പുനെ: വീര സവര്‍ക്കറുടെ പേരമരുമകനാണ് സത്യകി സവര്‍ക്കര്‍. മഹാരാഷ്‌ട്രയിലും പൂനെയിലും ഹിന്ദുത്വപ്രവര്‍ത്തനങ്ങളുടെ മുന്‍നിരമുഖങ്ങളില്‍ ഒരാളാണ് 40കാരനായ സത്യകി സവര്‍ക്കര്‍.
സത്യകി സവര്‍ക്കറുടെ അച്ഛന്‍ അശോക് സവര്‍ക്കര്‍ ആരാണെന്നറിയാമോ? വീര സവര്‍ക്കറുടെ സഹോദരന്‍ നാരായണ ദാമോദര്‍ സവര്‍ക്കറുടെ മകന്‍. വിര സവര്‍ക്കറുടെ കാഴ്ചപ്പാടുകള്‍ ഉയര്‍ത്തിപ്പിടിച്ച നാരായണ്‍ സവര്‍ക്കറും ഒരു സ്വാതന്ത്ര്യസമര ഭടനായിരുന്നു. ബ്രിട്ടീഷുകാര്‍ക്കെതിരായ സായുധപ്പോരാട്ടത്തെ പിന്തുണച്ചിരുന്ന വ്യക്തിയായിരുന്നു നാരായണ്‍ സവര്‍ക്കര്‍. ഇതിന്റെ പേരില്‍ നാരായണ്‍ സവര്‍ക്കറും ജയില്‍ ശിക്ഷ അനുഭവിച്ചുവെന്ന് സത്യകി സവര്‍ക്കര്‍ പറയുന്നു. ലോകമാന്യ ഗംഗാധരതിലകിന്റെ കീഴില്‍ കോണ്‍ഗ്രസിലും നാരായണ്‍ സവര്‍ക്കര്‍ പ്രവര്‍ത്തിച്ചിരുന്നു. ദുര്‍ഗ വോറ ഉള്‍പ്പെടെയുള്ള വിപ്ലവകാരികളുടെ കീഴിലും നാരായണ്‍ സവര്‍ക്കര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇന്തോ ബര്‍മ്മ പെട്രോളിയത്തില്‍ ജോലി ചെയ്ത ആളാണ് സത്യകി സവര്‍ക്കറുടെ അച്ഛന്‍ അശോക് സവര്‍ക്കര്‍. 2003ല്‍ മരിച്ചു. സത്യകി സവര്‍ക്കറുടെ അമ്മ ഹിമാനി സവര്‍ക്കര്‍ നാഥുറാം ഗോഡ് സേയുടെ സഹോദരന്‍ ഗോപാല്‍ ഗോഡ്സേയുടെ മകളാണ്. ഹിമാനി സവര്‍ക്കര്‍ അഭിനവ് ഭാരത് എന്ന ഹിന്ദു ഗ്രൂപ്പിലെ പ്രവര്‍ത്തകയാണ്. അഭിനവ് ഭാരതിന് മേല്‍ രാഷ്‌ട്രീയ എതിരാളികള്‍ നിരവധി വ്യാജകേസുകള്‍ അടിച്ചേല്‍പിച്ചിരുന്നു. സവര്‍ക്കറെ ഉയര്‍ത്തിപ്പിടിക്കുന്നവര്‍ ചേര്‍ന്ന് 2006ല്‍ രൂപീകരിച്ച സംഘടനയാണ് അഭിനവ് ഭാരത്. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് 2016ലാണ് ഹിമാനി സവര്‍ക്കര്‍ മരിച്ചത്.
മൃത്യുഞ്ജയ് പ്രകാശന്‍ എന്ന പേരില്‍ സത്യകി സവര്‍ക്കറുടെ കുടുംബത്തിന് ഒരു പുസ്തകം പ്രസിദ്ധീകരിക്കുന്ന സ്ഥാപനമുണ്ട്. സത്യകിയുടെ ഭാര്യയാണ് ഈ സ്ഥാപനം ഇപ്പോള്‍ നടത്തുന്നത്. ഇവര്‍ക്ക് രണ്ട് സ്കൂള്‍വിദ്യാര്‍ത്ഥികളായ കുട്ടികളുണ്ട്.
സോഫ്റ്റ് വെയര്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന സത്യകി സവര്‍ക്കര്‍ക്ക് 19 വര്‍ഷത്തെ ഐടി അനുഭവപരിചയമുണ്ട്. പൂനെയിലെ ബലേവാഡിയില്‍ ആണ് ജോലി ചെയ്യുന്നത്.
ചെറുപ്പം മുതലേ പ്രസംഗകലയില്‍ കഴിവുണ്ടായിരുന്ന സത്യകി സവര്‍ക്കര്‍ മഹാരാഷ്ടയിലും കര്‍ണ്ണാടകയിലും നിരവധി സ്ഥലങ്ങളില്‍ പ്രസംഗിച്ചിട്ടുണ്ട്. വീര്‍ സവര്‍ക്കറിനെതിരെ രാഹുല്‍ ഗാന്ധി ലണ്ടനില്‍ നടത്തിയ പ്രസംഗത്തില്‍ തെറ്റായതും ദ്രോഹചിന്തയോടും കൂടിയുള്ള ആരോപണങ്ങള്‍ ഉയര്‍ത്തിയെന്നാണ് സത്യകി സവര്‍ക്കര്‍ നല്‍കിയ ഹര്‍ജി.
“വീരസവര്‍ക്കര്‍ എഴുതിയ പുസ്തകത്തില്‍ താനും തന്റെ അഞ്ചാറ് സുഹൃത്തുക്കളും ചേര്‍ന്ന് ഒരു മുസ്ലിമിനെ മര്‍ദ്ദിച്ചെന്നും ആ സംഭവം പിന്നീട് തനിക്ക് ഏറെ ആഹ്ളാദമുണ്ടാക്കിയെന്ന് വീര്‍ സവര്‍ക്കര്‍ പറഞ്ഞിട്ടുണ്ടെന്നും ആണ് രാഹുല്‍ ഗാന്ധി ലണ്ടനില്‍ പ്രസംഗിച്ചത്. ഇത് ഒരു ഭീരുത്വം നിറഞ്ഞ പ്രവൃത്തിയല്ലേയെന്ന് രാഹുല്‍ ഗാന്ധി ആ പ്രസംഗത്തില്‍ ചോദിക്കുകയും ചെയ്തു. ഇത് തെറ്റാണ്. ദ്രോഹബുദ്ധിയോടെയാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം പറഞ്ഞത്.ഇങ്ങിനെ ഒരു പുസ്തകം വീര്‍ സവര്‍ക്കര്‍ എഴുതിയിട്ടില്ല.”- സത്യകി സവര്‍ക്കര്‍ പറയുന്നു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 500ാം വകുപ്പ് (അപകീര്‍ത്തിക്ക് നല്കുന്ന ശിക്ഷ) പ്രകാരമാണ് സത്യകി പൂനെ കോടതിയില്‍ പരാതി നല്‍കിയിരിക്കുന്നത്.
ഇപ്പോള്‍ സത്യകി സവര്‍ക്കറുടെ മാതൃപരമ്പരയ്‌ക്ക് നാഥുറാം ഗോഡ്സേയുമായി ബന്ധമുണ്ടെന്ന് സ്ഥാപിച്ച് ഇവരെ അപമാനിക്കാന്‍ കഴിയുമെന്നാണ് രാഹുല്‍ ഗാന്ധി കരുതുന്നത്. നാഥുറാം ഗോഡ്സെയുടെ സഹോദരന്‍ ഗോപാല്‍ ഗോഡ് സെയുടെ മകള്‍ ഹിമാനി സവര്‍ക്കറാണ് സത്യകി സവര്‍ക്കറുടെ അമ്മ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: