ന്യൂദല്‍ഹി: അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് കമ്യൂണിക്കേഷന്‍സിന്റെ വായ്‌പാ അക്കൗണ്ടുകളെ തട്ടിപ്പ് അഥവാ ഫ്രോഡ് എന്ന് വിശേഷിപ്പിച്ചത് പിന്‍വലിച്ച് കാനറ ബാങ്ക്. എന്നാല്‍ ബാങ്കിനെതിരെ അനില്‍ അംബാനി ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വായ്‌പയെടുത്തവർക്ക് അവരുടെ വാദങ്ങൾ ഉന്നയിക്കാൻ അവസരം നൽകാതെയാണ് അക്കൗണ്ടിനെ ഫ്രോഡ് അഥവാ വഞ്ചന എന്ന് വിശേഷിപ്പിച്ചതെന്നു് കനറാ ബാങ്ക് ബോംബെ ഹൈക്കോടതിയിൽ സമ്മതിച്ചു.
പല വിധ ആരോപണങ്ങള്‍ നേരിടുന്ന അനില്‍ അംബാനിക്ക് വലിയ ആശ്വാസമായിരുന്നു കാനറാ ബാങ്കിന്റെ ഈ തീരുമാനം. വായ്‌പ അനുവദിച്ച 1050 കോടി രൂപ ദുരുപയോഗം ചെയ്തെന്നും അത് കിട്ടാക്കടമായെന്നും കാട്ടിയാണ് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ അക്കൗണ്ട് 2024 നവമ്പറില്‍ ഫ്രോഡ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. വായ്‌പയെടുത്ത തുക മ്യൂച്വല്‍ ഫണ്ടിലും മറ്റു കമ്പനികളിലുമായി നിക്ഷേപിച്ച് വകമാറ്റി ചെലവ് ചെയ്തുവെന്നതിനാലാണ് ഇതിന് കാനറ ബാങ്ക് ഫ്രോഡ് മുദ്ര ചാര്‍ത്തിയത്.
സാമ്പത്തിക പ്രതിസന്ധിയിലായതോടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ പ്രവര്‍ത്തനം നിലച്ചു. അതിന് ശേഷം കമ്പനി പാപ്പരത്വ നടപടി നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ പാപ്പരത്വ നടപടി നേരിടുന്ന ഒരു സ്ഥാപനത്തിന്റെ അക്കൗണ്ട് ഫ്രോഡ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത് ശരിയല്ലെന്നും കമ്പനി ഉടമയുടെ ഭാഗം കൂടി കേട്ട ശേഷമേ ഇത്തരമൊരു നടപടി ബാങ്ക് അധികൃതര്‍ എടുക്കാവൂ എന്നും അനില്‍ അംബാനി ബോംബെ ഹൈക്കോടതിയില്‍ വാദിച്ചു. എസ് ബിഐ ബാങ്കും അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ അക്കൗണ്ട് ഫ്രോഡ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. എസ് ബിഐയുടെ വാദം ഞെട്ടിപ്പിക്കുന്നതായിരുന്നു എന്നും തന്റെ ഭാഗം കേള്‍ക്കാതെ ഇങ്ങിനെ ഒരു നടപടിയെടുത്തത് ശരിയായില്ലെന്നും അനില്‍ അംബാനി പ്രതികരിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ എസ് ബിഐ ഇതുവരെയും പ്രതികരിച്ചിട്ടില്ല.
എന്തായാലും കാനറാ ബാങ്ക് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് അക്കൗണ്ടുകൾക്ക് മേൽ ഏർപ്പെടുത്തിയ തട്ടിപ്പ് അഥവാ ഫ്രോഡ് മുദ്ര നീക്കം ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ്. ഇക്കാര്യം റിസര്‍വ്വ് ബാങ്കിനെ അറിയിക്കാന്‍ ബോംബെ ഹൈക്കോടതി കാനറ ബാങ്കിനോട് നിര്‍ദേശിച്ചിട്ടുണ്ട്..















