തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള (95) അന്തരിച്ചു. വാർധക്യ സഹജമായ രോഗങ്ങളെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുൻ കെപിസിസി അധ്യക്ഷനും മുൻ രാജ്യസഭാ അംഗവുമായിരുന്നു തെന്നല ബാലകൃഷ്ണപിള്ള. 1977-ലും 1982-ലും അടൂരിൽനിന്ന് നിയമസഭയിലെത്തി.
കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിലെ ശൂരനാട് ഗ്രാമത്തിൽ തെന്നല എൻ. ഗോവിന്ദപിള്ളയുടേയും ഈശ്വരിയമ്മയുടേയും മകനായി 1931 മാർച്ച് 11നായിരുന്നു ജനനം. തിരുവനന്തപുരം എം.ജി. കോളേജിൽ നിന്ന് ബി.എസ്.സി യിൽ ബിരുദം നേടി പഠനം പൂർത്തിയാക്കി. കോൺഗ്രസിന്റെ പുളിക്കുളം വാർഡ് കമ്മറ്റി പ്രസിഡന്‍റായി രാഷ്‌ട്രീയ ജീവിതം തുടങ്ങി. പിന്നീട് കുന്നത്തൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടേയും ശൂരനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടേയും പ്രസിഡന്‍റായി പ്രവർത്തിച്ചു. പിന്നീട് കൊല്ലം ഡി.സി.സി പ്രസിഡന്‍റായി. 1967, 1980, 1987 വർഷങ്ങളിൽ നിയമസഭ തിരഞ്ഞെടുപ്പിൽ അടൂരിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
സൗമ്യനും മിതഭാഷിയും കളങ്കമേല്‍ക്കാത്ത രാഷ്‌ട്രീയ ജിവിതത്തിനുടമയുമായ തെന്നല ഗ്രൂപ്പുകള്‍ക്കതീതനായ കോണ്‍ഗ്രസുകാരനായാണ് അറിയപ്പെടുന്നത്. ഭാര്യ: സതീദേവി. മകൾ: നീത.
















