തിരുവനന്തപുരം: ഇന്ദിരാഗന്ധിയുടെ അധികാരം നിലനിര്‍ത്താന്‍ രാത്രിക്ക് രാത്രി ജനാധിപത്യത്തെ അട്ടിമറിച്ചവരാണ് ഇപ്പോള്‍ ഭരണഘടനയുടെ സംരക്ഷകര്‍ ചമഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതെന്ന് കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി. ജനാധിപത്യത്തെയും ഭരണഘടനയെയും ഒരു കുടുംബം നിയന്ത്രിച്ചതും ജുഡീഷ്യറിയെപ്പോലും കൈപ്പിടിയിലൊതുക്കാന്‍ വ്യക്തി താല്‍പര്യത്തിനു വേണ്ടി രാഷ്‌ട്രീയ ഗൂഢാലോചന നടത്തിയതും മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച അടിയന്തരാവസ്ഥയുടെ അഞ്ച് പതിറ്റാണ്ട് ഭരണഘടനാ ഹത്യാ ദിനാചരണത്തില്‍ ‘കോണ്‍ഗ്രസ് അടിച്ചേല്‍പ്പിച്ച അടിയന്തരാവസ്ഥ’ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതേതരത്വവും ജനാധിപത്യവും കോണ്‍ഗ്രസിന്റെ രക്തത്തിലില്ലെന്നും അവര്‍ക്ക് ഭരണഘടന തൊടാന്‍ പോലുമുള്ള ധാര്‍മ്മികതയില്ലെന്നും പ്രള്‍ഹാദ് ജോഷി പറഞ്ഞു. അടിയന്തരവാസ്ഥയുടെ 21 മാസം കൊണ്ട് ചര്‍ച്ചപോലും ഇല്ലാതെ 50 തവണ ഭരണഘടന തിരുത്തി. മൗലികാവകാശങ്ങള്‍പോലും ഹനിച്ചു. കോടതിയെ നിലയ്‌ക്കുനിര്‍ത്താന്‍ ഇന്ദിരാഗാന്ധി മൂന്നുമിനിട്ടുകൊണ്ട് ഭരണഘടനാ ഭേഗദതി വരുത്തി നിയമത്തിനും അതീതയായി. സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും അധികാരപരിധി വെട്ടി കുറച്ചു. ഇന്ദിരാന്ധിക്ക് എതിരെയുള്ള സുപ്രീംകോടതി ഉത്തരവുപോലും പൊതുസമൂഹത്തില്‍ നിന്നും അപ്രത്യക്ഷമായി.
ജനങ്ങളോട് കാണിച്ച് കൊടും ക്രൂരതകള്‍ക്ക് എണ്ണമില്ല. 1.83 ലക്ഷം ആളുകളെ താമസിക്കാനുള്ള ജയിലില്‍ 2. 29 ലക്ഷം പേരെ അടച്ചു. 1.71 കോടി പേരെ നിര്‍ബന്ധിതമായി വന്ധീകരിച്ചു. ജസ്റ്റിസ് ഷായുടെ റിപ്പോര്‍ട്ട് അനുസരിച്ച് നിര്‍ബന്ധിത വന്ധീകരണം നടത്തിയ 1774പേര്‍ അണുബാധ മൂലം മരിച്ചു. നിരവധി പേരെ വെടിവച്ചുകൊന്നു. അതില്‍ അധികവും മുസ്ലിങ്ങളായിരുന്നു. ഒരു അന്വേഷണമോ നടപടിയോ ഉണ്ടായില്ല. നിയമവിരുദ്ധ ഉത്തരവുകള്‍ നടപ്പിലാക്കാത്ത 25000 ല്‍ അധികം ഉദ്യോഗസ്ഥരെയാണ് പുറത്താക്കിയത്. എല്ലാ മാധ്യമങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തി.അന്ന് സിപിഐയും കോണ്‍ഗ്രസ് ഭരണത്തിന്റെ ഭാഗമായിരുന്നു.
കേരളത്തില്‍ ഇഎംഎസ് സര്‍ക്കാരിനെ പിരിച്ചുവിട്ടു. കരുണകാരന്റെ ഭരണകാലത്തെ രാജന്‍ കൊലക്കേസ് ഉള്‍പ്പടെ നിരവധിപേര്‍ ക്രൂശിക്കപ്പെട്ടു. പൊലീസിന്റെ ക്രൂരതയേറ്റ നിരവധിപേര്‍ ജീവിക്കുന്ന രക്തസാക്ഷികളായി. ജന്മഭൂമിയും കേസരിയും പോലുള്ള മാധ്യമങ്ങള്‍ പൂട്ടിച്ചു. മാധ്യമപ്രവര്‍ത്തകന്‍ പി.വി.കെ.നെടുങ്ങാടിയെ ജയിലില്‍ അടച്ചു. ഈ ആളുകളാണ് ജനാധിപത്യത്തെയും മാധ്യമ സ്വാതന്ത്രയത്തെയും പറ്റി പറയുന്നത്. കോണ്‍ഗ്രസിന് അധികാര കസേര മാത്രമായിരുന്നു എന്നും ലക്ഷ്യം. ഭരണഘടനാ ശില്‍പിയായ ഡോ. അംബേദ്ക്കറെ പോലും തെരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ചവരാണ് കോണ്‍ഗ്രസുകാര്‍. അവര്‍ ജനാധിപത്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നവരുമല്ല,പ്രവര്‍ത്തിച്ചിട്ടുമില്ല. അടിയന്തരാവസ്ഥക്കാലത്തെ ദുര്‍ഭരണവും സര്‍വാധികാരവും ഭരണകൂട ഭീകരതയും ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി അടിയന്തരാവസ്ഥക്കാലത്തെ കുറിച്ച് എഴുതിയ ‘എമര്‍ജന്‍സി ഡയറീസ്’ പ്രള്‍ഹാദ് ജോഷിപ്രകാശനം ചെയ്തു. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പുസ്തകം ഏറ്റുവാങ്ങി. മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍ സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തി. ബിജെപി സിറ്റി ജില്ലാ അധ്യക്ഷന്‍ കരമന ജയന്‍ അധ്യക്ഷനായ യോഗത്തില്‍ ദേശീയ നിര്‍വാഹ സമിതി അംഗം പി. കെ. കൃഷ്ണദാസ്, ന്യൂനപക്ഷമോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റ് ഡോ. അബ്ദുല്‍സലാം, ബിജെപി സംസ്ഥാന ഭാരവാഹികളായ സി.കൃഷ്ണ കുമാര്‍, സി. ശിവന്‍കുട്ടി, അഡ്വ.ജെ.ആര്‍. പത്മകുമാര്‍, പാലോട് സന്തോഷ്, സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കം പാലമൂട് ബിജു ,സിറ്റി ജില്ലാ ഭാരവാഹികളായ തിരുമല അനില്‍, സിമി ജ്യോതിഷ്, പാപ്പനംകോട് സജി, ശ്രീവരാഹം വിജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഡോ. ശ്യാമ പ്രസാദ് മുഖര്‍ജി അനുസ്മരണത്തോടനുബന്ധിച്ച് പൂജപ്പുര ഭഗത് സിംഗ് പാര്‍ക്കില്‍ കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി വൃക്ഷത്തൈ നട്ടു. ശ്രീവരാഹം എന്‍എസ്എസ് ഹാളില്‍ സംഘടിപ്പിച്ച മന്‍കി ബാത്ത് പരിപാടിയിലും കേന്ദ്രമന്ത്രിയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: