തിരുവനന്തപുരം: 50 ശതമാനം കേന്ദ്ര വിഹിതം ഉപയോഗിച്ച് സംസ്ഥാനത്തെ ഐ.ടി.ഐകളുടെ അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കാന്‍ പദ്ധതി. ഇതിനായി 1,444 കോടി രൂപയുടെ പദ്ധതി കേരളം ഹൈദരാബാദില്‍ നടന്ന ദക്ഷിണേന്ത്യന്‍ നൈപുണ്യ വകുപ്പ് മന്ത്രിമാരുടെ യോഗത്തില്‍ സമര്‍പ്പിച്ചു. ഹബ്ബ് ആന്റ് സ്പോക്ക് മാതൃകയില്‍ രൂപകല്പന ചെയ്ത ഈ പദ്ധതി പ്രകാരം തിരുവനന്തപുരം (ചാക്ക), എറണാകുളം (കളമശ്ശേരി), കോഴിക്കോട്, പാലക്കാട് (മലമ്പുഴ) എന്നിവിടങ്ങളിലെ ഐ.ടി.ഐ.കള്‍ ഹബ്ബുകളായും 16 ഐ.ടി.ഐ.കള്‍ സ്പോക്കുകളായും വികസിപ്പിക്കും. ഓരോ ഹബ്ബിനും 200 കോടിയും സ്പോക്കിന് 40 കോടിയും വിനിയോഗിക്കും.
50% കേന്ദ്ര വിഹിതം, 33.33% സംസ്ഥാന വിഹിതം, 16.67% വ്യവസായ സ്ഥാപനങ്ങളുടെ സി.എസ്.ആര്‍. ഫണ്ട് എന്നിവയിലൂടെ അഞ്ച് വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കും. കളമശ്ശേരിയില്‍ 290 കോടി ചെലവില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെട്രോ ആന്റ് റെയില്‍ ടെക്നോളജി (ഐ.എം.ആര്‍.ടി.) സ്ഥാപിക്കും. തിരുവനന്തപുരത്തും എറണാകുളത്തും 11 കോടി രൂപ ചെലവില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജസ് (ഐ.ഐ.എഫ്.എല്‍.) കേന്ദ്രങ്ങളും ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: