ന്യൂദല്‍ഹി: നാലാം സാമ്പത്തികപാദമായ 2025 ജനവരി-മാര്‍ച്ച് കാലയളവില്‍ ഇന്ത്യ റെക്കോഡ് 7.4 ശതമാനം വളര്‍ച്ച കൈവരിച്ചെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റികല്‍ ഓഫീസ് (എന്‍എസ് ഒ). ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷമായ 2024-25ല്‍ ഇന്ത്യ പ്രവചിച്ച പോലെ തന്നെ ഇന്ത്യയുടെ യഥാര്‍ത്ഥ സാമ്പത്തിക വളര്‍ച്ച 6.5 ശതമാനം കൈവരിച്ചെന്നും എന്‍എസ് ഒ അറിയിച്ചു.
ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്ഘടനയാണെന്ന കേന്ദ്രസര്‍ക്കാര്‍ പ്രവചനവും ഇതോടെ ശരിയായി. പ്രതിസന്ധിയില്‍ നിന്നും പുറത്ത് കടന്ന് പൂര്‍വ്വസ്ഥിതി പ്രാപിക്കാനുള്ള ഇന്ത്യയുടെ സമ്പദ്ഘടനയുടെ കഴിവാണ് അഭൂതപൂര്‍വ്വമായ നാലാം സാമ്പത്തികപാദ വളര്‍ച്ച കാണിച്ചുതരുന്നതെന്നും എന്‍എസ് ഒ പറയുന്നു.
ആഗോള സാഹചര്യങ്ങള്‍ വെല്ലുവിളികള്‍ നിറഞ്ഞതായിട്ടും ഇന്ത്യ നാലാം സാമ്പത്തിക പാദത്തില്‍ 7.4 ശതമാനം എന്ന ഉയര്‍ന്ന വളര്‍ച്ചാനിരക്ക് കൈവരിച്ചു. വിവിധ ബിസിനസ് മേഖലകളില്‍ ഇന്ത്യ 2025 ജനുവരി മുതല്‍ മാര്‍ച്ച് വരെ വന്‍ വളര്‍ച്ചയാണ് നേടിയത്. നിര്‍മ്മാണ മേഖലയില്‍ ഇക്കാലയളവില്‍ 10.8 ശതമാനം വളര്‍ച്ച നേടി. പൊതുഭരണ രംഗത്ത് 8.7 ശതമാനം വളര്‍ച്ച നേടി. പ്രതിരോധ രംഗത്തും മറ്റ് സേവനമേഖലകളിലും 8.9 ശതമാനം വളര്‍ച്ച കൈവരിച്ചു. ധനകാര്യ, റിയല്‍ എസ്റ്റേറ്റ്, പ്രൊഫഷണല്‍ സേവനമേഖലകളില്‍ 7.8 ശതമാനം വളര്‍ച്ച നേടി.
കൃഷി, മൈനിംഗ്, വനം, മീന്‍പിടുത്തം എന്നീ മേഖലകളില്‍ 5 ശതമാനം വളര്‍ച്ച നേടി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഈ മേഖലകളുടെ വളര്‍ച്ച 0.8 ശതമാനം മാത്രമായിരുന്നു.
സ്വകാര്യ ഉപഭോഗ ചെലവ് 7.2 ശതമാനം വളര്‍ച്ച ആണ് രേഖപ്പെടുത്തിയത്. ഇത് ഉപഭോക്തൃ ചെലവിന്റെ അടയാളമായി കണക്കാക്കുന്ന അളവുകോല്‍ ആണ്. മൊത്തം സ്ഥിര മൂലധന രൂപീകരണം (ഗ്രോസ് ഫിക്സഡ് കാപിറ്റല്‍ ഫോര്‍മേഷന്‍ ) 9.4 ശതമാനമായി ഉയര്‍ന്നു. ആഭ്യന്തരമായ ഡിമാന്‍റിലും മൂലധന രൂപീകരണത്തിലും നല്ല കുതിപ്പുണ്ടായി എന്നതിന്റെ സൂചനയാണിത്.
റിയല്‍ ഗ്രോസ് വാല്യു ആഡഡ് (ആര്‍ജിവിഎ) 6.8ശതമാനം വളര്‍ന്നു. വ്യാവസായിക വളര്‍ച്ച, ജിഎസ്ടി വരുമാനം, ട്രാന്‍സ്പോര്‍ട് പ്രവര്‍ത്തനം, സര്‍ക്കാര്‍ ധനകാര്യം എന്നിവ കണക്കിലെടുത്താണ് റിയല്‍ ഗ്രോസ് വാല്യു ആഡഡ് കണക്കാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: