ആലപ്പുഴ: മുന്‍ മുഖ്യമന്ത്രി മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് വിഎസ് അച്യുതാനന്ദനെ അവസാനമായി ഒരു നോക്ക് കാണാന്‍ ജനസഹസ്രങ്ങള്‍. ഭൗതികദേഹം ബീച്ചിലെ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ പൊതുദര്‍ശനത്തിന് വച്ചിരിക്കുകയാണ്.സംസ്‌കാരത്തിന് നിശ്ചയിച്ചിരുന്ന സമയം കഴിഞ്ഞതിനാല്‍ നാല് വരിയായി വേഗത്തില്‍ ജനങ്ങളെ കടത്തി വിടുന്നു. വൈകിട്ട് നാല് മണിക്ക് നിശ്ചയിച്ചിരുന്ന സംസ്‌കാര ചടങ്ങ് നീണ്ടു പോകുകയാണ്.
കോരിച്ചൊരിയുന്ന മഴ നനഞ്ഞും മണിക്കൂറുകളായി വരി നില്‍ക്കുകയാണ് വി എസിനെ സ്‌നേഹിക്കുന്നവര്‍. കേരളത്തിന്റെ അങ്ങേയറ്റമായ കാസര്‍കോട് നിന്നുള്‍പ്പെടെ എല്ലാ ജില്ലകളില്‍ നിന്നും റിക്രിയേഷന്‍ ഗ്രൗണ്ടില്‍ ആളെത്തിയിട്ടുണ്ട്. കൂട്ടത്തില്‍ നൂറുകണക്കിന് സ്ത്രീകളും കുട്ടികളും എത്തിയിട്ടുണ്ട്.പൊതുദര്‍ശനം നടക്കുന്ന റിക്രിയേഷന്‍ ഗ്രൗണ്ടില്‍ പെരുമഴയത്തും അനുയായികളുടെ മുദ്രാവാക്യം വിളികള്‍ അന്തരീക്ഷത്തില്‍ അലയടിക്കുകയാണ്.
മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍, വിവിധ രാഷ്‌ട്രീയ നേതാക്കള്‍ ,ഉന്നതോദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ എത്തി. ബി ജെ പി നേതാക്കളായ കെ സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍ , ഡി ജി പി റവാഡ ചന്ദ്രശേഖര്‍ തുടങ്ങിയവരും വി എസിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തി.
റിക്രിയേഷന്‍ ഗ്രൗണ്ടിലെ പൊതുദര്‍ശനത്തിന് ശേഷം വലിയ ചുടുകാട്ടില്‍ സംസ്‌കാരം നടത്തും. സമരഭൂമിയില്‍ വി എസ് അന്ത്യവിശ്രമം കൊള്ളും. നേരത്തേ ആലപ്പുഴ ഡിസി ഓഫീസില്‍ വിഎസിന്റെ പൊതുദര്‍ശനം പുരോഗമിക്കുമ്പോള്‍ നിയന്ത്രിക്കാനാവാത്ത തരത്തില്‍ ജനക്കൂട്ടമെത്തിയിരുന്നു.
ജനസാഗരത്തിന് നടുവിലൂടെ 22 മണിക്കൂര്‍ സമയമെടുത്താണ് തിരുവനന്തപുരത്ത് നിന്ന് പുന്നപ്രയിലെ വീട്ടിലേക്ക് വിലാപയാത്ര എത്തിയത്. പുന്നപ്രയിലെ വീട്ടിലേക്കും ആയിരങ്ങളാണ് ഒഴുകിയെത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി പേര്‍ രാവിലെ മുതല്‍ വീട്ടിലെത്തിയിരുന്നു.
















