Kerala

നിലമ്പൂരില്‍ ബി ജെ പി സ്ഥാനാര്‍ത്ഥി വിജയിച്ചാല്‍ 7 മാസം കൊണ്ട് മൂന്ന് പദ്ധതികള്‍ നടപ്പിലാക്കും: രാജിവ് ചന്ദ്രശേഖര്‍

.കോണ്‍ഗ്രസ് വഴി മുഖ്യധാര രാഷ്ട്രീയത്തിലേക്ക് കടക്കാനാണ് ജമാഅത്തെ ഇസ്ലാമിയുടെ ശ്രമം

Published by

മലപ്പുറം:നിലമ്പൂരില്‍ ബി ജെ പി സ്ഥാനാര്‍ത്ഥി അഡ്വ. മോഹന്‍ ജോര്‍ജ് വിജയിച്ചാല്‍ നിയമസഭയില്‍ ബാക്കിയുളള ഏഴ് മാസം കൊണ്ട് മൂന്ന് പദ്ധതികള്‍ നടപ്പിലാക്കുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാജിവ് ചന്ദ്രശേഖര്‍ . ഇത് നിലമ്പൂരിലെ ജനങ്ങള്‍ക്ക് ബിജെപി നല്‍കുന്ന വാക്കാണെന്ന് അദ്ദേഹം പറഞ്ഞു. നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍ പാതയുടെ നിര്‍മ്മാണം ആരംഭിക്കും.നിലമ്പൂര്‍ ജില്ലാ ആശുപത്രി കാന്‍സര്‍ സ്‌പെഷ്യാലിറ്റി സെന്റര്‍ ആക്കി ഉയര്‍ത്തും. കാലിക്കറ്റ്-നിലമ്പൂര്‍-ഗൂഡല്ലൂര്‍ ഹൈവേ നാലുവരിപ്പാതയാക്കി വികസിപ്പിക്കും.

എല്‍ഡിഎഫും യുഡിഎഫും നല്‍കുന്നത് പോലെയുള്ള പൊള്ളയായ വാഗ്ദാനങ്ങളല്ല ബി ജെ പി നല്‍കുന്നത്. മറിച്ച് കേന്ദ്രത്തില്‍ 11 വര്‍ഷത്തെ പ്രവര്‍ത്തനമികവിന്റെ രാഷ്‌ട്രീയത്തിലൂടെ തെളിയിക്കപ്പെട്ടതാണ്. വികസിത നിലമ്പൂര്‍ യാഥാര്‍ത്ഥ്യമാകാന്‍ അഡ്വ. മോഹന്‍ ജോര്‍ജ്ജിന് വോട്ട് ചെയ്യണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

കോണ്‍ഗ്രസ് റീല്‍ പാര്‍ട്ടിയായി മാറിയെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.പിന്നില്‍ ജമാഅത്തുമായി കൂട്ടുകൂടുന്നു.ജമാഅത്തെ ഇസ്ലാമിയെ നിരോധിക്കണമെന്ന നിലപാടാണ് ബിജെപി ആദ്യമേ സ്വീകരിച്ചത്. വര്‍ഗീയത ഉപേക്ഷിച്ചെന്ന് കോണ്‍ഗ്രസല്ല പറയേണ്ടത് ജമാഅത്തെ ഇസ്ലാമിയാണ്.കോണ്‍ഗ്രസ് വഴി മുഖ്യധാര രാഷ്‌ട്രീയത്തിലേക്ക് കടക്കാനാണ് ജമാഅത്തെ ഇസ്ലാമിയുടെ ശ്രമം. ജനങ്ങളെ വിഢ്ഢികളാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.പ്രീണന രാഷ്‌ട്രീയമാണ് അവരുടേത്.

ജമ്മുകശ്മീരില്‍ ബിജെപിയെ ജമാഅത്തെ ഇസ്ലാമി സഹായിച്ചെന്ന മുഖ്യമന്ത്രിയുടെ ആരോപണം യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കാത്തതാണെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.മുഖ്യമന്ത്രി തെറ്റായ ആരോപണം ഉന്നയിക്കുകയാണ് .പ്രീണന രാഷ്‌ട്രീയം നടത്തുന്നത് എല്‍ ഡി എഫും യു ഡി എഫും ആണെന്നും അദ്ദേഹം വിശദീകരിച്ചു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക