ലാഹോർ: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പാകിസ്ഥാൻ തെഹ്‌രീക്-ഇ-ഇൻസാഫ് (പിടിഐ) പാർട്ടിയുടെ സ്ഥാപകനുമായ ഇമ്രാൻ ഖാൻ താൻ ജയിലിൽ നേരിടുന്ന പീഡനത്തിന്റെ വേദന വീണ്ടും പ്രകടിപ്പിച്ചു. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും കഠിനമായ ജയിൽ ശിക്ഷയാണ് താൻ അനുഭവിക്കുന്നതെന്ന് വ്യാഴാഴ്ച അദ്ദേഹം പറഞ്ഞു.
ജയിലിലെ അനുഭവത്തെക്കുറിച്ച് ഒരു പോസ്റ്റ് ഇമ്രാൻ ഖാന്റെ ‘എക്സ്’ അക്കൗണ്ടിലൂടെയാണ് പുറത്ത് വന്നത്. ജയിലിൽ നൽകുന്ന സൗകര്യങ്ങളെക്കുറിച്ച് ഇമ്രാൻ ഖാൻ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചു. തനിക്ക് നൽകുന്ന വെള്ളം വളരെ വൃത്തിഹീനവും മലിനവുമാണെന്ന് അദ്ദേഹം പറഞ്ഞു.
തന്റെ കുടുംബം അയയ്‌ക്കുന്ന പുസ്തകങ്ങൾ മാസങ്ങളായി നിർത്തിവച്ചിരിക്കുകയാണെന്നും ടിവിയും പത്രങ്ങളും കാണുന്നതിന് തനിക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. പഴയ പുസ്തകങ്ങൾ വീണ്ടും വീണ്ടും വായിച്ചുകൊണ്ട് ഞാൻ സമയം കളയുകയായിരുന്നു. പക്ഷേ ഇപ്പോൾ അതും നിലച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇതിനു പുറമെ ഭരണഘടനയുടെ മേധാവിത്വത്തിനും എന്റെ രാജ്യത്തെ സേവിക്കുന്നതിനും മാത്രമാണ് ഞാൻ പാകിസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവും കഠിനമായ ജയിൽ ശിക്ഷ അനുഭവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേ സമയം 2023 ഓഗസ്റ്റ് മുതൽ ഇമ്രാൻ ഖാൻ റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ കഴിയുകയാണ്. 72 കാരനായ ഖാൻ നിരവധി കേസുകളിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.
















