തിരുവനന്തപുരം: വിഴിഞ്ഞത്ത് കടലില്‍ താഴ്ന്ന മത്സ്യബന്ധനബോട്ട് കരയിലേക്കെടുക്കാനുള്ള ശ്രമം വിജയിച്ചില്ല.ക്രെയിന്‍ ഉപയോഗിച്ച് ബോട്ട് ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും കയര്‍ പൊട്ടി ബോട്ട് നാലു പ്രാവശ്യം കടലിലേക്ക് വീണു. ബോട്ട് പൂര്‍ണമായും തകര്‍ന്നു.
ഫിഷറീസ് വകുപ്പിന് കരാര്‍ നല്‍കിയിരുന്ന ബോട്ടാണ് കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന് താഴ്ന്നുപോയത്. എട്ടു ദിവസമായി ബോട്ട് കടലില്‍ കിടക്കുന്നു.മുങ്ങല്‍ വിദഗ്‌ദ്ധരുടെ സഹായത്തോടെ ബോട്ടിന്റെ ഇരുഭാഗങ്ങളിലായി ക്രെയിനിന്റെ റോപ്പ് കെട്ടി പൊക്കിയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ പൊട്ടിവീണ്ടും കടലിലേക്ക് വീണു. പിന്നീട് വീണ്ടും ഉയര്‍ത്താനുള്ള ശ്രമത്തെ തുടര്‍ന്ന് കെട്ടിവലിച്ച് ബോട്ട് ഏകദേശം കരയിലേക്കെടുപ്പിച്ചു. എന്നാല്‍, പൊക്കിയെടുത്ത് കരയിലേക്ക് വയ്‌ക്കാന്‍ പലവട്ടം ശ്രമിച്ചുവെങ്കിലും ബോട്ടില്‍ കയര്‍ബന്ധിച്ചിരുന്ന ഭാഗം തകര്‍ന്ന് വീണ്ടും കടലില്‍ പതിച്ചു. മണിക്കൂറുകറോളം ശ്രമിച്ചിട്ടാണ് മുങ്ങല്‍ വിദഗ്ധര്‍ അടിത്തട്ടിലേക്ക് പോയി ബോട്ട് കെട്ടിയത്.
പലവട്ടം വീണതോടെയാണ് ബോട്ട് പൂര്‍ണായും തകര്‍ന്നത്. ഇനി കരക്കെടുക്കണമെങ്കില്‍ വലിയ ക്രെയിന്‍ എത്തിക്കണം. ജിയോഫെന്‍സിംഗിന് നിര്‍മ്മാണത്തിനായി കരാര്‍ നല്‍കിയിരുന്നതാണ് ഓംങ്കാരമെന്ന ബോട്ട്. 30 ലക്ഷത്തിലധികം രൂപയുടെ നഷ്ടം ഇതിനകം സംഭവിച്ചുവെന്നി ബോട്ടുടമ പറഞ്ഞു. സര്‍ക്കാര്‍ സഹായമില്ലെങ്കില്‍ ഇനി ബോട്ട് കരക്കെത്തിക്കാന്‍ കഴിയില്ലെന്ന് ബോട്ടുടമ ആബ്രോസ് പറഞ്ഞു.
















