തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡയറക്ടറുടെ വെളിപ്പെടുത്തല്‍ ആരോഗ്യ മേഖലയുടെ സമ്പൂര്‍ണ തകര്‍ച്ച വെളിവാക്കുന്നതാണെന്ന് ബി ജെ പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.അതീവ ഗൗരവമായ ചില ആശങ്കകള്‍ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കിടയില്‍ ഉയര്‍ന്നു വന്നിട്ടുണ്ട്.
ആരോഗ്യ മേഖലയില്‍ നമ്പര്‍ വണ്‍ ആണെന്ന് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ തന്നെ ബോധപൂര്‍വ്വമായി ഒരു വിവരണം സൃഷ്ടിച്ചെടുത്തു. ഇല്ലാത്ത കാര്യങ്ങള്‍ പെരുപ്പിച്ചു കാട്ടിയാണ് ഈ പ്രചാരണം.ഒരുകാലത്ത് പശ്ചാത്യ രാജ്യങ്ങളോടൊപ്പം തലയുയര്‍ത്തി നിന്നിരുന്നു നമ്മുടെ ആരോഗ്യ മേഖല. എന്നാല്‍ ഇടതും വലതും ഭരിച്ചപ്പോള്‍ അതില്‍ കൂപ്പുകുത്തി.
നിര്‍മാര്‍ജനം ചെയ്ത പല രോഗങ്ങളും തിരികെ വരുന്നു. അതീവ ഗുരുതരമായി ചികിത്സാ പിഴവ് തുടരുന്നത് ആരോഗ്യ മേഖലയോടുള്ള വിശ്വാസം തകര്‍ക്കുന്നു.മരുന്ന് ലഭിക്കാതെ സാധാരണക്കാര്‍ കഷ്ടപ്പെടുന്നു. ദാരിദ്ര്യ രേഖയ്‌ക്ക് താഴെയുള്ളവര്‍ പോലും സര്‍ജിക്കല്‍ ഉപകരണവും വാങ്ങി ആശുപത്രിയില്‍ പോകേണ്ട അവസ്ഥയാണ്.
മെഡിക്കല്‍ കോളേജുകള്‍ മുതല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ വരെ മരുന്നുമില്ല, ജീവനക്കാരുമില്ല. ഐസിയുവില്‍ പോലും തീപിടിത്തം ഉണ്ടാകും. ഓക്‌സിജന്‍ സിലിണ്ടറുകള്‍ കിട്ടാനില്ല. കുട്ടികള്‍ പോലും ആശുപത്രിയില്‍ മരിക്കുന്നുവെന്ന് കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
വീണാ ജോര്‍ജ് മന്ത്രിയായ അഞ്ചുവര്‍ഷംകൊണ്ട് ആരോഗ്യ മേഖല നാഥനില്ലാത്ത കളരിയായി.മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ആദ്യം പറഞ്ഞത് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രൈവറ്റ് പ്രാക്ടീസ് നിര്‍ത്തലാക്കുമെന്നതായിരുന്നു. എന്നാല്‍ ഇപ്പോഴും നല്ലൊരു ശതമാനം ഡോക്ടര്‍മാരുടെയും പ്രാഥമിക പരിഗണന പ്രൈവറ്റ് പ്രാക്ടീസിനാണെന്ന് കെ സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.
പറഞ്ഞ കാര്യങ്ങളൊന്നും കഴിഞ്ഞ ഒന്‍പത് വര്‍ഷമായി എല്‍.ഡി.എഫ് സര്‍ക്കാര്‍ പാലിച്ചിട്ടില്ല. കേരളത്തിലെ ആരോഗ്യ മേഖല പ്രവര്‍ത്തിക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ചാണ്. സംസ്ഥാനം പ്രഖ്യാപനങ്ങള്‍ നടത്തുന്നതല്ലാതെ ഒന്നും നടപ്പിലാക്കുന്നില്ല. പ്രഖ്യാപിച്ച തുക പോലും വെട്ടിച്ചുരുക്കുന്നു.വലിയ പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ നടത്തും. മെഡിക്കല്‍ കോളേജിനും ജില്ലാ ആശുപത്രികള്‍ക്കും താലൂക്ക് ആശുപത്രികള്‍ക്കും കോടികള്‍ നല്‍കുന്നു എന്ന് പറയും. എന്നാല്‍ നാലിലൊന്ന് തുക പോലും ചിലവഴിക്കില്ല.
കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന തുക പോലും കൃത്യമായി ഉപയോഗിക്കുന്നില്ല. 2022-23 വര്‍ഷത്തെ കണക്കില്‍ മാത്രം പരിശോധിച്ചാല്‍, കേന്ദ്രം നല്‍കിയ തുകയില്‍ 37 ശതമാനം മാത്രമാണ് ഉപയോഗിച്ചത്.ഗുരുതരമായ പ്രതിസന്ധി നേരിടുമ്പോഴും സര്‍ക്കാരിന്റെ അലംഭാവമാണ് ഇതിലൂടെ വ്യക്തമാകുന്നത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കേന്ദ്രം നല്‍കിയ പണത്തിന്റെ കണക്ക് പോലും നല്‍കാന്‍ കേരളം ഇതുവരെ തയ്യാറായിട്ടില്ല.
ഈ സാമ്പത്തിക വര്‍ഷം ഇതുവരെ മാത്രം കേരളത്തിന് എന്‍.എച്ച്.എം പദ്ധതി പ്രകാരം 1351.79 കോടി നല്‍കി. എന്നിട്ടും ”പണമില്ല” എന്നാണ് പിണറായി സര്‍ക്കാര്‍ പറയുന്നത്.പി.എം.എസ്.എസ്.വൈ. പദ്ധതി പ്രകാരം കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി 120 കോടി രൂപയുടെ പദ്ധതി കേന്ദ്രം അനുവദിച്ചു. ഇതില്‍ 90 കോടി രൂപ കേന്ദ്ര വിഹിതമാണ്.കോഴിക്കോട് കാന്‍സര്‍ സെന്ററിനായി 26.7 കോടി രൂപയും നല്‍കി.
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ മെഡിക്കല്‍ പി.ജി കോഴ്‌സുകളുടെ സീറ്റുകളുടെ എണ്ണം കേന്ദ്രം വര്‍ദ്ധിപ്പിച്ചു നല്‍കി. ഇതിന് ആവശ്യമായ 27 കോടി രൂപയില്‍ 18 കോടി രൂപയും കേന്ദ്രം സംസ്ഥാനത്തിന് കൈമാറി (ആദ്യ ഘട്ടത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്).
തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ നവീകരണത്തിനായി 120 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിക്കുകയും അതില്‍ കേന്ദ്ര വിഹിതമായ 100 കോടി നല്‍കുകയും ചെയ്തു.കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമാനമായ പദ്ധതിയില്‍ 195 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു. അതില്‍ 120 കോടി രൂപ കേന്ദ്ര വിഹിതം കൈമാറി.
ആലപ്പുഴ മെഡിക്കല്‍ കോളേജ് ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ 173 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു. ഇതില്‍ കേന്ദ്ര വിഹിതം 120 കോടി രൂപയാണ്.തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിനായി 230 കോടി രൂപയുടെ പദ്ധതിയും രൂപീകരിച്ചു.മോദി സര്‍ക്കാര്‍ നല്‍കിയ തുക മര്യാദയ്‌ക്ക് ചിലവഴിച്ചാല്‍ മാത്രം മതി. എന്നാല്‍ അതും ചെയ്യുന്നില്ല.കേന്ദ്രം പ്രഖ്യാപിച്ച തുക കേരളത്തിന്റെ ഖജനാവില്‍ വന്നു കഴിഞ്ഞു. കേരളത്തിന്റെ കയ്യില്‍ എന്താണ് നീക്കിയിരിപ്പ് എന്ന് വ്യക്തമാക്കണം.
കഴിഞ്ഞ 11 വര്‍ഷം കൊണ്ട്, യു.പി.എ സര്‍ക്കാര്‍ നല്‍കിയതിലും 15 ഇരട്ടി പദ്ധതികള്‍ മോദി സര്‍ക്കാര്‍ നടപ്പിലാക്കി.ആരോഗ്യ മേഖലയിലെ ജനങ്ങള്‍ക്ക് സഹായമായിരുന്ന പല പദ്ധതികളും കേരളം നിര്‍ത്തലാക്കി. കാരുണ്യ പദ്ധതിയുടെ അവസ്ഥ ഉദാഹരണമാണ്.ആയുഷ്മാന്‍ ഭാരത് പദ്ധതി നടപ്പിലാക്കുന്നില്ല.70 വയസ്സിന് മേല്‍ പ്രായമുള്ളവര്‍ക്കായി കേന്ദ്രം നല്‍കുന്ന സൗജന്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ കേരളം ഒപ്പിടാന്‍ തയാറാകുന്നില്ല.
സര്‍ക്കാരിന്റെ പിടിപ്പു കേടുകൊണ്ട് പ്രായമായവര്‍ക്ക് കിട്ടിക്കൊണ്ടിരുന്ന സഹായം നില്‍ക്കുകയും ചെയ്തു. കേന്ദ്രസഹായം ലഭ്യമാകാതിരിക്കുകയും ചെയ്യുകയാണ്.
കേരളത്തിന്റെ കയ്യില്‍ കാശില്ലാത്തതുകൊണ്ട് കേന്ദ്ര പദ്ധതികള്‍ പലതും ഇവര്‍ തന്നെ മുടക്കുകയാണ്.ബജറ്റില്‍ പ്രഖ്യാപനം അല്ലാതെ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല.പാലക്കാട് പിന്നാക്ക വിഭാഗക്കാര്‍ക്ക് ഒരു മെഡിക്കല്‍ കോളേജ് പ്രഖ്യാപിച്ചിട്ടും മുന്നോട്ട് പോകാന്‍ കഴിഞ്ഞിട്ടില്ല.കോന്നി മെഡിക്കല്‍ കോളേജ്, കാസര്‍ഗോഡ് ബദിയടുക്ക മെഡിക്കല്‍ കോളജിന്റെ അവസ്ഥ എന്താണെന്ന് വ്യക്തമാക്കണം.ഇതില്‍ ഇതിന്റെ പേരിലാണ് സര്‍ക്കാര്‍ ഊറ്റം കൊള്ളുന്നത്.
മൂന്ന് വര്‍ഷം എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ മരുന്നു ആരോഗ്യമന്ത്രിയുടെ സ്വന്തം ജില്ലയില്‍ വിതരണം ചെയ്ത സംവിധാനമാണ് ഇവിടെയുള്ളത്.
20 പൈസ മാത്രം വിലയുള്ള ഗുളികയ്‌ക്ക് ഒന്നര രൂപ വാങ്ങുന്നു. പി.പി. കിറ്റിന്റെ കാര്യത്തില്‍ നടന്നത് വമ്പന്‍ തട്ടിപ്പാണ്.മരുന്ന്, സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ കമ്പനികള്‍ക്ക് കോടികള്‍ കുടിശികയാണ്.ഗുണനിലവാരമുള്ള കമ്പനികള്‍ ഒന്നും ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിന് ഉപകരണങ്ങളും മരുന്നും നല്‍കുന്നില്ല.216 കമ്പനികള്‍ കരാറില്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ 187 ആയി കുറഞ്ഞു.30 ശതമാനത്തില്‍ അധികം വിലവര്‍ദ്ധനയാണ് കരാറുകാര്‍ വരുത്തിയത്.
യാതൊരു വിധ ഓഡിറ്റിങ്ങും നടക്കാത്തതുകൊണ്ട് തീവെട്ടിക്കൊള്ളയാണ് മെഡിക്കല്‍ പര്‍ച്ചേസില്‍ നടക്കുന്നത്.ഞെട്ടിക്കുന്ന അഴിമതിയാണ് ദാരുണമായ ഈ അവസ്ഥയിലും നടക്കുന്നത്.ആരോഗ്യ മേഖലയെ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ധവളപത്രം പുറത്തിറക്കണം.കേന്ദ്രം എത്ര തരുന്നുണ്ട്, കേരളം എത്ര ചെലവഴിക്കുന്നുണ്ട്, അഴിമതി എത്രയാണ് എന്നതെല്ലാം വ്യക്തമാകണം.സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയമാക്കണം.ഗുരുതര മനുഷ്യാവകാശ ലംഘനവും തീവെട്ടി കൊള്ളയും ആണ് ആരോഗ്യ മേഖലയില്‍ നടക്കുന്നത്.സമഗ്രമായ അന്വേഷണം ഈ വിഷയത്തില്‍ നടക്കണം- കെ സുരേന്ദന്‍ പറഞ്ഞു.
കേരളത്തിന്റെ ആരോഗ്യ മേഖലയെ സംരക്ഷിക്കാന്‍ വരും ദിവസങ്ങളില്‍ ബിജെപി അതിശക്തമായ സമര-പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകുകയാണ്.കേരളത്തിലുടനീളം ശക്തമായ പ്രതിഷേധങ്ങള്‍ക്കാണ് ബിജെപി ആസൂത്രണം ചെയ്യുന്നതെന്ന് കെ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്ത സമ്മേളനത്തില്‍ അനൂപ് ആന്റണിയും പങ്കെടുത്തു.
കോര്‍ കമ്മിറ്റി യോഗത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടി,മുന്‍ സംസ്ഥാന അധ്യക്ഷന്‍മാരായ കുമ്മനം രാജശേഖരന്‍, വി മുരളീധരന്‍, പി കെ കൃഷ്ണദാസ്, സംസ്ഥാന വൈസ് പ്രസിഡണ്ട്മാരായ എ എന്‍ രാധാകൃഷ്ണന്‍, ശോഭ സുരേന്ദ്രന്‍, ജനറല്‍ സെക്രട്ടറിമാരായ എം ടി രമേശ്, സി കൃഷ്ണകുമാര്‍, പി സുധീര്‍, സംസ്ഥാന സെക്രട്ടറി അഡ്വ. എസ് സുരേഷ് എന്നിവര്‍ പങ്കെടുത്തു.
















