ഭോപ്പാല്‍: ലോകമാതാ റാണി അഹല്യബായി ഹോള്‍ക്കറിന്റെ മഹത്തായ വ്യക്തിത്വത്തെക്കുറിച്ച് പറയാന്‍ വാക്കുകള്‍ പോരാതെ വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹോള്‍ക്കറുടെ 300-ാം ജയന്തിയോടനുബന്ധിച്ച് സംഘടിപ്പിച്ച മഹിളാ സശക്തീകരണ മഹാസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
ഭാരത പൈതൃകത്തിന്റെ മഹാസംരക്ഷകയായിരുന്നു ദേവി അഹല്യാബായി. രാഷ്‌ട്ര നിര്‍മാണത്തില്‍ നമ്മുടെ നാരീശക്തിയുടെ വിലമതിക്കാനാവാത്ത സംഭാവനയുടെ പ്രതീകമാണ് അവര്‍. ശക്തമായ ഇച്ഛാശക്തിയുടെയും ദൃഢനിശ്ചയത്തിന്റെയും ശക്തിയെ പ്രതീകപ്പെടുത്തുന്ന ദേവി അഹല്യാബായി, എത്ര പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടായാലും പരിവര്‍ത്തനാത്മകമായ ഫലങ്ങള്‍ കൈവരിക്കാന്‍ കഴിയുമെന്ന് തെളിയിച്ചു. അവര്‍ ദേവപൂജയെയും ജനസേവനത്തെയും വേര്‍തിരിച്ചു കണ്ടിരുന്നില്ല. ഏറ്റവും ദരിദ്രരായവരെപ്പോലും ശാക്തീകരിക്കുന്നതിനായി സ്വയം സമര്‍പ്പിച്ച് തന്റെ സാമ്രാജ്യത്തിന്റെ അഭിവൃദ്ധിക്ക് അവര്‍ ഒരു പുതിയ ദിശാബോധം നല്‍കി.
ദരിദ്രരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ക്ഷേമത്തിന് മുന്‍ഗണന നല്‍കുന്ന ഒരു മാതൃകാപരമായ ഭരണമാതൃകയാണ് മാതാ അഹല്യബായി നടപ്പാക്കിയതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അഹല്യബായി ഹോള്‍ക്കര്‍ സ്മാരക സ്റ്റാമ്പും 300 രൂപയുടെ പ്രത്യേക നാണയവും ചടങ്ങില്‍ പ്രധാനമന്ത്രി പുറത്തിറക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: