കോഴിക്കോട്: രണ്ട് കൊലപാതകങ്ങള്‍ നടത്തിയെന്ന് 39 വര്‍ഷങ്ങള്‍ക്ക് ശേഷം വെളിപ്പെടുത്തിയ മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദലിയുടെ മൊഴി സംബന്ധിച്ച അന്വേഷണത്തിന് മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പോലീസ് സംഘങ്ങള്‍. രണ്ട് ജില്ലകളിലെയും പോലീസ് ഒരുമിച്ചാണ് അന്വേഷണം നടത്തുന്നത്.
മുഹമ്മദലി നടത്തി എന്നു പറയുന്ന 1989- ലെ വെള്ളയില്‍ കടപ്പുറത്തെ കൊലപാതകത്തെക്കുറിച്ചന്വേഷിക്കാന്‍ സിറ്റി പോലീസ് കമ്മിഷണര്‍ ഏഴംഗ ക്രൈംസ്‌ക്വാഡ് രൂപീകരിച്ചു. മുഹമ്മദലി കൂടരഞ്ഞിയില്‍ കൊന്നത് കണ്ണൂര്‍ ഇരിട്ടി സ്വദേശിയെയാണെന്ന സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ഇരിട്ടിയിലെ ചെറുപ്പക്കാരാണ് ഇയാളെ കൂടരഞ്ഞിയില്‍ ജോലിക്കായി കൊണ്ടുവന്നതെന്ന് ജോലി നല്‍കിയ കൂടരഞ്ഞി സ്വദേശി ജോസഫിന്റെ മകനായ ദേവസ്യ പറഞ്ഞു.
മരണത്തിനു മൂന്ന് ദിവസങ്ങള്‍ക്കു ശേഷം ഇരിട്ടിയില്‍ നിന്നു നാലംഗ സംഘം മരിച്ചയാളുടെ വിവരങ്ങള്‍ തിരക്കാന്‍ കൂടരഞ്ഞിയില്‍ വന്നിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്. മരിച്ചത് മകനാണോ എന്ന സംശയം ഉയര്‍ത്തിയാണ് ഇരിട്ടിയില്‍ നിന്ന് എത്തിയത്. ഇവരെ കണ്ടെത്താനുള്ള ശ്രമം പോലീസ് നടത്തുന്നുണ്ട്. രണ്ടു ദിവസം മാത്രം ജോലി ചെയ്തതിനാല്‍ അയാളുടെ പേരോ മറ്റു വിവരങ്ങളോ അറിയില്ലെന്നാണ് ദേവസ്യ പറയുന്നത്. ആഴമില്ലാത്ത, വെള്ളം കുറഞ്ഞ തോട്ടില്‍ വീണാണ് മരണം. ശ്വാസകോശത്തില്‍ മണ്ണും ചെളിയും കയറിയതാണ് മരണകാരണം എന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മരണത്തിനു മാസങ്ങള്‍ക്കു ശേഷം അയാളുടെ അച്ഛന്‍ കൂടരഞ്ഞിയില്‍ വന്ന് അന്വേഷിച്ചു പോയെന്നും ഇദ്ദേഹം വ്യക്തമാക്കി.
കൂടരഞ്ഞിയില്‍ മരിച്ച യുവാവിന്റെ ശ്വാസകോശത്തില്‍ മണ്ണും ചെളിയും കണ്ടിരുന്നതായി അന്നത്തെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. വെള്ളയില്‍ ബീച്ചില്‍ 1989-ല്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഇപ്പോള്‍ ആ സംഭവത്തിന്റെ എഫ്‌ഐആര്‍ ഇന്‍ഡക്‌സ് മാത്രമാണ് കിട്ടിയിട്ടുള്ളത്. ആ കൊലപാതകത്തിന് മുഹമ്മദലിക്ക് ഒപ്പമുണ്ടായിരുന്നെന്ന് പറയുന്ന കഞ്ചാവ് ബാബുവിനെ കണ്ടെത്താനും ശ്രമം തുടങ്ങി. അന്നത്തെ ക്രിമിനല്‍ രേഖകളില്‍ ഈ പേര് ഉണ്ടോ എന്നാണ് പരിശോധിക്കുന്നത്. അതേസമയം, ആന്റണി (മുഹമ്മദലിയുടെ മുമ്പത്തെ പേര്) ആരെയും കൊന്നിട്ടില്ലെന്നും മാനസികാസ്വസ്ഥ്യമുള്ളയാണെന്നുമാണ് ഇയാളടെ ജ്യേഷ്ഠന്‍ തൈപ്പറമ്പില്‍ പൗലോസ് പറയുന്നത്. വേങ്ങര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മഞ്ചേരി ജയിലില്‍ റിമാന്‍ഡിലാണ് മുഹമ്മദലി.
















