കോപ്പൻഹേഗൻ : വിദ്യാഭ്യാസത്തിൽ മതചിഹ്നങ്ങളുടെ ഉപയോഗം നിരോധിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഡാനിഷ് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സെൻ . സ്കൂളുകളിലും സർവകലാശാലകളിലും ബുർഖ നിരോധിക്കുമെന്നും മെറ്റ് ഫ്രെഡറിക്സെൻ സൂചന നൽകി.
ഡെൻമാർക്കിൽ പൊതുസ്ഥലങ്ങളിൽ മുകളിൽ നിന്ന് താഴേക്ക് വരെ മൂടുന്ന വസ്ത്രങ്ങളൊന്നും ധരിക്കാൻ പാടില്ല. 2018 ൽ തന്നെ പൊതുസ്ഥലങ്ങളിൽ ബുർഖയും നിഖാബും നിരോധിച്ചിട്ടുണ്ട്. എന്നാൽ ഈ വിലക്ക് ഇതുവരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബാധകമല്ല.
ഡെൻമാർക്കിൽ പൊതുസ്ഥലങ്ങളിൽ ബുർഖയോ നിഖാബോ ധരിച്ചാൽ പിഴയും ചുമത്താറുണ്ട്. എന്നാൽ , പല മനുഷ്യാവകാശ സംഘടനകളും ഇതിനെ എതിർക്കുകയും മതസ്വാതന്ത്ര്യത്തിനും സ്ത്രീകളുടെ വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യത്തിനും നേരെയുള്ള ആക്രമണമാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തിട്ടുണ്ട്.എന്നാൽ ഒരു സ്ത്രീ കൂടിയായ ഡാനിഷ് പ്രധാനമന്ത്രി പറഞ്ഞത് സ്ത്രീകളെ പർദ ധരിപ്പിക്കുന്നത് സ്ത്രീകളെ ചൂഷണം ചെയ്യലല്ലാതെ മറ്റൊന്നുമല്ല എന്നാണ്. “നിങ്ങളുടെ മതവിശ്വാസങ്ങൾ പിന്തുടരാനും നിങ്ങളുടെ മതം ആചരിക്കാനും നിങ്ങൾക്ക് എല്ലാ അവകാശവുമുണ്ട്, പക്ഷേ ജനാധിപത്യമാണ് പരമോന്നത” അവർ പറഞ്ഞു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതപരമായ ആചാരങ്ങൾക്ക് എന്തിനാണ് ഇടം നൽകുക എന്നത് വളരെ ആശ്ചര്യകരമാണ്. ഇത് ഉടനടി നിരോധിക്കണമെന്ന് താൻ ആവശ്യപ്പെടുന്നില്ലെന്നും ഡെൻമാർക്ക് പ്രധാനമന്ത്രി പറയുന്നു . എന്നാൽ വിദ്യാഭ്യാസ മന്ത്രി മാറ്റിയാസ് ടെസ്ഫേയും ഉന്നത വിദ്യാഭ്യാസ മന്ത്രി ക്രിസ്റ്റീനയും സ്കൂളുകളുമായും സർവകലാശാലകളുമായും സംസാരിക്കുകയും ആശയവിനിമയം നടത്തുകയും നിസ്ക്കരിക്കാൻ മുറികൾ ആവശ്യമില്ലെന്ന് വ്യക്തമാക്കുകയും വേണമെന്നും മെറ്റ് ഫ്രെഡറിക്സെൻ പറഞ്ഞു.
കുറച്ചു വർഷങ്ങളായി, ഡെൻമാർക്കിൽ പ്രൈമറി സ്കൂളുകളിൽ ഹിജാബ് ധരിക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കാമ്പയിൻ നടക്കുന്നുണ്ട്. കമ്മീഷൻ ഫോർ ഫോർഗോട്ടൺ വിമൻസ് സ്ട്രഗിൾ എന്ന സംഘടന ഈ കാമ്പയിൻ തുടർച്ചയായി നടത്തിവരുന്നു
















