Sports

ഇന്തോനേഷ്യ ഓപ്പണ്‍: സിന്ധു പ്രീക്വാര്‍ട്ടറില്‍

Published by

ജക്കാര്‍ത്ത: ഭാരതത്തിന്റെ വനിതാ സിംഗിള്‍സ് ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു ഇന്തോനേഷ്യ ഓപ്പണ്‍ പ്രീക്വാര്‍ട്ടറില്‍. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ജപ്പാനില്‍ നിന്നുള്ള കരുത്തന്‍ താരം നൊസൊമി ഒക്കുഹാരയെ തോല്‍പ്പിച്ചാണ് സിന്ധുവിന്റെ മുന്നേറ്റം. അതേസമയം പുരുഷ സിംഗിള്‍സില്‍ എച്ച്.എസ്. പ്രണോയും ലക്ഷ്യ സെന്നും തോറ്റ് പുറത്തായി.

ത്രില്ലര്‍ പോരാട്ടത്തില്‍ ഒക്കുഹാരയെ സ്‌കോര്‍ 22-20, 21-23, 21-15നാണ് സിന്ധു കീഴടക്കിയത്. ഒരു മണിക്കൂര്‍ 19 മിനിറ്റ് വരെ മത്സരം നീണ്ടു നിന്നു. രണ്ടാം ഗെയിം പുരോഗമിക്കവെ ഒരവസരത്തില്‍ സിന്ധു നേരിട്ടുള്ള ഗെയിമുകള്‍ക്ക് മത്സരം സ്വന്തമാക്കുമെന്ന് തോന്നിച്ചു. പക്ഷെ ഒക്കുഹാരയുടെ തകര്‍പ്പന്‍ ചെറുത്തുനില്‍പ്പ് മത്സരം മൂന്നാം റൗണ്ടിലേക്കെത്തിച്ചു. ഇവിടം മുതലാണ് മത്സരം കൂടുതല്‍ ആവേശകരമാക്കിമാറ്റിയത്.

ചൈനയുടെ ഷി യു കി ആണ് ലക്ഷ്യ സെന്നിനെ തോല്‍പ്പിച്ചത്. 11-21, 22-20, 15-21നായിരുന്നു ലക്ഷ്യയുടെ കീഴടങ്ങല്‍. എച്ച്.എസ്. പ്രണോയ് നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് മത്സരം അടിയറവച്ചത്. ആതിഥേയ താരം ആല്‍വി ഫര്‍ഹാന്‍ ആയിരുന്നു പ്രണോയിയുടെ എതിരാളി. സ്‌കോര്‍ 17-21, 18-21 വനിതാ സിംഗിള്‍സ് പോരാട്ടങ്ങളില്‍ അനുപമ ഉപാധ്യായ കൊറിയയുടെ കിം ഗാ ഇയൂണിനോട് തോറ്റ് പുറത്തായി.

മറ്റൊരു മത്സരത്തിനിടെ ഭാരതത്തിന്റെ മാളവിക ബന്‍സോദ് ഇടയ്‌ക്ക് വച്ച് പിന്‍മാറി. പരിക്ക് കാരണം ആതിഥേയ താരം പുത്രി കുസുമവര്‍ധനിക്കെതിരെയുള്ള പോരാട്ടത്തിനിടെയാണ് താരം പിന്‍മാറിയത്. സ്‌കോര്‍ 21-16, 16-15ല്‍ നില്‍ക്കെയായി മാളവിക പിന്‍മാറിയതോടെ പുറത്തായതായി പ്രഖ്യാപിച്ചു. പുത്രി കുസുമവര്‍ധിനിക്ക് പ്രീക്വാര്‍ട്ടറിലേക്ക് വാക്കോവര്‍ ലഭിച്ചു.

ഭാരതത്തിന്റെ പുരുഷ ഡബിള്‍സ് സഖ്യം സാത്വിക്‌സായിരാജ് റങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി പ്രീക്വാര്‍ട്ടറില്‍ കടന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by