും കുറവുണ്ട്. പരീക്ഷാ പേപ്പറുകള്‍ മൂല്യനിര്‍ണയത്തിനായി അധ്യാപകരുടെ കൈവശം എത്തിക്കാന്‍പോലും പലപ്പോഴും വാഹനവും ഡ്രൈവറും ലഭ്യമല്ലാത്ത അവസ്ഥയാണെന്ന് ജീവനക്കാര്‍ പറയുന്നു.
















