കറാച്ചി : പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറൻ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ പാക് താലിബാൻ ഭീകരർ മൂന്ന് അർദ്ധസൈനിക ഉദ്യോഗസ്ഥരെ കൊലപ്പെടുത്തി. രണ്ട് ദിവസത്തേക്ക് ബന്ദികളാക്കിയതിന് ശേഷം ഇവരെ വധിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
ഞായറാഴ്ചയാണ് പ്രാദേശിക പോലീസ് ഈ വിവരം പുറത്തുവിട്ടത്. മലയോര മേഖലയിൽ മൂന്ന് അർദ്ധസൈനിക ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. പോലീസ് നൽകിയ വിവരങ്ങൾ അനുസരിച്ച് നിരോധിത തെഹ്രീക്-ഇ-താലിബാൻ പാകിസ്ഥാൻ (ടിടിപി) യിലെ ഷഹസൈബ് ബെതാനി ഗ്രൂപ്പിലെ തീവ്രവാദികളാണ് ഈ കൂട്ടക്കൊല നടത്തിയതെന്ന് പറയുന്നു.
രണ്ട് ദിവസം മുമ്പ് താങ്ക് ജില്ലയിലെ ഒരു വാഹനത്തിൽ നിന്ന് തീവ്രവാദികൾ മൂന്ന് ഫ്രോണ്ടിയർ കോർപ്സ് സൈനികരെ തട്ടിക്കൊണ്ടുപോയിരുന്നു. ഇതിനുശേഷം ലക്കി മർവാട്ട് ജില്ലയിലെ പെസു ബയാന പ്രദേശത്തെ കുന്നിൻ പ്രദേശത്ത് നിന്ന് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. ലാൻസ് നായിക് നസീം, ലാൻസ് നായിക് മുഹമ്മദ് റാഷിദ്, സിപോയ് മുഹമ്മദ് ഷെർ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
നേരത്തെ ശനിയാഴ്ച പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ നടന്ന രണ്ട് വ്യത്യസ്ത ഓപ്പറേഷനുകളിൽ തെഹ്രീക്-ഇ-താലിബാൻ പാകിസ്ഥാന്റെ ആറ് ഭീകരർ കൊല്ലപ്പെട്ടിരുന്നു. ഡിജി ഖാൻ ജില്ലയിൽ മണിക്കൂറുകളോളം നീണ്ടുനിന്ന ഏറ്റുമുട്ടലിൽ അഞ്ച് ഭീകരർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസിന്റെ ഭീകരവിരുദ്ധ വകുപ്പ് പറഞ്ഞിരുന്നു.
ഇവർ ജില്ലയിലെ പ്രധാനപ്പെട്ട സ്ഥാപനങ്ങളും പോലീസ് പോസ്റ്റുകളും ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ടുണ്ട്. ഇതോടെപ്പം ലാഹോറിൽ നിന്ന് 400 കിലോമീറ്റർ അകലെയുള്ള ബഹവൽപൂരിൽ ഒരു ടിടിപി ഭീകരനും കൊല്ലപ്പെട്ടു.
അതേ സമയം ഭീകരതയുടെ പറുദീസ എന്നറിയപ്പെടുന്ന പാകിസ്ഥാനിലെ വിവിധ പ്രവിശ്യകളിൽ തുടർച്ചയായി തീവ്രവാദ ആക്രമണങ്ങൾ നടക്കുന്നുണ്ട്. സൈനികരും സാധാരണക്കാരുമാണ് കൂടുതലും മരിച്ചുവീഴുന്നത്.
















