ഇസ്ലാമാബാദ് : പാകിസ്ഥാൻ സന്ദർശിച്ച് ചൈനീസ് വ്യോമസേനാ മേധാവി ലെഫ്റ്റനന്റ് ജനറൽ വാങ് ഗാങ് . ഓപ്പറേഷൻ സിന്ദൂറിനു ശേഷമുള്ള തിരിച്ചടിയിൽ ഇന്ത്യയോട് പാകിസ്ഥാൻ നിശേഷം പരാജയപ്പെട്ടെങ്കിലും അത് മറച്ച് വച്ച് വാങ് ഗാങ് പാകിസ്ഥാനെ പ്രശംസിക്കുകയും ചെയ്തു .
ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാൻ വ്യോമസേനയുടെ അനുഭവങ്ങളിൽ നിന്ന് ചൈന പഠിക്കാൻ ആഗ്രഹിക്കുന്നുവെന്നും വാങ് പറഞ്ഞു. പാകിസ്ഥാൻ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ സഹീർ അഹമ്മദ് ബാബർ സിദ്ധുവിനെയും വാങ് കണ്ടു, ഇരുവരും ദീർഘനേരം സംസാരിച്ചു. ചൈനീസ് പ്രതിരോധ പ്രതിനിധി സംഘം ഇസ്ലാമാബാദിലെ വ്യോമ ആസ്ഥാനവും സന്ദർശിച്ചു. പാകിസ്ഥാൻ സൈന്യത്തിന്റെ മീഡിയ വിംഗ് ഐഎസ്പിആർ പ്രകാരം, പ്രാദേശിക സുരക്ഷയും ഇരു രാജ്യങ്ങളുടെയും വ്യോമസേനകൾ തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നതും ഈ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.
പാകിസ്ഥാൻ വ്യോമസേനയുടെ (പിഎഎഫ്) പ്രവർത്തന ശേഷിയെ ചൈനീസ് വ്യോമസേനാ മേധാവി വാങ് ഗാങ് പ്രശംസിച്ചതായി പാകിസ്ഥാൻ സൈന്യം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇന്ത്യയുമായുള്ള സംഘർഷത്തിൽ, പിഎഎഫ് ആധുനിക യുദ്ധത്തിന്റെ ഒരു മാതൃക കാണിച്ചുവെന്നും ചൈനയും അതിൽ നിന്ന് പഠിക്കാൻ ആഗ്രഹിക്കുന്നുവെന്നും വാങ് പറഞ്ഞു.
പാകിസ്ഥാന്റെ സൈനിക ശക്തി ശക്തിപ്പെടുത്തുന്നതിൽ ചൈനയുടെ ആധുനിക ജെ-10സി യുദ്ധവിമാനങ്ങൾ എങ്ങനെ ഫലപ്രദമാണെന്ന് തെളിയിച്ചിട്ടുണ്ടെന്ന് ചൈനീസ് വ്യോമസേനാ മേധാവി വാങ് ഗാങ് തന്റെ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. പല കാര്യങ്ങളിലും ചൈനീസ് സാങ്കേതികവിദ്യ പാശ്ചാത്യ സാങ്കേതികവിദ്യയെ മറികടന്നിട്ടുണ്ടെന്നാണ് വാങിന്റെ വാദം . എന്നാൽ, ഓപ്പറേഷൻ സിന്ദൂരിനിടെ കണ്ട, ചൈന പാകിസ്ഥാന് നൽകിയ HQ-9BE വ്യോമ പ്രതിരോധ സംവിധാനത്തിന്റെ പരാജയത്തെക്കുറിച്ച് വാങ് ഗാങ് പരാമർശിച്ചില്ല.
അതേസമയം ഇന്ത്യയോട് ഏറ്റുമുട്ടിയാലുള്ള അനുഭവങ്ങൾ അറിയാൻ പാക് സൈന്യത്തോട് ചോദിച്ചാൽ മതിയെന്ന മട്ടിൽ ട്രോളുകളും വരുന്നുണ്ട്.
















