കൊല്ലം: സ്കൂൾ വിദ്യാർത്ഥിനികളെ പ്രണയം നടിച്ച് മതംമാറ്റാൻ ശ്രമം. ഓയൂർ റോഡുവിള സ്വദേശിയായ യുവാവിനെതിരെ രക്ഷിതാക്കൾ പൂയപ്പള്ളി പോലീസിലും റൂറൽ എസ് പിക്കും പരാതി നൽകി. ഇൻസ്റ്റഗ്രാം വഴി അടുപ്പത്തിലായ പതിനേഴുകാരിയാണ് ആദ്യം പരാതി നൽകിയത്. വിഷയം പുറത്തറിഞ്ഞതോടെ കൂടുതൽ പരാതിക്കാരെത്തി.
മലപ്പുറത്ത് പതിനഞ്ച് ദിവസത്തെ ക്ളാസുണ്ടെന്നും അവിടെ പോകണമെന്നും യുവാവ് നിർബന്ധിച്ചിരുന്നുവെന്ന് പരാതിയിൽ പറയുന്നു. പെൺകുട്ടികൾക്ക് മാനസിക പീഡനവും ഭീഷണിയും ഉണ്ടായതായി രക്ഷിതാക്കൾ നൽകിയ പരാതിയിൽ പറയുന്നു. പെൺകുട്ടി നൽകിയ പരാതിയുടെയും പോലീസ് മൊഴി, കോടതി മൊഴി എന്നിവയുടെയും അടിസ്ഥാനത്തിൽ കൊട്ടാരക്കരയിൽ ലൗ ജിഹാദ് എല്ലാ അർത്ഥത്തിലും പ്രകടമാണെന്ന് ബിജെപി വ്യക്തമാക്കി. സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ. സോമൻ, ഈസ്റ്റ് ജില്ലാ പ്രസിഡൻ്റ് രാജി പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ കൊട്ടാരക്കരയിലെ പെൺകുട്ടിയെ വീട്ടിലെത്തി സന്ദർശിച്ചു.
സ്നേഹം എന്ന വ്യാജേന കൊട്ടാരക്കരയിൽ പെൺകുട്ടിയെ മതം മാറ്റാനാണ് മുൻ സഹപാഠി ശ്രമിച്ചത്. മതം മാറ്റം താൻ ഇഷ്ടപ്പെടുന്നില്ലെന്ന് പെൺകുട്ടി പറയുമ്പോൾ അവരുടെ മതത്തെയും ബിംബങ്ങളേയും അപഹസിക്കുകയും അത് അനുഷ്ഠിക്കാതിരിക്കാൻ നിർബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. 17 വയസുകാരിയായ മറ്റൊരു വിദ്യാർത്ഥിനിയെ വിദ്യാലയത്തിൽ വച്ച് ശാരീരികമായി പീഡിപ്പിച്ചത് നിരീക്ഷണ ക്യാമ റ വഴി കണ്ടത് മൂലം വിദ്യാലയത്തിൽ നിന്നും പുറത്താക്കിയ യുവാവാണ് ഈ കേസിലെയും പ്രതി.
മതപരമായും മറ്റും ആൺ സുഹൃത്തിന്റെ ശല്യം സഹിക്കാൻ വയ്യാതായതോടെയാണ് പോലീസിനെ സമീപിച്ചത്. എന്നാൽ ഗൗരവം അന്വേഷിച്ചു പ്രവർത്തിച്ചില്ലെന്നും വിദ്യാർത്ഥിനി പറയുന്നു. സംഭവം ഒതുക്കി തീർക്കാനും ഒത്തു തീർപ്പാക്കാനും കൊട്ടാരക്കര പോലീസിലെ ചിലർ ശ്രമിച്ചു. പെൺകുട്ടി പറഞ്ഞ മൊഴികളിൽ പലതും രേഖപ്പെടുത്താതെ മൊഴി വായിച്ചു കേൾപ്പിച്ചു ബോധ്യപ്പെടുത്താതെ ഒപ്പിട്ടു വാങ്ങി പകർപ്പ് നൽകുകയായിരുന്നുവെന്നും പെൺകുട്ടി പറഞ്ഞു.
















