ന്യൂദല്‍ഹി: സീനിയര്‍ പൈലറ്റ് ഇന്ധനത്തിന്റെ സ്വിച്ച് മനപൂര്‍വ്വം ഓഫാക്കിയത് മൂലമാണ് എയറിന്ത്യാ വിമാനദുരന്തമുണ്ടായതെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ ഉള്‍പ്പെടെയുള്ള വിദേശമാധ്യമങ്ങള്‍ അഭിപ്രായപ്പെട്ടത് എയറിന്ത്യയുടെ പ്രശസ്തി കളങ്കപ്പെടുത്താനോ എന്ന സംശയം ഉണരുന്നു. പൊതുവേ ഇന്ത്യയുടെ സാമ്പത്തിക കുതിപ്പിനെ തകര്‍ക്കാന്‍ ഉതകുന്ന പല റിപ്പോര്‍ട്ടുകളും മുന്‍പും പ്രസിദ്ധീകരിച്ച് വിവാദമായിട്ടുള്ള മാധ്യമമാണ് വാള്‍ സ്ട്രീറ്റ് ജേണല്‍. അമേരിക്കന്‍ അന്വേഷണത്തില്‍ പൈലറ്റ് ഇന്ധനസ്വിച്ച് ഓഫാക്കിയതാണ് അപകടകാരണമെന്ന് കണ്ടെത്തിയതായാണ് വാള്‍ സ്ട്രീറ്റ് ജേണല്‍ അവകാശപ്പെടുന്നത്.
പൂര്‍ണ്ണമായ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരും മുന്‍പ് തിടുക്കത്തില്‍ ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്ത് വിട്ടത് എയറിന്ത്യയുടെ പേര് കളങ്കപ്പെടുത്താനും അനാവശ്യ വിവാദമുണ്ടാക്കാനും ലക്ഷ്യമാക്കിയുള്ളതാണെന്നാണ് വിലയിരുത്തപ്പെടുന്നത്. മുന്‍പും മോദി സര്‍ക്കാരിനെതിരെ നിരവധി വ്യാജറിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് അമേരിക്കയിലെ വാള്‍ സ്ട്രീറ്റ് ജേണല്‍.
പൂര്‍ണ്ണമായ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരുംമുന്‍പ് ഇത്തരമൊരു നിഗമനത്തില്‍ എത്തിയ വിദേശമാധ്യമങ്ങളുടെ രീതി തെറ്റായിപ്പോയെന്ന് അഭിപ്രായപ്പെട്ട് കേന്ദ്ര വ്യോമയാനമന്ത്രാലയവും രംഗത്തെത്തിയിട്ടുണ്ട്. 260 പേര്‍ മരിച്ച എയറിന്ത്യ വിമാനാപകടത്തില്‍ പൈലറ്റിനെ കുറ്റപ്പെടുത്തുന്ന വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടിനെതിരെ വിമാനാപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന എയര്‍ക്രാഫ്റ്റ് ആക്സിഡന്‍റ് ഇന്‍വെസ്റ്റിഗോഷന്‍ ബ്യൂറോയും രംഗത്ത് വന്നിട്ടുണ്ട്. നിക്ഷേപമിറക്കാന്‍ പറ്റാത്ത അരക്ഷിതമായ സ്ഥലമാണ് ഇന്ത്യയെന്നും അത്തരത്തിലുള്ളവരാണ് ഇന്ത്യയുടെ മന്ത്രിമാരും ഉദ്യോഗസ്ഥരെന്നും അവകാശപ്പെട്ട് വാള്‍ സ്ട്രീറ്റ് ജേണല്‍ പ്രസിദ്ധീകരിച്ച ഒരു ഫുള്‍പേജ് പരസ്യം ഇനിയും മറക്കാറായിട്ടില്ല.

ഇന്ത്യയില്‍ മുസ്ലിങ്ങള്‍ അരക്ഷിതരാണെന്ന വ്യാജറിപ്പോര്‍ട്ട് ഇടയ്‌ക്കിടെ വെണ്ടയ്‌ക്കാ അക്ഷരത്തില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്താമാധ്യമം കൂടിയാണ് വാള്‍ സ്ട്രീറ്റ് ജേണല്‍.
തിടുക്കപ്പെട്ടുള്ള വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് എയറിന്ത്യയെ കളങ്കപ്പെടുത്താനോ?
എയര്‍ക്രാഫ്റ്റ് ആക്സിഡന്‍റ് ഇന്‍വെസ്റ്റിഗോഷന്‍ ബ്യൂറോ (എഎഐബി) ൈആണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. അതില്‍ ഇന്ധനസ്വിച്ച് ഓഫായതിനാലാണ് വിമാനത്തിന് മുകളിലേക്ക് ഉയരാന്‍ കഴിയാതിരുന്നതെന്ന് സൂചിപ്പിച്ചിരുന്നു. വിമാനത്തിന് ഇന്ധനം നല്‍കുന്ന സ്വിച്ച് ‘റണ്ണി’ല്‍ നിന്നും ‘കട്ട് ഓഫ്’ എന്ന സ്ഥിതിയിലേക്ക് മാറിയത് മൂലം എഞ്ചിനിലേക്ക് ഇന്ധനം എത്താത്തത് അപകടത്തിന് കാരണമായി എന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരുന്നു. പക്ഷെ കോക് പിറ്റ് വോയ്സ് ഉള്‍പ്പെടെ നിരവധി വിവരങ്ങള്‍ ഇനിയും പരിശോധിച്ച ശേഷമേ അന്തിമ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ കഴിയൂ എന്നിരിക്കെ വാള്‍സ്ട്രീറ്റ് ജേണല്‍ എന്തിനാണ് ഇത്രയും തിടുക്കപ്പെട്ട് ഒരു റിപ്പോര്‍ട്ട് പുറത്ത് വിട്ടതെന്നത് അത്ഭുതപ്പെടുത്തുന്നു. മോദി സര്‍ക്കാരിനെതിരെ ചിന്തിക്കുന്ന നിരവധി എന്‍ജിഒ-പ്രേരിത റിപ്പോര്‍ട്ടര്‍മാരുടെ താവളം കൂടിയാണ് വാള്‍ സ്ട്രീറ്റ് ജേണല്‍. ഇന്ത്യയെ കളങ്കപ്പെടുത്താനുള്ള ഓരോ അവസരവും ഉപയോഗിക്കുന്ന അമേരിക്കന്‍ മാധ്യമസ്ഥാപനമാണിത്. മോദി സര്‍ക്കാരിനെതിരെ പരസ്യയുദ്ധം പ്രഖ്യാപിച്ചിട്ടുള്ളവരാണ് അമേരിക്കന്‍ ശതകോടീശ്വരനായ ജോര്‍ജ്ജ് സോറോസിന്റെ ഉടമസ്ഥതയിലുള്ള നൂറുകണക്കിന് എന്‍ജിഒകളും അതിന്റെ പ്രവര്‍ത്തകരും. ഇന്ത്യയിലെ തന്നെ രാഷ്‌ട്രീയപ്രേരിതരായ ചില നിരീക്ഷകരും ചില വിമാനാപകടവിദഗ്ധരും പൈലറ്റിനെ കുറ്റപ്പെടുത്തി രംഗത്ത് വരുന്നുണ്ട്. ഇന്ത്യയിലെ വ്യോമയാന വിദഗ്ധനായ മോഹന്‍ രംഗനാഥനും പൈലറ്റ് മനപൂര്‍വ്വം ഇന്ധനസ്വിച്ച് ഓഫാക്കിയതാണ് അപകടത്തിന് കാരണമായതെന്നും പൈലറ്റ് ആത്മഹത്യയ്‌ക്ക് തെരഞ്ഞെടുത്തതാകാം ആ മാര്‍ഗ്ഗമെന്നാണ്.
ബിബിസിയുടേത് സംയമനം പാലിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട്
അതേ സമയം, ബിബിസിയും അല്‍ജസീറയും എല്ലാം കുറെക്കൂടി സംയമനം പാലിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടാണ് പുറത്തുവിട്ടിരിക്കുന്നത്. കോക്പപിറ്റിലെ ശബ്ദങ്ങള്‍ കൂടുതല്‍ നിഗൂഢതകള്‍ പുറത്തുകൊണ്ടുവന്നേയ്‌ക്കാം എന്ന് മാത്രമാണ് ബിബിസി പറയുന്നത്. പൈലറ്റിന് വിമാനത്തിലെ രണ്ട് ഇന്ധനസ്വിച്ചുകളും കൈകൊണ്ട് ഒരേ സമയം മനപൂര്‍വ്വം ഓഫ് ചെയ്യാന്‍ ബുദ്ധിമുട്ടാണെന്നാണ് കാനഡയിലെ ഒരു വിദഗ്ധനെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇനി ഈ രണ്ട് സ്വിച്ചുകളും മനപൂര്‍വ്വം ഓഫ് ചെയ്യേണ്ട എന്താവശ്യമാണ് പൈലറ്റിന് ഉള്ളതെന്ന് ഓഹിയോ യൂണിവേഴ്സിറ്റിയിലെ വിമാനാപകട വിശകലന വിദഗ്ധനായ ഷോണ്‍ പ്രുച്നികിയെ ഉദ്ധരിച്ച് ബിബിസി വിശദീകരിക്കുന്നു.
ഇന്ധനം അമിതമായി മലിനീകരിക്കപ്പെട്ടാല്‍ വിമാനത്തിലെ രണ്ട് എഞ്ചിനുകളുടെയും പ്രവര്‍ത്തനം മുടങ്ങാന്‍ സാധ്യതയുണ്ട്. എന്നാല്‍ എയര്‍ക്രാഫ്റ്റ് ആക്സിഡന്‍റ് ഇന്‍വെസ്റ്റിഗോഷന്‍ ബ്യൂറോ ഈ ഓയില്‍ പരിശോധന നടത്തിയപ്പോള്‍ അത് ശുദ്ധമാണെന്ന റിപ്പോര്‍ട്ടാണ് കിട്ടിയത്. അതിനാല്‍ എഞ്ചിനകള്‍ക്ക് മെക്കാനിക്കല്‍ തകരാര്‍ മൂലം പണിമുടക്കി എന്ന വാദം പൂര‍്ണ്ണമായും ഇവര്‍ തള്ളിക്കളഞ്ഞിട്ടുണ്ട്.- ബിബിസി റിപ്പോര്‍ട്ട് പറയുന്നു.
വിമാനത്തിന്റെ റാറ്റ് (റാം എയര്‍ ടര്‍ബൈന്‍) പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമായിരുന്നു എന്നതിന്റെ അര്‍ത്ഥം വിമാനത്തിന്റെ രണ്ട് എഞ്ചിനുകളും പ്രവര്‍ത്തിച്ചിരുന്നില്ല എന്ന് തന്നെയാണ്. . അങ്ങിനെയുള്ള ഘട്ടത്തില്‍ മാത്രമാണ് റാറ്റ് വിന്യസിക്കപ്പെടുക. വിമാനത്തിന്റെ മെയിന്‍ എഞ്ചിനകളും മറ്റ് ഊര്‍ജ്ജ സംവിധാനങ്ങളും പരാജയപ്പെടുമ്പോള്‍ ഒരു ബാക്കപ്പ് ഊര്‍ജ്ജ സ്രോതസ്സ് എന്ന നിലയിലാണ് റാറ്റ് പ്രവര്‍ത്തനക്ഷമമാകുക. റാറ്റിലെ ചെറിയ ടര്‍ബൈന്‍ വായുവിലേക്ക് തുറക്കുന്നതോടെ വൈദ്യുതിയോ ഹൈഡ്രോളിക് പ്രഷറോ സൃഷ്ടിക്കപ്പെടും. ഇതുപയോഗിച്ച് അത്യാവശ്യമായ ഫ്ലൈറ്റ് കണ്‍ട്രോള്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനാകും. പക്ഷെ റാറ്റും എയറിന്ത്യാ വിമാനത്തിന്റെ കാര്യത്തില്‍ ഉപയോഗപ്പെട്ടില്ല. – പ്രൂച് നിക്കിയെ ഉദ്ധരിച്ച് ബിബിസി പറയുന്നു.
വിമാനത്തിന്റെ ലാന്‍റിംഗ് ഗിയര്‍ പൂര്‍ണ്ണമായും ഉള്ളിലേക്ക് പിന്‍വലിക്കപ്പെടാത്ത രീതിയിലായിരുന്നു. ഇത് പലപ്പോഴും പറന്നുയര്‍ന്ന ഉടന്‍ അപകടം ഉണ്ടാകുന്ന അവസരങ്ങളില്‍ ലാന്‍റിംഗ് ഗിയര്‍ റിട്രാക്ട് ചെയ്യാന്‍ പൈലറ്റുമാര്‍ മറന്നുപോകാറുണ്ട്. കാരണം അതിനേക്കാള്‍ വലിയ ജീവന്മരണ സമരത്തില്‍ അവര്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുമ്പോള്‍, എവിടെയാണ് വിമാനം സുരക്ഷിതമായി ഇറക്കാന്‍ കഴിയുക എന്ന് ചിന്തിച്ചുകൊണ്ടിരിക്കുമ്പോള്‍ ലാന്‍റിംഗ് ഗിയര്‍ മടക്കിവെയ്‌ക്കുന്നത് അവര്‍ മറന്നുപോവുകയാണ് പതിവെന്നും പ്രൂച് നിക്കി പറയുന്നു.
12 വര്‍ഷം മാത്രം പഴക്കമുള്ള ഡ്രീംലൈനര്‍ വിഭാഗത്തില്‍ പെട്ട ബോയിംഗ് 787 വിമാനമാണ് അപകടത്തില്‍പ്പെട്ട ഈ എയറിന്ത്യ വിമാനം. വിമാനത്തിന് ഇന്ധനം നല്‍കുന്ന ഇതിന്റെ ഇന്ധനസ്വിച്ചുകള്‍ ഒരിയ്‌ക്കലും അബദ്ധത്തില്‍ റണ്‍ എന്ന പൊസിഷനില്‍ നിന്നും കട്ട് ഓഫ് എന്ന പൊസിഷനിലേക്ക് തെന്നിപ്പോകില്ലെന്നും ബിബിസി വിദഗ്ധരെ ഉദ്ധരിച്ച് പറയുന്നു. അതിനാല്‍ വാള്‍സ്ട്രീറ്റ് ജേണലിന്റെ പൈലറ്റാണ് ഇന്ധനസ്വിച്ച് ഓഫ് ചെയ്തത് എന്ന വാദം ബിബിസിക്ക് സ്വീകാര്യമല്ല.
വിമാനവശിഷ്ടങ്ങളും കോക് പിറ്റ് റെക്കോഡുകളും പരിശോധിച്ച് അന്വേഷണം തുടര്‍ന്നുവരികയാണ്. ഇതെല്ലാം പരിശോധിച്ച ശേഷമേ വിശദമായ അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വരൂ. അതിന് സമയമെടുക്കും. ബോയിംഗ്, എയര്‍ ഇന്ത്യ, വ്യോമയാനമന്ത്രാലയം, യുഎസില്‍ നിന്നും യുകെയില്‍ നിന്നുമുള്ള വിദഗ്ധര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് എയര്‍ക്രാഫ്റ്റ് ആക്സിഡന്‍റ് ഇന്‍വെസ്റ്റിഗോഷന്‍ ബ്യൂറോ അവരുടെ പ്രാഥമിക റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
എയര്‍ക്രാഫ്റ്റ് ആക്സിഡന്‍റ് ഇന്‍വെസ്റ്റിഗോഷന്‍ ബ്യൂറോ പുറത്തുവിട്ട പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പങ്കുവെച്ച അപകടത്തില്‍പെട്ട വിമാനത്തിലെ രണ്ട് പൈലറ്റുമാര്‍ കൈമാറിയ ഒരു സംഭാഷണമാണ് വിവാദമുണ്ടാക്കിയിരിക്കുന്നത്. താങ്കള്‍ എന്തിനാണ് ഇന്ധനസ്വിച്ച് ഓഫ് ചെയ്തത് എന്നാണ് ഒരു പൈലറ്റ് മറ്റൊരു പൈലറ്റിനോട് ചോദിക്കുന്നത്. ഞാന്‍ അത് ചെയ്തില്ല എന്ന് മറ്റേ പൈലറ്റ് മറുപടിയും നല്‍കുന്നു. പക്ഷെ കോക് പിറ്റിലെ ശബ്ദങ്ങള്‍ വിശദമായി പരിശോധിച്ചാല്‍ മാത്രമേ കൂടുതല്‍ വ്യക്ത കൈവരിക്കാനാകൂ എന്നാണ് ബിബിസി റിപ്പോര്‍ട്ട് പറയുന്നത്. രണ്ട് ഇന്ധനസ്വിച്ചുകളും ഓഫായതിന് പിന്നാലെ വീണ്ടും ആ സ്വിച്ചുകള്‍ ഓണ്‍ ചെയ്യുന്നുണ്ട്. ഇതില്‍ വിമാനമോടിക്കുന്ന പൈലറ്റാണോ സ്വിച്ചുകള്‍ ഓഫ് ചെയ്തത്? കൂടെയുള്ള പൈലറ്റാണോ അത് ഉടനെ ഓണ്‍ ചെയ്തത്? എന്നീ കാര്യങ്ങള്‍ കൃത്യമായി അറിയണമെങ്കില്‍ കോക് പിറ്റിലെ വോയ്സ് പൂര്‍ണ്ണമായും പരിശോധിക്കപ്പെടണം. പൈലറ്റ് മൈക്കുകളില്‍ നിന്നുള്ള ഓഡിയോ റെക്കോഡുകള്‍, റേഡിയോ കാളുകള്‍, ആംബിയന്‍റ് കോക് പിറ്റ് ശബ്ദങ്ങള്‍ ഇതെല്ലാം കൂടുതല്‍ സത്യം പുറത്തുകൊണ്ട് വരും. അതാണ് പൂര്‍ണ്ണമായ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരാന്‍ ഇനിയും സമയമെടുക്കുമെന്നും അത് വന്നാല്‍ മാത്രമേ സത്യം പുറത്തുവരൂ എന്നും കേന്ദ്ര വ്യോമയാന മന്ത്രാലയം. അഭിപ്രായപ്പെടുന്നത്. അതല്ലാതെ, പ്രാഥമിക റിപ്പോര്‍ട്ടിലെ ഒരു വിവാദഭാഗം മാത്രം അടര്‍ത്തിയെടുത്ത് പൈലറ്റ് ഇന്ധനസ്വിച്ച് ഓഫ് ചെയ്തു എന്ന ബാലിശമായ റിപ്പോര്‍ട്ട് പുറത്തുവിട്ട വാള്‍ സ്ട്രീറ്റ് ജേണലിന് ദുഷ്ടലാക്ക് മാത്രമേ ഉള്ളൂ എന്നാണ് കരുതപ്പെടുന്നത്. എയറിന്ത്യയുടെ സദ്കീര്‍ത്തി മോശമാക്കുക എന്നത് മാത്രമാണ് ഈ റിപ്പോര്‍ട്ടിന്റെ ലക്ഷ്യം.
മോദി സര്‍ക്കാരിനെ കണ്ണും പൂട്ടി സഹായിക്കുന്ന കോര്‍പറേറ്റുകള്‍ക്ക് എതിരെ വന്‍തോതിലുള്ള രാഷ്‌ട്രീയ പ്രചാരണം ഈയിടെ വര്‍ധിച്ചുവരികയാണ്. ഇസ്രയേലില്‍ ഒരു കമ്പനിയുമായി സഹകരിക്കുന്നു എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ടാറ്റയുടെ വസ്ത്രവില്‍പന കമ്പനിയായ സൂഡിയോയിലെ ഉടുപ്പുകളില്‍ പലസ്തീനികളുടെ രക്തം പുരണ്ടിരിക്കുന്നു എന്ന് വരെ കേരളത്തിലെ ചില സംഘടനകള്‍ വ്യാഖ്യാനിച്ചത് മറക്കാറായിട്ടില്ല.
















