ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണത്തിലെ പ്രതിയായ തഹാവൂര്‍ റാണയെ ഇന്ത്യയിലേക്ക് കൊണ്ടുവന്ന സാഹചര്യത്തില്‍ ഇന്ത്യ വിട്ടോടിപ്പോയ വിജയ് മല്ല്യയേയും ബ്രിട്ടനില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ മടക്കിക്കൊണ്ടുവരുമെന്ന ഘട്ടമായതോടെ, രാഷ്‌ട്രീയസ്വാധീനവും മാധ്യമസമ്മര്‍ദ്ദവും ഉപയോഗിച്ച് തലയൂരാന്‍ വിജയ് മല്ല്യ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്.
ബ്രിട്ടന്‍ വിട്ട് ഇന്ത്യയില്‍ വിചാരണ നേരിടേണ്ടി വരും എന്ന് ഉറപ്പായതോടെ രാഷ്‌ട്രീയസ്വാധീനവും മാധ്യമസമ്മര്‍ദ്ദവും വഴി ഇരവാദമുയര്‍ത്തി കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനുള്ള വഴികള്‍ തേടുകയാണ് വിജയ് മല്ല്യ. അദ്ദേഹത്തിന് പിന്നില്‍ ഏതാനും ശക്തികള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നതായി ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിലെ ചിലരും വിജയ് മല്ല്യയെ രക്ഷിക്കാനായി ചരടുവലി നടത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇരവാദം ശക്തമാക്കി കടുത്ത സര്‍ക്കാര്‍ നടപടികളില്‍ നിന്നും ഒഴിവാക്കി ഇന്ത്യയില്‍ എത്തിക്കുകയാണ് ഇവരുടെ ലക്ഷ്യം. തന്നെ പാപ്പരായി പ്രഖ്യാപിക്കണമെന്ന വിജയ് മല്ല്യയുടെ വാദത്തെ ബ്രിട്ടനിലെ കോടതി ഈയിടെ തള്ളിക്കളഞ്ഞത് കേസില്‍ വലിയ തിരിച്ചടിയായിരുന്നു. ഇതോടെ കോടതി ഉടനെ അദ്ദേഹത്തെ കൈമാറാന്‍ ഉത്തരവിടുമോ എന്ന ഭയാശങ്ക വിജയ് മല്ല്യയുടെ ഉള്ളില്‍ തന്നെയുണ്ട്.
വിജയ് മല്ല്യയെ വെള്ളപൂശിക്കൊണ്ടുള്ള ഇന്‍റര്‍വ്യൂകളും ലേഖനങ്ങളും സമൂഹമാധ്യമപോസ്റ്റുകളും അടിക്കടി പ്രത്യക്ഷപ്പെടുകയാണ്. അതില്‍ ഏറ്റവും അധപതിച്ച പോസ്റ്റുകളാണ് ചൊവ്വാഴ്ച സമൂഹമാധ്യമങ്ങളില്‍, പ്രത്യേകിച്ചും എക്സില്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്. വിജയ് മല്ല്യ സെമി ന്യൂഡായ മോഡലുകളെ വെച്ച് കോടികള്‍ ചെലവഴിച്ച് തയ്യാറാക്കുന്ന കലണ്ടറുകളെ വരെ വാഴ്‌ത്തിപ്പാടുന്നുണ്ട്. ഒപ്പം അദ്ദേഹം കോടികള്‍ ധൂര്‍ത്തടിച്ച് ആഡംബര ജീവിതം നയിച്ചതിനെയും ചിലര്‍ വാഴ്‌ത്തിപ്പാടുന്നു. ആഡംബരജീവിതത്തില്‍ കോടികള്‍ ധൂര്‍ത്തടിക്കുകയും പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ രാജ്യം വിട്ടോടി ബ്രിട്ടനില്‍ ചേക്കേറുകയായിരുന്നു വിജയ് മല്ല്യ. നല്ലൊരു തുക അദ്ദേഹം യുകെയിലേക്ക് കടത്തിയതായും പറയുന്നു.
അനില്‍ അംബാനിയുടെയും വിജയ് മല്ല്യയുടെയും കടത്തെയും താരതമ്യം ചെയ്തും മോദി സര്‍ക്കാരിന്റെ പ്രതിച്ഛായയെ മുറിവേല്‍പിക്കാനും ശ്രമം നടക്കുന്നു. 6203 കോടി മാത്രം ബാങ്കുകള്‍ക്ക് ബാധ്യതയുണ്ടായിരുന്ന തന്റെ പക്കല്‍ നിന്നും 14000 കോടിയെങ്കിലും ബാങ്ക് തിരികെപ്പിടിച്ചിട്ടും തന്നെ കുറ്റവാളിയായി കാണുന്നു എന്നതാണ്. 49000 കോടി കടമുള്ള അനില്‍ അംബാനി വെറും 455 കോടി മാത്രമേ തിരിച്ചടച്ചിട്ടുള്ളൂവെങ്കിലും അദ്ദേഹത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ ചെറുവിരല്‍ അനക്കുന്നില്ല എന്നതാണ് മറ്റൊരു വിമര്‍ശനം.
സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറുടെ വെള്ളപൂശല്‍ ശ്രമം
സോഷ്യല്‍ മീഡിയ ഇന്‍ഫ്ലൂവന്‍സറായ രാജ് ഷമാനി നാല് മണിക്കൂര്‍ നീണ്ട അഭിമുഖം ഈയിടെ നടത്തിയതില്‍ ബാങ്കിനെയും മോദി സര്‍ക്കാരിനെയും കുറ്റപ്പെടുത്തുന്ന കുറെ വ്യാജമായ ആരോപണങ്ങളാണ് നിറച്ചിരിക്കുന്നത്. അതില്‍ മുഖ്യമായത് കടമെടുത്തതിനേക്കാള്‍ കൂടുതല്‍ തിരിച്ചടച്ച വിജയ് മല്ല്യ ഇരയാണെന്ന വാദമാണ്. മോദി സര്‍ക്കാരിനെയും ഇഡി ഉള്‍പ്പെടെയുള്ള എന്‍ഫോഴ്സമെന്‍റ് ഏജന്‍സികളേയും കുറ്റപ്പെടുത്താനും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സേഴ്സിനെ കൂട്ടുപിടിച്ച് പലശ്രമങ്ങളും ഇന്ത്യയില്‍ നടന്നുവരുന്നു. ഇതിന് പിന്നില്‍ വിദേശശക്തികളുണ്ടെന്നും ആരോപണമുണ്ട്. ഈയിടെ കണ്ടെത്തിയ ഒരു കാര്യം പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്താന്‍ പാക് രഹസ്യ ഏജന്‍സിയായ ഐഎസ്ഐ സോഷ്യല്‍മീഡിയ ഇന്‍ഫ്ലുവന്‍സേഴ്സിനെ കൂട്ടുപിടിക്കുന്നു എന്നതാണ്.
വിജയ് മല്ല്യ- സത്യമെന്താണ്? 7000 കോടി രൂപ കൂടി തിരിച്ചടക്കാനുണ്ടെന്ന് ബാങ്കുകള്‍
ഇത് വലിയൊരു ഗൂഢ അജണ്ടയാണെന്നാണ് കരുതപ്പെടുന്നത്. കാരണം ബാങ്കുകള്‍ അവകാശപ്പെടുന്നത് വിജയ് മല്ല്യ ഇനിയും എത്രയോ കോടികള്‍ തിരിച്ചടക്കാനുണ്ടെന്നാണ്. വിജയ് മല്ല്യ ഇനിയും ബാങ്കുകള്‍ക്ക് 7000 കോടി രൂപ കൂടി തിരിച്ചടക്കാനുണ്ടെന്ന് ബാങ്കുകള്‍ തന്നെ പറയുന്നു.
കടം തിരിച്ചുപിടിക്കാനുള്ള ട്രിബ്യൂണലില്‍ 2013 ജൂണില്‍ വിജയ് മല്ല്യയുടെ കേസ് എത്തുമ്പോള്‍ വിജയ് മല്ല്യയില്‍ നിന്നും ബാങ്കുകള്‍ക്കുള്ള കിട്ടാക്കടം 6848 കോടിയായിരുന്നു. . എന്നാല്‍ ഈ കടം പലിശയും മറ്റ് ചാര്‍ജുകളും ചേര്‍ന്ന് 17,781 കോടിയായി ഉയര്‍ന്നു. ഇതില്‍ ബാങ്കുകള്‍ 10,815 കോടികള്‍ മാത്രമേ തിരിച്ചുപിടിച്ചുള്ളൂ. ബാക്കി 6997 കോടി ഇനിയും കിട്ടാനുണ്ട്. എസ്ബിഐ, പിഎന്‍ബി, ഐഡിബിഐ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ എന്നീ ബാങ്കുകളില്‍ നിന്നാണ് പണം ലഭിക്കേണ്ടത്. പലിശയും തിരിച്ചടക്കാതിരിക്കുമ്പോഴുള്ള പിഴപ്പലിശയും കണക്കാക്കാതെയാണ് വിജയ് മല്ല്യ കണക്കുകള്‍ അവതരിപ്പിക്കുന്നതെന്നാണ് ബാങ്കുകളുടെ വാദം. കടമെടുത്ത മുഖ്യ തുകയെപ്പറ്റി മാത്രമാണ് മല്ല്യ സംസാരിക്കുന്നത്. അതിനോട് പലിശയും പിഴപ്പലിശയും ചേരുമ്പോഴാണ് വായ്പാത്തുക ഉയരുന്നത്.
2016ല്‍ ആണ് വിജയ് മല്ല്യ ഇന്ത്യ വിട്ട് ലണ്ടനിലേക്ക് ഓടിപ്പോയത്. അദ്ദേഹത്തെ ഇന്ത്യയിലേക്ക് വിട്ടുകിട്ടാനുള്ള സര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ നിയമയുദ്ധം നടത്തുകയാണ് വിജയ് മല്ല്യ.രാജ്യം വിട്ടതിനെ തുടര്‍ന്ന് കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്ന നിയമപ്രകാരം നിയമവ്യവസ്ഥ നടപ്പാക്കുന്ന ഏജന്‍സികള്‍ പിടിച്ചെടുത്ത വിജയ് മല്ല്യയുടെ ഇന്ത്യയിലെ സ്വത്തുക്കള്‍ ബാങ്കുകള്‍ക്ക് നല്‍കാന്‍ കോടതി ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് അദ്ദേഹത്തിന്റെ ഗോവയിലെ കിംഗ് ഫിഷര്‍ വില്ല വരെ വിറ്റിരുന്നു. വായ്പ എടുത്തവര്‍ ആരായാലും ഏത് സമുദായത്തില്‍പെട്ടവരായാലും നിയമവ്യവസ്ഥ അനുസരിച്ചുള്ള നടപടികള്‍ അഭിമൂഖീകരിച്ചേ മതിയാവൂ എന്ന് പേര് വെളിപ്പെടുത്താത്ത ചില ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. . അനാവശ്യമായ സ്വാധീനങ്ങളും മാധ്യമസമ്മര്‍ദ്ദങ്ങളും ഉപയോഗിച്ച് നിയമനടപടികള്‍ അട്ടിമറിക്കാമെന്ന മല്ല്യയുടെ മോഹം നടപ്പില്ലെന്നും ചില കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികള്‍ പറഞ്ഞതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ടും ചൂണ്ടിക്കാട്ടുന്നു.
കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന് വായ്പ കിട്ടിയതില്‍ ക്രമക്കേട്
മാത്രമല്ല, കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന് വായ്പ അനുവദിച്ചതില്‍ ക്രമക്കേടുകള്‍ നടന്നിട്ടുള്ളതാണ് കേന്ദ്ര ഏജന്‍സികള്‍ പറയുന്നു. ഇതിന്റെ ഭാഗമായി ഐഡിബിഐ ബാങ്ക് ചെയര്‍മാന്‍ യോഗേഷ് അഗര്‍വാളിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന്റെ കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: